'ഡോൺ 3' എന്ന ചിത്രത്തിൽ നിന്നും പെട്ടെന്നുണ്ടായ പിന്മാറ്റത്തിന്റെ പേരിൽ ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരെ കർശന നടപടിയുമായി സിനിമാ തൊഴിലാളികളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE). താരത്തിനെതിരെ നിസ്സഹകരണ പ്രഖ്യാപനം നടത്തിക്കൊണ്ടാണ് സംഘടന രംഗത്തെത്തിയത്.
കഴിഞ്ഞ ഏപ്രിൽ 11നാണ് ചിത്രത്തിന്റെ സംവിധായകൻ ഫർഹാൻ അക്തർ രൺവീർ സിങ്ങിനെതിരെ ഫെഡറേഷനിൽ പരാതി നൽകിയത്. ചിത്രീകരണം തുടങ്ങുന്നതിന് മൂന്നാഴ്ച മുമ്പ് താരം പദ്ധതിയിൽ നിന്നും പിന്മാറിയത് വലിയ സാമ്പത്തിക പ്രതിസന്ധിയും പ്രൊജക്റ്റിന്റെ പ്രവർത്തനങ്ങളിൽ തടസ്സവും ഉണ്ടാക്കിയെന്ന് ഫർഹാൻ അക്തറും നിർമാതാവ് റിതേഷ് സിധ്വാനിയും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
ഈ വിഷയത്തിൽ തങ്ങളുടെ ഭാഗം കേൾക്കാൻ ഫെഡറേഷൻ നിരവധി തവണ രൺവീർ സിങ്ങിന് നോട്ടീസുകൾ അയച്ചിരുന്നു. എന്നാൽ താരം ഇതിനോട് പ്രതികരിക്കാനോ നേരിട്ട് ഹാജരാകാനോ തയ്യാറായില്ലെന്ന് ഫെഡറേഷൻ ചീഫ് അഡ്വൈസർ അശോക് പണ്ഡിറ്റ് പറഞ്ഞു. അവസാന നിമിഷം ഫെഡറേഷന്റെ അധികാരപരിധിയെ ചോദ്യം ചെയ്തുകൊണ്ട് രൺവീറിന്റെ ടീമിൽ നിന്നും ഇമെയിൽ ലഭിച്ചതല്ലാതെ കാര്യമായ മറുപടിയൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ സംഘടനയുടെ നടപടിക്ക് പിന്നാലെ രൺവീർ സിങ്ങിന്റെ ഔദ്യോഗിക വക്താവ് പ്രതികരണവുമായി രംഗത്തെത്തി. ഫിലിം ഫ്രറ്റേണിറ്റിയോടും 'ഡോൺ' ഫ്രാഞ്ചൈസിയോടും താരം വലിയ ബഹുമാനമാണ് പുലർത്തുന്നതെന്നും, ഇത്തരം വിഷയങ്ങളിൽ മാന്യതയും പക്വതയും കാത്തുസൂക്ഷിക്കാനാണ് താരം ആഗ്രഹിക്കുന്നതെന്നും വക്താവ് പറഞ്ഞു. പലതരം അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും, താൻ തന്റെ ജോലിയിലും മുന്നോട്ടുള്ള പ്രതിബദ്ധതകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് രൺവീർ വ്യക്തമാക്കിയതായി വക്താവ് കൂട്ടിച്ചേർത്തു.
അതേസമയം ഒരാൾ സൂപ്പർസ്റ്റാർ ആണെന്നതുകൊണ്ട് മാത്രം വ്യവസായത്തിലെ നിയമങ്ങൾക്ക് മുകളിലല്ലെന്ന് ഫെഡറേഷൻ പ്രസിഡന്റ് ബി.എൻ. തിവാരി പറഞ്ഞു. ഒരു സിനിമ പെട്ടെന്ന് മുടങ്ങുമ്പോൾ അതിന്റെ തിരിച്ചടി വലിയൊരു വിഭാഗം സാധാരണ തൊഴിലാളികൾക്കും ലഭിക്കുന്നതിനാൽ ഇത് ഒരു തൊഴിൽ സുരക്ഷയുടെ കൂടി പ്രശ്നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നത് വരെ രൺവീർ സിങ്ങുമായി സഹകരിക്കില്ലെന്നും, സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന എല്ലാ അംഗങ്ങളും ഈ തീരുമാനം പാലിക്കണമെന്നും ഫെഡറേഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.