മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ നായകാനായെത്തിയ പുലിമുരുകൻ. മോളിവുഡിലെ ആദ്യത്തെ നൂറുകോടി ചിത്രമാണ് വൈശാഖിന്‍റെ സംവിധാനത്തിലെത്തിയ പുലിമുരുകൻ. പ്രായഭേദമന്യ എല്ലാവരും കണ്ടാസ്വദിച്ച ചിത്രമാണ് ഈ മാസ് ചിത്രം.
പുലിമുരുകനിൽ ഡാഡി ഗിരിജ എന്ന ശക്തനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് തെലുഗ് നടൻ ജഗപതി ബാബുവാണ്. തെലുഗ് സിനിമയിൽ നാല് കോടിയോളം വില്ലൻ വേഷം ചെയ്യുന്ന ജഗപതി ബാബു വെറും 15 ലക്ഷമാണ് മുരുകനിൽ അഭിനയിക്കാൻ വാങ്ങിയതെന്ന് പറയുകയാണ് സിനിമയുടെ സംവിധായകനായ വൈശാഖ്. മോഹൻലാലാണ് നായകനെന്ന് അറിഞ്ഞാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്ന് വൈശാഖ് പറയുന്നു. സിനിമയിൽ ആദ്യം നായികയായി തീരുമാനിച്ചത് നടി അനുശ്രീയെയായിരുന്നുവെന്നും വൈശാഖ് പറഞ്ഞു. എന്നാൽ ഷൂട്ടിന് മുമ്പ് അനുശ്രീ ആശുപത്രിയിലായെന്നും പിന്നീട് കമാലിനി മുഖർജിയെ നായികയാക്കിയെന്നും വൈശാഖ് കൂട്ടിച്ചേർത്തു.
'ഉദയേട്ടനാണ് ചിത്രത്തിലെ ഡാഡി ഗിരിജ എന്ന വില്ലൻ കഥാപാത്രത്തിലേക്ക് ജഗപതി ബാബുവിനെ നിർദേശിച്ചത്. ഞാൻ അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും കണ്ടിരുന്നില്ല. വലിയ തിരക്കുണ്ടായിട്ടും മോഹൻലാൽ നായകനാകുന്ന ചിത്രം എന്ന് കേട്ടപ്പോൾ എല്ലാ തിരക്കുകളും മാറ്റിവെച്ച് ജഗപതി ബാബു പുലിമുരുകനിൽ അഭിനയിക്കാനെത്തി. വില്ലനാകാൻ നാലുകോടി പ്രതിഫലം വാങ്ങുന്ന ജഗപതി ബാബു 15 ലക്ഷം രൂപക്ക് മാത്രമാണ് പുലിമുരുകനിൽ അഭിനയിച്ചത്.
ചിത്രത്തിലെ നായികയായി അനുശ്രീയെയായിരുന്നു ആദ്യം സമീപിച്ചത്. പക്ഷേ, ഷൂട്ടിങ്ങടുത്തപ്പോൾ അവൾ ആശുപത്രിയിലായി. അങ്ങനെയാണ് അടുത്ത് അന്വേഷണം കമാലിനി മുഖർജിയിലേക്ക് പോയത്. കമാലിനി എന്‍റെ കസിൻസ് എന്ന ചിത്രത്തിലെ പാട്ട് സീനിൽ നേരത്തെ അഭിനയിച്ചിട്ടുണ്ട്,' വൈശാഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.