തമിഴ്‌നാട് മുഖ്യമന്ത്രിയായി ദളപതി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ചരിത്ര മുഹൂർത്തത്തിൽ, അദ്ദേഹത്തിന്‍റെ മക്കളുടെ അഭാവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഈ സന്തോഷ നിമിഷത്തിൽ വിജയ്‌യുടെ മാതാപിതാക്കളായ ശോഭ ചന്ദ്രശേഖറും എസ്.എ. ചന്ദ്രശേഖറും മുൻനിരയിൽ തന്നെയുണ്ടായിരുന്നു. എന്നാൽ മക്കളായ സഞ്ജയ്‍യുടെയും ദിവ്യയുടെയും അസാന്നിധ്യം ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.
വിജയ്‌യുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ഈ സത്യപ്രതിജ്ഞാ ചടങ്ങിൽ കുടുംബം കൂടെയില്ലാത്തത് ഒരു ആരാധകൻ എന്ന നിലയിൽ തന്നെ വേദനിപ്പിക്കുന്നു എന്നാണ് ചിലർ കുറിച്ചത്. "ഭാര്യയെ മാറ്റിനിർത്തിയാൽ പോലും, മക്കളെങ്കിലും ഈ വലിയ വേദിയിൽ അച്ഛനൊപ്പം ഉണ്ടാവേണ്ടതായിരുന്നു" എന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. മക്കൾ പോലും വിജയ്‌യെ അഭിനന്ദിക്കാൻ എത്തിയില്ല എന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കും ആശങ്കകൾക്കും കാരണമാകുന്നു.
വിജയ്‌യും സംഗീതയും വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. 1999-ൽ വിവാഹിതരായ ഇവർ 2021 മുതൽ വേർപിരിഞ്ഞാണ് കഴിയുന്നതെന്ന് പറയപ്പെടുന്നു. വിജയ്‍ക്ക് മറ്റൊരു നടിയുമായുള്ള ബന്ധമാണ് കുടുംബബന്ധത്തിൽ വിള്ളലുണ്ടാക്കിയതെന്ന് സംഗീത വിവാഹമോചന ഹർജിയിൽ ആരോപിച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ്‌യുടെ സുഹൃത്തും നടിയുമായ തൃഷ കൃഷ്ണൻ പങ്കെടുത്തത് കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കിയത്.
സമൂഹമാധ്യമങ്ങളിൽ വിജയ്‌യെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ വരുന്നുണ്ട്. ഇത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യമാണെന്നും ഒരു മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യുന്നു എന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസം സ്വന്തം മക്കൾ കൂടെയില്ലാത്തത് വിജയ് എന്ന വ്യക്തിക്ക് വലിയൊരു തിരിച്ചടിയാണെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു.
വ്യക്തിജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും തമിഴക വെട്രി കഴകം (ടിവികെ) എന്ന പാർട്ടിയിലൂടെ തമിഴ്‌നാടിന്‍റെ ഭരണസാരഥ്യം ഏറ്റെടുത്ത വിജയ് ഒരു പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വികാരാധീനനായാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. തമിഴ് ജനതയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.