മണിപ്പൂരിൽ നിന്ന് ലണ്ടനിലേക്ക്; ബാഫ്റ്റയിൽ മികച്ച കുട്ടികളുടെ ചിത്രമായി ‘ബൂങ്’; പുരസ്‌കാരം ഏറ്റുവാങ്ങി ഫർഹാൻ അക്തറും സംഘവും

ഇന്ത്യൻ സിനിമക്കും പ്രത്യേകിച്ച് മണിപ്പൂരി ചലച്ചിത്ര ലോകത്തിനും അഭിമാനമായി 'ബൂങ്' എന്ന ചിത്രം ബ്രിട്ടീഷ് അക്കാദമി ഫിലിം ആൻഡ് ടെലിവിഷൻ ആർട്‌സ് (BAFTA) പുരസ്‌കാരം സ്വന്തമാക്കി. മികച്ച കുട്ടികളുടെയും കുടുംബങ്ങളുടെയും ചിത്രം എന്ന വിഭാഗത്തിലാണ് ഈ നേട്ടം. ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് 'ബൂങ്' ഈ വിജയം നേടിയത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഹോളിവുഡ് ചിത്രങ്ങളെ പിന്തള്ളിയാണ് ഈ ഇന്ത്യൻ ചിത്രം പുരസ്‌കാരത്തിന് അർഹമായത്.

ലക്ഷ്മിപ്രിയ ദേവി സംവിധാനം ചെയ്ത ചിത്രം ഫർഹാൻ അക്തർ, റിതേഷ് സിദ്ധ്വാനി, വികേഷ് ഭൂട്ടാനി, അലൻ മക്അലക്സ്, ഷുജാത്ത് സൗദാഗർ എന്നിവർ ചേർന്നാണ് നിർമിച്ചത്. ചടങ്ങിൽ സംവിധായിക ലക്ഷ്മിപ്രിയ ദേവി, നിർമാതാക്കളായ ഫർഹാൻ അക്തർ, റിതേഷ് സിദ്ധ്വാനി, അലൻ മക്അലക്സ് എന്നിവർ നേരിട്ടെത്തി പുരസ്‌കാരം ഏറ്റുവാങ്ങിയത്. ചിത്രം ഇതിനോടകം തന്നെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

 

മണിപ്പൂരി ഭാഷയിലുള്ള ഒരു ചിത്രം ബാഫ്റ്റ പോലൊരു ആഗോള വേദിയിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമായാണ്. ഇന്ത്യൻ പ്രാദേശിക സിനിമകൾക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന വലിയൊരു അംഗീകാരമാണിത്. സാധാരണയായി ഇത്തരം പുരസ്‌കാരങ്ങളിൽ ഹോളിവുഡ് അനിമേഷൻ ചിത്രങ്ങളാണ് വിജയിക്കാറുള്ളത്. എന്നാൽ സൂട്ടോപ്പിയ 2, ലിറ്റിൽ ആന്റ് സ്റ്റിച്ച് തുടങ്ങിയ ലോകപ്രശസ്ത സിനിമകളെ പിന്തള്ളിയാണ് ബൂങ് ഈ വിജയം നേടിയത് എന്നത് വലിയൊരു പ്രത്യേകതയാണ്.

മണിപ്പൂർ അതിർത്തിയിലെ സങ്കീർണ്ണമായ ജീവിതസാഹചര്യങ്ങളും വംശീയ സംഘർഷങ്ങളും നേരിടുന്ന ഒരു സ്കൂൾ വിദ്യാർഥിയുടെ കഥയാണ് 'ബൂങ്'. സാമൂഹികവും രാഷ്ട്രീയവുമായ പ്രതിസന്ധികൾക്കിടയിൽ തന്റെ ചിതറിപ്പോയ കുടുംബത്തെ വീണ്ടും ഒന്നിപ്പിക്കാൻ ശ്രമിക്കുന്ന ബൂങ് എന്ന കുട്ടിയുടെ വൈകാരികമായ യാത്രയാണ് സിനിമ പറയുന്നത്. വിവേചനങ്ങളെയും അനിശ്ചിതത്വങ്ങളെയും നേരിട്ടുകൊണ്ട് മുന്നേറുന്ന ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് ചിത്രം വികസിക്കുന്നത്. 

Tags:    
News Summary - Boong' Backed by Farhan Akhtar Earns BAFTA Nod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.