യാമി ഗൗതം

സ്റ്റാർ കിഡ്സിന് ലഭിക്കുന്ന അവസരങ്ങൾ പുറത്തുള്ളവർക്ക് ലഭിക്കാറില്ല; നമ്മളെത്തന്നെ നിരന്തരം തെളിയിക്കേണ്ടി വരും -യാമി ഗൗതം

ബോളിവുഡ് നടി യാമി ഗൗതം തന്റെ കരിയറിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തെക്കുറിച്ചും സിനിമാരംഗത്ത് താൻ നേരിട്ട അവഗണനകളെക്കുറിച്ചും സ്വജനപക്ഷപാതത്തെക്കുറിച്ചും അടുത്തിടെ നൽകിയ അഭിമുഖത്തിൽ സംസാരിച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഉറി: ദി സർജിക്കൽ സ്ട്രൈക്ക്, ബാല എന്നീ ചിത്രങ്ങൾക്ക് തൊട്ടുമുമ്പ് താൻ സിനിമ വിടാൻ തീരുമാനിച്ചിരുന്നുവെന്നും ഹിമാചലിലേക്ക് മടങ്ങാൻ തയാറെടുത്തിരുന്നുവെന്നും യാമി പറഞ്ഞു. 

തന്റെ അരങ്ങേറ്റ ചിത്രം വലിയ വിജയമായിരുന്നെങ്കിലും, പലരും തന്നെ സാധാരണ നായികാ സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തയായാണ് കണ്ടതെന്നും അത് തന്റെ കരിയറെ ബാധിച്ചതായും യാമി പറയുന്നു. അർത്ഥവത്തായ ഒരു അവസരത്തിനായി വർഷങ്ങളോളം കാത്തിരുന്ന തനിക്ക് നിരാശയായിരുന്നു ഫലം. ഒടുവിൽ സിനിമയോടുള്ള ഭയവും അതിശയിപ്പിക്കുന്ന ആഗ്രഹവും ഉപേക്ഷിച്ചപ്പോഴാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

ഉറിക്കും ബാലക്കും മുമ്പ് ഞാൻ സിനിമയിൽ നിന്ന് പൂർണ്ണമായും പിന്മാറാൻ തീരുമാനിച്ചിരുന്നു. ഹിമാചലിലേക്ക് മടങ്ങാമെന്നും അവിടെയുള്ള ഞങ്ങളുടെ കൃഷിയിടത്തിലേക്ക് പോയി പുതിയൊരു ജീവിതം തുടങ്ങാമെന്നും ഞാൻ കരുതി. മാതാപിതാക്കൾ വലിയ പിന്തുണ നൽകി. അവർ വെറുതെ പറഞ്ഞു, വീട്ടിലേക്ക് പോരൂ എന്ന്. വിചിത്രമെന്നു പറയട്ടെ, ഞാൻ ഭയത്തോടെ സിനിമയെ മുറുകെപ്പിടിക്കുന്നത് നിർത്തിയ നിമിഷം മുതൽ എല്ലാം മാറിമറിഞ്ഞു. 'ഉറി' സംഭവിച്ചു, 'ബാല' സംഭവിച്ചു. ജീവിതം പെട്ടെന്നുതന്നെ മാറിമറിഞ്ഞു."

ഭർത്താവ് ആദിത്യ ധർ സംവിധാനം ചെയ്ത 'ഉറി: ദി സർജിക്കൽ സ്ട്രൈക്ക്', ആയുഷ്മാൻ ഖുറാന നായകനായ 'ബാല' എന്നീ രണ്ട് ചിത്രങ്ങളും ബോക്സോഫീസിൽ വലിയ വിജയങ്ങളായി മാറി. ഈ ചിത്രങ്ങൾ യാമിയുടെ കരിയറുടെ ഗതിയെത്തന്നെ മാറ്റിമറിച്ചു.

സിനിമയിലെ സ്വജനപക്ഷപാതത്തെക്കുറിച്ചും ഒരു പുറത്തുനിന്നുള്ള വ്യക്തിയെന്ന നിലയിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും യാമി തുറന്നടിച്ചു. സ്റ്റാർ കിഡ്സിന് പരാജയപ്പെട്ടാൽ പോലും വളരാൻ നിരവധി അവസരങ്ങൾ ലഭിക്കുമ്പോൾ, പുറത്തുനിന്നുള്ളവർക്ക് ഒരു ചെറിയ അവസരത്തിനായി പോലും കഠിനമായി പരിശ്രമിക്കേണ്ടി വരുന്നുവെന്ന് താരം ചൂണ്ടിക്കാണിക്കുന്നു.

ഏറ്റവും പ്രയാസകരമായ കാര്യം ഒരു പുറത്തുനിന്നുള്ളയാളായത് കൊണ്ടായിരുന്നില്ല, മറിച്ച് നിരന്തരം നമ്മളെത്തന്നെ തെളിയിക്കേണ്ടി വരുന്നു എന്നത് കൊണ്ടാണ്. ഒരു പ്രത്യേക അവസരത്തിന് നിങ്ങൾ തയാറാണെന്ന് തോന്നുമ്പോൾ, ആവാസവ്യവസ്ഥയുടെ ഭാഗമായതുകൊണ്ട് മാത്രം മറ്റൊരാൾക്ക് ആ അവസരം വീണ്ടും വീണ്ടും ലഭിക്കുന്നു. ആ സമയത്ത് നമ്മൾ ചിന്തിക്കും, എനിക്ക് അത്രയധികം അവസരങ്ങൾ ലഭിച്ചിരുന്നെങ്കിൽ ഞാനും ഒരു നടിയെന്ന നിലയിൽ വളരില്ലായിരുന്നോ എന്ന്? അതായിരുന്നു യഥാർത്ഥ നിരാശ.

ഇതുപോലെയുള്ള പക്ഷപാതങ്ങൾ തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നും, സിനിമകളെക്കുറിച്ചുള്ള ചർച്ചകൾ യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് നിലച്ചുപോകുന്ന അവസ്ഥ താൻ അനുഭവിച്ചിട്ടുണ്ടെന്നും പ്രതീക്ഷയോടെ കാത്തിരുന്ന അവസരങ്ങൾ നിശബ്ദമായി കൈവിട്ടുപോകുന്നത് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്നും യാമി കൂട്ടിച്ചേർത്തു.

Tags:    
News Summary - സ്റ്റാർ കിഡ്സിന് ലഭിക്കുന്ന അവസരങ്ങൾ പുറത്തുള്ളവർക്ക് ലഭിക്കാറില്ല -യാമി ഗൗതം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.