രഞ്ജന നാരായൺ ഝാ,  രണ്ടാം ഭാര്യ ദീപ നാരായണനും മക്കൾക്കുമൊപ്പം ഉദിത് നാരായൺ

വൈദ്യചികിത്സയുടെ മറവിൽ സമ്മതമില്ലാതെ ഗർഭപാത്രം നീക്കം ചെയ്തു; ഗായകൻ ഉദിത് നാരായണനെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യ ഭാര്യ

ഉദിത് നാരായണനെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യ ഭാര്യ രഞ്ജന നാരായൺ ഝാ രംഗത്ത്. തന്റെ സമ്മതമില്ലാതെ ഗർഭപാത്രം നീക്കം ചെയ്തന്നതെന്നാരോപിച്ചാണ് ഗായികനും അദ്ദേഹത്തിന്‍റെ രണ്ട് സഹോദരന്മാർക്കും രണ്ടാം ഭാര്യ ദീപ നാരായണനുമെതിരെ ക്രിമിനൽ ഗൂഢാലോചനയിൽ രഞ്ജന കേസ് നൽകിയത്. ബീഹാറിലെ സുപോൾ ജില്ലയിലെ വനിതാ പൊലീസ് സ്റ്റേഷനിലാണ് ഫെബ്രുവരി 10ന് പരാതി നൽകിയത്. വർഷങ്ങൾക്ക് ശേഷം നടത്തിയ മെഡിക്കൽ പരിശോധനയിലാണ് ശസ്ത്രക്രിയ കണ്ടെത്തിയതെന്ന് രഞ്ജന അവകാശപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

1984 ഡിസംബർ 7ന് താനും ഉദിത് നാരായണും വിവാഹിതരായതായി രഞ്ജന പരാതിയിൽ പറയുന്നു. പിന്നീട് 1985ൽ സംഗീത ജീവിതം തുടരാൻ ഉദിത് മുംബൈയിലേക്ക് താമസം മാറി. ദീപ നാരായണൻ എന്ന മറ്റൊരു സ്ത്രീയെ അദ്ദേഹം വിവാഹം കഴിച്ചതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും രഞ്ജന പറയുന്നു. 1996ൽ വൈദ്യചികിത്സയുടെ മറവിൽ ഡൽഹിയിലെ ഒരു ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോയെന്നും, അവിടെ വെച്ച് തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഗർഭപാത്രം നീക്കം ചെയ്തതെന്നതുമാണ് പരാതിയിലെ ഏറ്റവും ഞെട്ടിക്കുന്ന കാര്യം. ഉദിത്, സഹോദരന്മാരായ സഞ്ജയ് കുമാർ ഝാ, ലളിത് നാരായൺ ഝാ, രണ്ടാം ഭാര്യ ദീപ എന്നിവർ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് രഞ്ജന ആരോപിച്ചു.

വർഷങ്ങളായി അവഗണിക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ പരാതി നൽകാൻ നിർബന്ധിതയായതെന്ന് മാധ്യമങ്ങളോട് സംസാരിച്ച രഞ്ജന പറഞ്ഞു. 'ഉദിത് നാരായൺ ജി ആവർത്തിച്ച് വാഗ്ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും അവ പാലിക്കുന്നില്ലെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. അദ്ദേഹം ഇതുവരെ ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ടാണ് ഞാൻ വനിതാ പൊലീസ് സ്റ്റേഷനിൽ എത്തിയത്. എനിക്ക് നീതി ലഭിക്കണം' രഞ്ജന പറഞ്ഞു. ഇപ്പോൾ എനിക്ക് എപ്പോഴും സുഖമില്ലാതാകുന്നു. അദ്ദേഹത്തിന്റെ പിന്തുണ ആവശ്യമാണ്. പക്ഷേ ഉദിത് നാരായൺ ഒന്നും പറയുന്നില്ല, ഒന്നും ചെയ്യുന്നുമില്ല. അടുത്തിടെ അദ്ദേഹം ഗ്രാമത്തിൽ എത്തി വീണ്ടും വാഗ്ദാനങ്ങൾ നൽകിയ ശേഷം തിരിച്ചുപോയി' അവർ കൂട്ടിച്ചേർത്തു.

2006ൽ മുംബൈ സന്ദർശിച്ചപ്പോൾ ഉദിത്തും ദീപയും തന്നെ അപമാനിക്കുകയും ഉദിത്തിന്‍റെ വീട്ടിൽ പ്രവേശനം നിഷേധിക്കുകയും, പിന്നീട് നേപ്പാളിലെ തന്റെ ഭർതൃവീട്ടിൽ പോയപ്പോൾ തന്നെ അപമാനിക്കുകയും ആട്ടിയോടിക്കുകയും ചെയ്തു എന്നും രഞ്ജന ആരോപിച്ചു. ഗായകനെതിരെ രഞ്ജന മുമ്പ് ജീവനാംശം കേസ് ഫയൽ ചെയ്തിരുന്നു. 2025 ഫെബ്രുവരി 21ന് ബീഹാറിലെ സുപോൾ കുടുംബ കോടതിയിൽ ഉദിത് ഹാജരായി, പക്ഷേ കേസ് ഒത്തുതീർപ്പാക്കാൻ വിസമ്മതിച്ചു. ഉദിത് തന്നെ ഉപേക്ഷിച്ച് നേപ്പാളിലെ ഒരു വസ്തു വിറ്റുകിട്ടിയ 18 ലക്ഷം രൂപ കൈക്കലാക്കിയെന്നും രഞ്ജന ആരോപണമുയർത്തി. മുംബൈയിലേക്ക് പോകുമ്പോഴെല്ലാം അവിടെ നിന്നും അയാൾ ഏർപ്പെടുത്തിയ ആളുകൾ തന്നെ ഭീഷണിപ്പെടുത്തുകയും പിന്തുടരുകയും ചെയ്യാറുണ്ടായിരുന്നെന്നും രഞ്ജന പറഞ്ഞു. 1984 മുതൽ തന്നെ വിവാഹം കഴിച്ചിട്ടും ഒരു ഭാര്യയായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും തന്റെ അവകാശത്തിനും അന്തസ്സിനും വേണ്ടി മാത്രമാണ് താൻ പോരാടുന്നതെന്നും രഞ്ജന പറയുന്നു.

രഞ്ജനയുടെ ആരോഗ്യസ്ഥിതി മോശമായതിനാലും പ്രായാധിക്യം മൂലവും രഞ്ജന ഉദിത്തിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവരുടെ അഭിഭാഷകൻ അജയ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോടതി ഇരുവർക്കും ഇടയിൽ മധ്യസ്ഥത വഹിക്കാൻ ശ്രമിച്ചെങ്കിലും ഉദിത് നിരസിച്ചു. അവരെ തിരികെ സ്വീകരിക്കില്ലെന്നതാണ് ഉദിത്തിന്‍റെ നിലപാട്. രഞ്ജനയുടെ ആരോപണങ്ങൾ ഉദിത് നാരായൺ തള്ളിക്കളഞ്ഞു. തന്നിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണെന്നും കോടതിയിൽ അവർ വസ്തുതകൾ തെറ്റായി അവതരിപ്പിച്ചുവെന്നുമാണ് ഉദിത്തിന്‍റെ വാദം. ആരോപണങ്ങളെക്കുറിച്ച് ഉദിത് നാരായൺ ഇതുവരെ ഒരു പൊതു പ്രസ്താവനയും നടത്തിയിട്ടില്ല.

Tags:    
News Summary - Udit Narayans first wife claims he got her uterus removed without consent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.