'അയാൾ വാർത്തെടുത്തത് 51 ഡോക്ടർമാരെയും 1800 എഞ്ചിനീയർമാരെയും'; സൂര്യയുടെ 'അഗരം ഫൗണ്ടേഷനെ' പ്രശംസിച്ച് ആർ. മാധവൻ
തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളായ സൂര്യയുടെയും ആർ. മാധവന്റെയും സൗഹൃദവും പരസ്പരമുള്ള പിന്തുണയും എക്കാലത്തും സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. 2004-ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രം 'ആയുത എഴുത്തിൽ' ഒന്നിച്ച് അഭിനയിച്ചതുമുതൽ ഇവർ തമ്മിലുള്ള ആത്മബന്ധം ദൃഢമാണ്. ഇപ്പോഴിതാ സൂര്യയുടെ ജീവകാരുണ്യ സംഘടനയായ 'അഗരം ഫൗണ്ടേഷൻ' കൈവരിച്ച അഭിമാനകരമായ ഒരു നേട്ടത്തെ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചുകൊണ്ട് നടൻ മാധവൻ രംഗത്തെത്തിയിരിക്കുകയാണ്.
സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് ഉന്നത വിദ്യാഭ്യാസം നേടാൻ പ്രയാസപ്പെടുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്ക്, പ്രത്യേകിച്ച് കുടുംബത്തിൽനിന്ന് ആദ്യമായി കോളേജിൽ പോകുന്നവർക്ക് അഗരം ഫൗണ്ടേഷൻ നൽകിവരുന്ന പിന്തുണ വലുതാണ്. ഈ സംഘടനയുടെ സഹായത്തോടെ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളിൽ ഇതുവരെ 51 പേർ ഡോക്ടർമാരായി മാറിയെന്നും 1800-ഓളം പേർ എഞ്ചിനീയർമാരായി ജോലി ലഭിച്ചുവെന്നുമുള്ള വിവരമാണ് മാധവൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്. ഒപ്പം സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതീകമായി ഒരു സല്യൂട്ട് ഇമോജിയും അദ്ദേഹം ചേർത്തിട്ടുണ്ട്.
കഴിഞ്ഞ 20 വർഷത്തിനിടയിൽ 6,000-ത്തിലധികം വിദ്യാർഥികൾക്കാണ് അഗരം ഫൗണ്ടേഷനിലൂടെ ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുങ്ങിയത്. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയും അദ്ദേഹത്തിന്റെ കുടുംബവും നടത്തുന്ന ഈ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് സിനിമാമേഖലയിൽ നിന്നും ആരാധകരിൽ നിന്നും വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.