'ജേസൺ കഥ പറഞ്ഞപ്പോൾ വിജയ് അണ്ണൻ സംസാരിക്കുന്നത് പോലെ തോന്നി': സൂരി

വിജയ്‌യുടെ മകനും യുവ സംവിധായകനുമായ ജേസൺ സഞ്ജയ്‌യെ പ്രശംസകൾ കൊണ്ട് മൂടി പ്രമുഖ തമിഴ് നടൻ സൂരി. ജേസൺ ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' എന്ന സിനിമയുടെ ട്രെയിലർ-ഓഡിയോ ലോഞ്ച് വേദിയിലായിരുന്നു സൂരിയുടെ പ്രതികരണം. ജേസൺ സിനിമയുടെ കഥ വിശദീകരിച്ചപ്പോൾ അദ്ദേഹത്തിലെ വിനയം മുഖ്യമന്ത്രി കൂടിയായ സാക്ഷാൽ വിജയ്‌യെയാണ് ഓർമ്മിപ്പിച്ചതെന്ന് സൂരി പറഞ്ഞു.

ഒന്നര വർഷം മുമ്പ് ലൈക്ക പ്രൊഡക്ഷൻസിന്റെ പ്രതിനിധി തമിഴ് കുമരന്റെ ഓഫീസിൽ വെച്ചാണ് താൻ ആദ്യമായി ജേസണെ കാണുന്നതെന്ന് സൂരി വേദിയിൽ ഓർത്തെടുത്തു. "ഏകദേശം രണ്ടര മണിക്കൂറോളമെടുത്താണ് അദ്ദേഹം സിഗ്മയുടെ കഥ എനിക്ക് വിവരിച്ചു തന്നത്. ആ സമയത്ത് വിജയ് അണ്ണൻ എന്നോട് നേരിട്ട് സംസാരിക്കുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. എന്റെ അച്ഛനൊപ്പം ഇരിക്കുന്നതിന് തുല്യമായ സ്നേഹമാണ് തോന്നിയത്," അദ്ദേഹം വ്യക്തമാക്കി. ഇത്രയും എളിമ കാത്തുസൂക്ഷിക്കുന്നത് വലിയ കാര്യമാണെന്ന് പറഞ്ഞ സൂരി, മികച്ച സംവിധായകനായി മാറുന്നതിനൊപ്പം ഭാവിയിൽ ജേസൺ നായകനായി ക്യാമറയ്ക്ക് മുന്നിലെത്തണമെന്ന ആഗ്രഹവും പങ്കുവെച്ചു.

സൂരിയുടെ ഹൃദ്യമായ വാക്കുകൾക്ക് നന്ദി പറഞ്ഞ ജേസൺ, ഭാവിയിൽ അദ്ദേഹത്തിനൊപ്പം തീർച്ചയായും ഒരു സിനിമ ചെയ്യുമെന്നും ഉറപ്പുനൽകി. തന്റെ സിനിമാ മോഹങ്ങൾക്ക് എന്നും കരുത്തായി നിന്ന കുടുംബാംഗങ്ങളെ ജേസൺ ചടങ്ങിൽ പ്രത്യേകം സ്മരിച്ചു. പിതാവ് വിജയ്, അമ്മ സംഗീത, സഹോദരി ദിവ്യ സാഷ എന്നിവർക്കൊപ്പം മാതൃസഹോദരൻ സഞ്ജീവിനും അദ്ദേഹം നന്ദി പറഞ്ഞു. പഠനത്തിന് ശേഷം സംവിധാന മേഖലയിലേക്ക് തിരിയാനുള്ള തന്റെ ആഗ്രഹത്തിന് പൂർണ്ണ പിന്തുണ നൽകിയത് സഞ്ജീവാണെന്നും, ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന വ്യക്തികളിൽ ഒരാളാണ് അദ്ദേഹമെന്നും ജേസൺ കൂട്ടിച്ചേർത്തു.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന 'സിഗ്മ' ഒരു ആക്ഷൻ-അഡ്വഞ്ചർ ഹീസ്റ്റ് വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. ഒക്ടോബർ രണ്ടിന് തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രം തിയേറ്ററുകളിലെത്തും. സന്ദീപ് കിഷനും ഫരിയ അബ്ദുള്ളയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സമ്പത്ത് രാജ്, രാജു സുന്ദരം, ഷീല രാജ്കുമാർ, ശിവ് പണ്ഡിറ്റ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Tags:    
News Summary - Soori Praises Jason Sanjay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.