ബോളിവുഡ് ഇൻഡസ്ട്രി ഭരിക്കുന്ന ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻമാർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അപൂർവ്വം താരങ്ങളിൽ ഒരാളാണ് റാണി മുഖർജി. ഖാൻ ത്രയത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'ഗലാട്ട പ്ലസി'ന് നൽകിയ അഭിമുഖത്തിൽ ഓരോരുത്തരെയും കുറിച്ചുള്ള ഓർമകൾ താരം പങ്കുവെച്ചു.
1998ൽ 'ഗുലാം' എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ഞാൻ ആദ്യമായി ആമിറിനെ കാണുന്നത്. ചെറുപ്പത്തിൽ 'ഖയാമത്ത് സേ ഖയാമത്ത് തക്' കണ്ടപ്പോൾ മുതൽ എനിക്ക് ആമിറിനോട് വലിയ ഇഷ്ടമായിരുന്നു. അന്ന് ജൂഹി ചൗളയോടും എനിക്ക് അതേ ഇഷ്ടം ഉണ്ടായിരുന്നു. റാണി ഓർക്കുന്നു.കൗമാരക്കാരിയായിരിക്കെ ആമിറിനൊപ്പം അഭിനയിച്ചത് വലിയ പാഠമായിരുന്നു. ഓരോ ഷോട്ടിനും അദ്ദേഹം നൽകുന്ന ഗൗരവവും അർപ്പണബോധവും എന്നെ ഒരുപാട് സ്വാധീനിച്ചുവെന്നും റാണി പറഞ്ഞു.
കുച്ച് കുച്ച് ഹോതാ ഹേ, ചൽത്തേ ചൽത്തേ തുടങ്ങിയ ചിത്രങ്ങളിൽ ഷാരൂഖിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് റാണി പറഞ്ഞത് ഇങ്ങനെയാണ്. ഷാരൂഖ് വളരെ സെൻസിറ്റീവ് ആയ വ്യക്തിയാണ്. 18 വയസ്സുള്ളപ്പോഴാണ് ഞാൻ അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത്. അന്ന് എന്നെ ഒരു കുഞ്ഞിനെപ്പോലെയാണ് അദ്ദേഹം പരിഗണിച്ചത്. ഇന്നും അദ്ദേഹം എന്നെ ബേബി എന്നാണ് വിളിക്കുന്നത്. ഷാരൂഖും ആമിറും സെറ്റിൽ തന്റെ അധ്യാപകരെപ്പോലെയായിരുന്നുവെന്നും റാണി കൂട്ടിച്ചേർത്തു.
സൽമാൻ ഖാനിലേക്ക് എത്തിയപ്പോൾ അനുഭവം നേരെ തിരിച്ചായിരുന്നുവെന്ന് റാണി പറയുന്നു. സൽമാൻ സെറ്റിലേക്ക് വരുന്നത് തന്നെ ഒരു പ്രത്യേക ശൈലിയിലാണ്. അദ്ദേഹം കാര്യങ്ങളെ ഗൗരവമായി കാണുന്നില്ലെന്ന് പുറമെയുള്ളവർക്ക് തോന്നാം. പക്ഷേ അദ്ദേഹം സെറ്റിൽ പൂർണ്ണമായും സജീവമായിരിക്കും. അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നത് ആരെയും കാണിക്കില്ല.
സീനുകൾ മെച്ചപ്പെടുത്താൻ അദ്ദേഹം നിരന്തരം ചർച്ചകൾ നടത്തും. തന്റെ വർക്ക് സോണിലേക്ക് മറ്റാരെയും അദ്ദേഹം പ്രവേശിപ്പിക്കാറില്ല റാണി പറഞ്ഞു. ഈ മൂന്ന് പേരും മൂന്ന് രീതിയിലാണ് അഭിനയത്തെ സമീപിക്കുന്നത്. എങ്കിലും സിനിമയോടുള്ള ആവേശത്തിന്റെ കാര്യത്തിൽ മൂവരും ഒരുപോലെയാണ്. എന്റെ ഹൃദയത്തിൽ ഇവർക്ക് മൂന്ന് പേർക്കും തുല്യ സ്ഥാനമാണുള്ളത് -റാണി മുഖർജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.