'അത് ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു'; 32 വർഷത്തെ ദാമ്പത്യം തകർന്നതിനു പിന്നിലെ കാരണം തുറന്ന് പറഞ്ഞ് പ്രിയദർശൻ

ലിസിയുമായുണ്ടായ വേർപിരിയലിന് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകൻ പ്രിയദർശൻ. മൂന്ന് പതിറ്റാണ്ട് നീണ്ട ദാമ്പത്യ ജീവിതത്തിൽ പല പ്രശ്നങ്ങളും കടന്നുവന്നതായും അത് വേർപിരിയലിലേക്ക് എത്തിച്ചെന്നും അദ്ദേഹം പറയുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടപ്പോൾ ഇരുവരും പരസ്പരം മിസ് ചെയ്യുന്നതായി അവർ മനസ്സിലാക്കിയതായും വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചതായും പ്രിയദർശൻ വെളിപ്പെടുത്തി. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'32 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷം ഞങ്ങള്‍ക്കിടയില്‍ വിരസതയും ഈഗോയും ഉടലെടുത്തു. അത് ഞങ്ങളുടെ ബന്ധത്തെ കയ്പ്പുള്ളതാക്കി. അതിനാല്‍ പിരിയുന്നതാകും നല്ലതെന്ന് തീരുമാനിച്ചു. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പരസ്പരം മിസ് ചെയ്യുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ വീണ്ടും ഒരുമിച്ചു. അത്രയേയുള്ളൂ. അതിനര്‍ത്ഥം എവിടെയോ പ്രണയം ഒളിഞ്ഞിരിപ്പുണ്ടായിരുന്നുവെന്നാണ്.' പ്രിയദര്‍ശന്‍ പറയുന്നു.

'തീര്‍ച്ചയായും ഞാന്‍ അവളെ മിസ് ചെയ്തിരുന്നു. അവളും എന്നെ മിസ് ചെയ്തിരുന്നു. അതിനാല്‍ ഞങ്ങള്‍ വീണ്ടും ഒന്നായി. കമ്പാനിയന്‍ഷിപ്പ് വളരെ പ്രധാനപ്പെട്ടതാണ്. എന്തുകൊണ്ട് ഞങ്ങള്‍ വീണ്ടും കല്യാണം കഴിച്ചില്ലെന്ന് ചോദിച്ചാല്‍, അടുത്തത് ഇതിലും കഷ്ടം നിറഞ്ഞാതാകാം എന്നതിനാലാണ്. ആ ചിന്ത രണ്ടു പേര്‍ക്കും ഉണ്ടായിരുന്നു. ഞങ്ങളത് തിരിച്ചറിഞ്ഞു' എന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 10 വർഷം മുമ്പാണ് പ്രിയദർശനും ലിസിയും വേർപിരിയുന്നത്. തങ്ങൾ ഇപ്പോൾ വീണ്ടും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതായി മിഡ്-ഡേക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. നിലവിൽ ഒരുമിച്ചാണ് താമസിക്കുന്നതെങ്കിലും ഇപ്പോൾ പുനർവിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തത് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്ത പാട്രിയറ്റ് എന്ന ചിത്രത്തിന്റെ ഡബ്ബിങിനായി നടൻ മമ്മൂട്ടി അടുത്തിടെ ചെന്നൈയിലെ ലിസിയുടെ സ്റ്റുഡിയോ സന്ദർശിച്ചിരുന്നു. മാർച്ച് 16ന് ലിസി തനെ ഇൻസ്റ്റഗ്രാം ഏക്കൗണ്ടിൽ മമ്മൂട്ടിക്കും പ്രിയദർശനുമൊപ്പമുള്ള ചിത്രം പങ്കിട്ടിരുന്നു.

Tags:    
News Summary - Why Priyadarshan and Lissy split? Director finally speaks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.