രജനികാന്തും മകൾ സൗന്ദര്യ രജനികാന്തും
ചലച്ചിത്ര നിർമാതാവും പ്രശസ്ത നടൻ രജനി കാന്തിന്‍റെ മകളുമായ സൗന്ദര്യ രജനികാന്ത് എന്തുകൊണ്ട് താൻ അഭിനയരംഗം തെരഞ്ഞെടുത്തില്ല എന്ന് വെളിപെടുത്തിയിരിക്കുകയാണ്. തന്റെ പിതാവിന്റെ ഉപദേശമാണ് അതിനു പിന്നിലെന്ന് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സൗന്ദര്യ പറഞ്ഞു. ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരിൽ ഒരാളുടെ മകളെന്ന നിലയിൽ തനിക്കു ലഭിച്ച അവസരങ്ങളെ കുറിച്ചും അച്ഛനുമായുള്ള ആത്മ ബന്ധത്തെകുറിച്ചും സൗന്ദര്യ മനസ്സു തുറന്നു.
'അപ്പക്ക് ഇത്രയും അനുഭവപരിചയമുണ്ടെങ്കിലും, ഞാനോ സഹോദരിയോ കാമറക്ക് മുന്നിൽ വരുന്നതിനോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. സിനിമയിലെ നായികമാർക്കുള്ള പ്രയാസം തന്നെയായിരുന്നു അതിനു കാരണം. പ്രത്യേകിച്ച് ഇന്ത്യൻ സിനിമയിൽ. അവരുടെ ജോലിയിലെ സമയക്രമം സാധാരണ ഒരു സ്ത്രീക്കുള്ള സമയത്തേക്കാൾ അധികമായിരുന്നു' - സൗന്ദര്യ പറഞ്ഞു.
'ആ സമയത്തും പിന്നീടും ഞങ്ങൾക്ക് അത്തരമൊരു ജീവിത രീതി ഉണ്ടാകുന്നത് അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഞങ്ങളുടെ മാനസ്സികമായ സന്തോഷത്തിനും വൈകാരികതക്കുമാണ് അച്ഛൻ പ്രാധാന്യം നൽകിയത്. എന്റെ സഹോദരിക്കും എനിക്കും അഭിനയിക്കാൻ അത്ര ആഗ്രഹവും ഇല്ലായിരുന്നു. ചെറുപ്പത്തിൽ ചില നല്ല ഓഫറുകൾ എനിക്കു വന്നിരുന്നു. പക്ഷെ അച്ഛന്റെ ഉപദേശം ഞാൻ ഗൗരവമായി എടുത്തു. ക്രിയേറ്റീവ് ആയിരിക്കാനും കാമറയുടെ മുന്നിൽ നിൽക്കുന്നതിനേക്കാൾ അതിന്‍റെ പിന്നിൽ നിന്നും പ്രവർത്തിക്കാനും ഞാൻ ആഗ്രഹിച്ചു' സൗന്ദര്യ കൂട്ടിച്ചേർത്തു.
അച്ഛന്റെ താരപദവിയെ കുറിച്ച് അറിയാതിരുന്ന ആദ്യകാല ഓർമ്മകളുണ്ടോ എന്ന ചോദ്യത്തിന്, 'എന്റെ അച്ഛൻ ഒരു സാധാരണക്കാരനാണെന്ന് ഞാൻ കരുതിയ കാലം എനിക്ക് എപ്പോഴെങ്കിലും ഓർമ്മയുണ്ടോ? ഇല്ല. ഒരിക്കലുമില്ല എന്നുതന്നെ പറയാം. ഓർമയുള്ള കാലം മുതൽ അദ്ദേഹം വളരെ ബഹുമാനിക്കപെടുന്ന വ്യക്തിയാണെന്നും ആളുകൾ അദ്ദേഹത്തെ ആഘോഷിക്കുന്നുണ്ടെന്നും ഞാൻ മനസ്സിലാക്കിയിരുന്നു' എന്നായിരുന്നു സൗന്ദര്യയുടെ മറുപടി.
കുട്ടിക്കാലത്ത് തിയറ്ററിൽ കണ്ട ആദ്യ സിനിമ 'ദളപതി' ആണെന്നും, അന്ന് തിയറ്ററിൽ ഉണ്ടായിരുന്ന ആളുകളുടെ ആർപ്പുവിളികളെ കുറിച്ചുള്ള ത്രസിപ്പിക്കുന്ന ഓർമ്മകൾ തനിക്ക് ഉണ്ടായിരുന്നുവെന്നും സൗന്ദര്യ ഓർത്തു.
സൗന്ദര്യ പങ്കുവെച്ച ഏറ്റവും ശ്രദ്ധേയമായ നിരീക്ഷണങ്ങളിലൊന്ന് രജനികാന്ത് തന്‍റെ സ്വാഭാവിക രൂപത്തിൽ വളരെ ആത്മ വിശ്വാസം ഉള്ള വ്യക്തി ആണെന്നതായിരുന്നു. 'സ്വന്തം രൂപഭാവത്തിൽ ഇത്രയധികം ആത്മവിശ്വാസമുള്ള മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. അപ്പ എന്ത് ചെയ്താലും വളരെ സ്റ്റൈലിഷാണ്. ചിലപ്പോഴൊക്കെ ഒരു മകളെന്നതിനെക്കാൾ ഞാൻ അദ്ദേഹത്തിന്‍റെ ആരാധികയാണ്' സൗന്ദര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.