തമിഴ് ചലച്ചിത്ര നിർമാതാവ് കെ. രാജന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

തമിഴ് ചലച്ചിത്ര രംഗത്തെ മുതിർന്ന നിർമാതാവും സംവിധായകനും അഭിനേതാവുമായ കെ. രാജന്റെ (85) അപ്രതീക്ഷിത വിയോഗം ചലച്ചിത്ര ലോകത്തെയാകെ വലിയ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. ചെന്നൈയിലെ അഡയാർ നദിയിൽ ചാടിയ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കിടയിൽ അഡയാർ പാലത്തിന് സമീപം കാർ നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ട അദ്ദേഹം, പെട്ടെന്ന് പുറത്തിറങ്ങി നദിയിലേക്ക് ചാടുകയായിരുന്നു എന്നാണ് വിവരം. ഡ്രൈവർ ഉടൻ തന്നെ ഫയർ ആൻഡ് റെസ്ക്യൂ സർവീസിനെ വിവരമറിയിക്കുകയും, അവർ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കെ. രാജന്റെ വേർപാടിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അനുശോചനം രേഖപ്പെടുത്തി. തമിഴ് സിനിമക്ക് അദ്ദേഹം നൽകിയ അതുല്യമായ സംഭാവനകളെ മുഖ്യമന്ത്രി തന്റെ ഔദ്യോഗിക പത്രക്കുറിപ്പിൽ അനുസ്മരിച്ചു. സിനിമാ വ്യവസ്ഥിതിയിലെ പ്രശ്നങ്ങളിൽ, പ്രത്യേകിച്ച് ചെറുകിട ബജറ്റ് ചിത്രങ്ങൾ നിർമിക്കുന്നവരുടെ പുരോഗമനത്തിനും വിതരണക്കാരുടെ ക്ഷേമത്തിനും വേണ്ടി എപ്പോഴും ധീരമായി ശബ്ദമുയർത്തിയ വ്യക്തിയായിരുന്നു കെ. രാജൻ എന്ന് വിജയ് ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ വിയോഗം സിനിമാ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

എപ്പോഴും സത്യങ്ങൾ തുറന്നുപറയാൻ മടിക്കാത്ത, എല്ലാവരോടും ബഹുമാനത്തോടെ പെരുമാറിയിരുന്ന അദ്ദേഹത്തിന്റെ മരണം വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് നടി ഖുശ്ബു സുന്ദർ സമൂഹ മാധ്യമ അക്കൗണ്ടിൽ കുറിച്ചു. നടൻ വിശാൽ, കസ്തൂരി തുടങ്ങിയവരും അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, തമിഴ് ചലച്ചിത്ര ലോകത്തിന്റെ അവഗണനയാണ് തന്റെ പിതാവിന്റെ മരണത്തിന് കാരണമെന്ന ഗുരുതരമായ ആരോപണവുമായി കെ. രാജന്റെ മകൾ രാജേശ്വരി അൻപഴകൻ രംഗത്തെത്തി. പല ചലച്ചിത്ര പ്രവർത്തകരും പിതാവിന് നൽകാനുണ്ടായിരുന്ന പണം തിരികെ നൽകാതിരുന്നതും സാമ്പത്തിക പ്രതിസന്ധികളുമാണ് അദ്ദേഹത്തെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് അവർ ആരോപിച്ചു.

'തങ്കമാന തങ്കച്ചി', 'ചിന്ന പൂവൈ കിള്ളാതെ' തുടങ്ങിയ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളുടെ നിർമാതാവാണ് കെ. രാജൻ. ഇതിനുപുറമേ 'മൈക്കൽ രാജ്', 'സൊന്തക്കാരൻ', 'വീട്ടോടാ മാപ്പിള്ളൈ', 'പാമ്പ് സട്ടൈ', 'തുണിവ്', 'ബകാസുരൻ' തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുമുണ്ട്. പതിറ്റാണ്ടുകളായി തമിഴ് സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന ഒരു വ്യക്തിത്വത്തിന്റെ ഈയൊരു വിയോഗം തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

Tags:    
News Summary - Tamil Nadu Chief Minister Vijay condoles the demise of Tamil film producer K. Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.