തമിഴ് ആരാധകരുടെ പ്രിയങ്കരനായ 'ദളപതി' വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ, രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ ഈ യാത്രയിൽ താങ്ങും തണലുമായി കുടുംബം ഒപ്പമുണ്ടായിരുന്നു. വിജയ് എന്ന നടൻ ഒരു രാഷ്ട്രീയക്കാരനായി മാറിയ ഈ ചരിത്ര മുഹൂർത്തത്തിൽ അദ്ദേഹത്തിന്‍റെ സഹോദരിമാരായ കീർത്തന സുന്ദറും പല്ലവി സുരേന്ദറും വികാരാധീനരായി. തന്റെ മകൻ നാടിന്റെ നായകനായി മാറിയതിന്‍റെ അതിയായ സന്തോഷത്തിലാണ് പിതാവും പ്രശസ്ത സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ.
തങ്ങളുടെ പ്രിയപ്പെട്ട സഹോദരന് വേണ്ടി കീർത്തനയും പല്ലവിയും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പ് ആരാധകരുടെ ഹൃദയം കവരുകയാണ്. 'മുൻപത്തേക്കാളും കരുത്തോടെ നിങ്ങൾ തിരിച്ചുവന്നിരിക്കുന്നു. ജനങ്ങൾക്ക് വേണ്ടിയുള്ള വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യബോധവും നിങ്ങളിലുണ്ട്. ഇത് അധികാരത്തിനോ ബഹളത്തിനോ വേണ്ടിയല്ല, മറിച്ച് തമിഴ്നാടിനും നമുക്കും വേണ്ടിയാണ്,' എന്ന് അവർ കുറിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ വികാരമായി മാറിയ വിജയ്‍യുടെ ഈ തിരിച്ചുവരവ് വെറുമൊരു വ്യക്തിഗത വിജയമല്ലെന്നും, ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന്റെ അടയാളമാണെന്നും അവർ കത്തിൽ ഓർമ്മിപ്പിച്ചു. തങ്ങളുടെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങളും വിജയ്‍യുടെ മാതാപിതാക്കളായ ശോഭക്കും എസ്.എ. ചന്ദ്രശേഖറിനുമൊപ്പമുള്ള ആഘോഷ നിമിഷങ്ങളും അവർ പങ്കുവെച്ചിട്ടുണ്ട്.
വിജയ്‍യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ വാർത്ത പുറത്തുവന്നപ്പോൾ എസ്.എ. ചന്ദ്രശേഖറിന് തന്റെ സന്തോഷം അടക്കാനായിരുന്നില്ല. 'എനിക്ക് ഒരുപാട് സന്തോഷമുണ്ട്... വാക്കുകൾ കിട്ടുന്നില്ല,' എന്ന് വിതുമ്പിക്കൊണ്ട് അദ്ദേഹം പറഞ്ഞു. തനിക്ക് രാഷ്ട്രീയ മോഹങ്ങൾ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന്, താൻ ചെയ്തതെല്ലാം തന്റെ മകന് വേണ്ടിയാണെന്നും തനിക്കായി ഒന്നും ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം മറുപടി നൽകി. 'ഒടുവിൽ തമിഴ് ജനത വിജയിച്ചിരിക്കുന്നു... വിജയ്‍യിലൂടെ,' എന്ന് പറഞ്ഞ അദ്ദേഹം, 'തമിഴർക്ക് വേണ്ടി എല്ലാം ചെയ്യുക' എന്ന ഉപദേശമാണ് തന്റെ മകന് നൽകിയത്.
2024-ലാണ് വിജയ് തമിഴക വെട്രി കഴകം എന്ന പാർട്ടി പ്രഖ്യാപിച്ചത്. പാർട്ടി രൂപീകരിച്ച് വെറും രണ്ട് വർഷത്തിനുള്ളിൽ തന്നെ അധികാരത്തിലെത്തി എന്ന അപൂർവ്വ നേട്ടം ഇനി എൻ.ടി. രാമറാവുവിന് ശേഷം വിജയ്‍ക്ക് സ്വന്തം. ഈ വലിയ വിജയത്തിലേക്കുള്ള പാത അദ്ദേഹത്തിന് അത്ര എളുപ്പമായിരുന്നില്ല. വ്യക്തിജീവിതത്തിലും കരിയറിലും നിരവധി പ്രതിസന്ധികൾ അദ്ദേഹം നേരിട്ടു.
മുപ്പത് വർഷത്തോളം നീണ്ട ദാമ്പത്യത്തിനൊടുവിൽ ഭാര്യ സംഗീത സോർണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകിയതും, നടി തൃഷ കൃഷ്ണനുമായി ബന്ധപ്പെടുത്തിയുള്ള അഭ്യൂഹങ്ങളും അദ്ദേഹത്തെ വേട്ടയാടിയിരുന്നു. കൂടാതെ, അദ്ദേഹത്തിന്റെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജനനായകൻ' സെൻസർ ബോർഡുമായുള്ള തർക്കങ്ങൾ കാരണം ജനുവരിയിൽ റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല. ഈ തടസ്സങ്ങളെയെല്ലാം അതിജീവിച്ചാണ് വിജയ് ഇന്ന് തമിഴ്നാടിന്‍റെ അമരക്കാരനായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.