വിജയ്
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ തിരക്കുകൾക്കിടയിലും ആരാധകന്റെ സ്നേഹത്തിന് മുന്നിൽ മനസ്സ് തുറന്ന് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. പരേതനായ നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിനൊപ്പമുള്ള തന്റെയും ഭാര്യ സംഗീതയുടെയും എഡിറ്റ് ചെയ്ത ഫോട്ടോ കണ്ട് വികാരാധീനനാകുന്ന വിജയ്‌യുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വിജയ്‌യുടെ പ്രചാരണ വാഹനം കടന്നുപോകുമ്പോൾ ഒരു യുവ ആരാധകൻ താൻ എഡിറ്റ് ചെയ്ത് ഫ്രെയിം ചെയ്ത ഫോട്ടോ ഉയർത്തിക്കാട്ടുകയായിരുന്നു. വിജയകാന്ത് വിജയ്‌യുടെയും സംഗീതയുടെയും കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന രീതിയിലായിരുന്നു ചിത്രം. ഈ ചിത്രം ശ്രദ്ധയിൽപ്പെട്ട വിജയ് ഉടൻ തന്നെ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് അത് വാങ്ങിത്തരാൻ ആവശ്യപ്പെട്ടു. ചിത്രം കൈയ്യിൽ കിട്ടിയ താരം അല്പനേരം അത് നോക്കി നിന്ന ശേഷം തന്റെ ടീമിനെ ഏൽപ്പിച്ചു.
വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന വാർത്തകൾക്കിടയിലാണ് താരം ഈ ചിത്രം സ്വീകരിച്ചത് എന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ചെങ്കൽപ്പേട്ട് കുടുംബ കോടതിയിൽ സംഗീത വിവാഹമോചന ഹരജി നൽകിയിരുന്നു. ഇരുവരും തമ്മിലുള്ള അകൽച്ചയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെ, സംഗീതയുടെ ചിത്രം കൂടി ഉൾപ്പെട്ട ഫോട്ടോ വിജയ് എല്ലാവരെയും ഉയർത്തിക്കാട്ടിയത് ആരാധകരെ അത്ഭുതപ്പെടുത്തി.
വിജയകാന്തിനോടുള്ള ബഹുമാനം കൊണ്ടാണ് വിജയ് ആ ചിത്രം സ്വീകരിച്ചതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ, തന്റെ ഭാര്യയോടുള്ള സ്നേഹം വിജയ്‌യുടെ മനസ്സിൽ ഇപ്പോഴുമുണ്ടെന്നാണ് മറ്റു ചില ആരാധകരുടെ കമന്റുകൾ. ‘എന്റെ അണ്ണൻ വിജയകാന്ത്’ എന്ന് അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരോട് പറയുന്നത് വിഡിയോയിൽ കേൾക്കാമെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം വിജയ്‌യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജനനായകൻ' സെൻസർ ബോർഡുമായുള്ള തർക്കത്തെത്തുടർന്ന് റിലീസ് വൈകുകയാണ്. ജനുവരിയിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ചൂണ്ടിക്കാട്ടി ഇലക്ഷൻ കമീഷന്റെ പരിശോധനക്ക് വിട്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിന്റെ ചില ഭാഗങ്ങൾ ഓൺലൈനിൽ ചോർന്നതും അണിയറ പ്രവർത്തകരെ ആശങ്കയിലാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.