പരം വീർ ചക്ര അവാർഡ് ജേതാവ് മേജർ ഷൈതൻ സിങ് ഭാട്ടിയായി നടൻ ഫർഹാൻ അക്തർ അഭിനയിക്കുന്ന '120 ബഹദൂർ' ഒ.ടി.ടിയിലേക്ക്. 2025 നവംബർ 21നാണ് ചിത്രം റിലീസ് ചെയ്തത്. തിയറ്ററിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചില്ലെങ്കിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. 2026 ജനുവരി 16 മുതൽ 120 ബഹദൂർ ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീമിങ് ആരംഭിക്കും. തിയറ്റർ റിലീസിന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ എത്തുന്നത്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായുള്ള ഈ റിലീസ് ചിത്രത്തിന് ഗുണകരമാകുമെന്നും അഭിപ്രായങ്ങളുണ്ട്.
പിക്ചർടൈമിന്റെ മൊബൈൽ സിനിമ ശൃംഖലയിലൂടെ ഇന്ത്യയിലെ സൈനിക തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമാണിത്. ഏറ്റവും കഠിനമായ പോസ്റ്റുകളിൽ സേവനമനുഷ്ഠിക്കുന്ന ആളുകളിലേക്ക് ചിത്രമെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അണിയറപ്രവർത്തകർ പറഞ്ഞിട്ടുണ്ട്. 2025ൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നിട്ടും ബോക്സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കാൻ സിനിമക്കായില്ല. ആകെ കലക്ഷൻ ഏകദേശം 20 കോടി രൂപയാണ്. സാൽസനിക് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ നെറ്റ് കലക്ഷൻ 14 ദിവസം കൊണ്ട് 17.85 കോടി രൂപയാണ്. ലോകമെമ്പാടുമുള്ള കലക്ഷൻ ഏകദേശം 23.60 കോടി രൂപയാണ്.
യുദ്ധത്തിൽ പങ്കെടുത്ത 120 സൈനികരെ ആദരിക്കുന്നതിനായി സിനിമയുടെ പേര് '120 ബഹദൂർ' എന്നത് മാറ്റി '120 വീർ അഹിർ' എന്നാക്കി മാറ്റണമെന്ന പൊതുതാൽപര്യ ഹരജിയും ഏറെ ചർച്ചക്ക് വഴിവെച്ചിരുന്നു. യുദ്ധത്തിൽ മരിച്ച 114 സൈനികരുടെയും രക്ഷപ്പെട്ട ആറ് പേരുടെയും പേരുകൾ സിനിമയിൽ ഉൾപ്പെടുത്തണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. ഹരജിക്കാർ ഈ വിഷയത്തിൽ ഇത്രയധികം സെൻസിറ്റീവ് ആയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചിരുന്നു. റേസാങ് ലാ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും സംയുക്ത് അഹിർ റെജിമെന്റ് മോർച്ചയും ആണ് കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.
രസ്നീഷ് റേസി ഘായ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫർഹാൻ അക്തർ, റാഷി ഖന്ന, സ്പർശ് വാലിയ, വിവൺ ഭതേന, ധൻവീർ സിങ്, ദിഗ്‌വിജയ് പ്രതാപ്, സാഹിബ് വർമ, അങ്കിത് സിവാച്ച് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 1962 നവംബർ 18ന് ലഡാക്കിലെ റെസാങ് ലാ ചുരത്തിൽ നടന്ന വീരോചിതമായ പോരാട്ടമാണ് കഥയുടെ കേന്ദ്രബിന്ദു. അതിശൈത്യമുള്ളതും ദുർഘടവുമായ പ്രദേശത്ത്, ആധുനിക ആയുധങ്ങളോടും വൻതോതിലുള്ള സൈന്യബലത്തോടും കൂടിയ ചൈനീസ് സേനയെയാണ് ഈ 120 സൈനികർ നേരിട്ടത്. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ഈ യഥാർത്ഥ നായകന്മാരുടെ പോരാട്ടത്തിന്റെയും ആത്മസമർപ്പണത്തിന്റെയും തീവ്രമായ കഥയാണ് 120 ബഹദൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.