ത്രീ ഇഡിയറ്റ്‌സ്
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ വിസ്മയങ്ങളിൽ ഒന്നായ ‘ത്രീ ഇഡിയറ്റ്‌സ്’ (3 Idiots) വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു. റാഞ്ചോയും ഫർഹാനും രാജുവും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത ആമിർ ഖാൻ തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 16 വർഷങ്ങൾക്ക് ശേഷം ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നതോടെ സിനിമാ ലോകം വലിയ ആവേശത്തിലാണ്.
സംവിധായകൻ രാജ്കുമാർ ഹിറാനി ചിത്രത്തിന്റെ തിരക്കഥാ ജോലികളിലാണെന്ന് ആമിർ ഖാൻ വെളിപ്പെടുത്തി. "ഹിറാനി ഇപ്പോൾ ‘ത്രീ ഇഡിയറ്റ്‌സ് 2’ന്റെ പണിപ്പുരയിലാണ്. ഞാൻ കഥയുടെ നരേഷൻ കേട്ടു, അത് അതിമനോഹരമായി വന്നിട്ടുണ്ട്. എന്നാൽ തിരക്കഥയിൽ ഇനിയും ചില മിനുക്കുപണികൾ കൂടി ബാക്കിയുണ്ട്. എങ്കിലും ഇതൊരു മികച്ച കഥയാണെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും," ആമിർ പറഞ്ഞു.
ആദ്യ ഭാഗത്തിൽ നമ്മൾ കണ്ട അതേ മൂന്ന് സുഹൃത്തുക്കളുടെ (റാഞ്ചോ, ഫർഹാൻ, രാജു) പത്ത് വർഷത്തിന് ശേഷമുള്ള ജീവിതമാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയം. ആദ്യ ഭാഗത്തിലെ അതേ തമാശകളും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും പുതിയ സിനിമയിലും ഉണ്ടാകുമെന്ന് ആമിർ ഉറപ്പ് നൽകുന്നു. "അതിമനോഹരമായ ഒരു കഥയാണിത്. അഭിജാത് ജോഷിയും രാജ്കുമാർ ഹിറാനിയും ചേർന്ന് ഇത് വളരെ മികച്ച രീതിയിലാണ് എഴുതിയിരിക്കുന്നത്. വീണ്ടും ഫുൻസുഖ് വാങ്ഡുവാകാൻ ഞാൻ കാത്തിരിക്കുകയാണ്," താരം കൂട്ടിച്ചേർത്തു.
2008ൽ ‘ഗജിനി’യിലൂടെ ബോളിവുഡിൽ 100 കോടി ക്ലബ്ബിന് തുടക്കമിട്ടത് ആമിർ ഖാനായിരുന്നു. എന്നാൽ 2009ൽ പുറത്തിറങ്ങിയ ‘ത്രീ ഇഡിയറ്റ്‌സ്’ ആ റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞു. വെറും 55 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം അന്ന് ആഗോളതലത്തിൽ 400 കോടിയിലധികം രൂപയാണ് കലക്ട് ചെയ്തത്. എഞ്ചിനീയറിങ് കോളജ് പശ്ചാത്തലമാക്കി വിദ്യാഭ്യാസം സമ്പ്രദായത്തെ പരിഹസിച്ച ചിത്രം ഇന്ത്യയിലുടനീളം ഒരു തരംഗമായി മാറിയിരുന്നു.
അതേസമയം, ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാസാഹേബ് ഫാൽക്കെയുടെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാർ ഹിറാനിയും ആമിർ ഖാനും ഒന്നിക്കാനിരുന്ന ചിത്രം താൽക്കാലികമായി മാറ്റിവെച്ചതായും താരം അറിയിച്ചു. "ഫാൽക്കെയുടെ കഥ വളരെ പ്രചോദനാത്മകമാണ്. എന്നാൽ തിരക്കഥയിൽ ഹിറാനി പൂർണ്ണ തൃപ്തനല്ല. മൂന്ന് തവണ മാറ്റി എഴുതിയിട്ടും വേണ്ടത്ര മിഴിവ് ലഭിക്കാത്തതിനാലാണ് പ്രോജക്ട് തൽക്കാലം മാറ്റിവെച്ചത്," ആമിർ പറഞ്ഞു. ആർ. മാധവൻ, ഷർമ്മൻ ജോഷി, കരീന കപൂർ, ബോമൻ ഇറാനി തുടങ്ങിയ ആദ്യ ഭാഗത്തിലെ താരങ്ങളും രണ്ടാം ഭാഗത്തിലുണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.