പത്മക്ക് സ്വർണ്ണമാല സമ്മാനിക്കുന്ന രജനികാന്ത്
ശുചീകരണ തൊഴിലാളിയുടെ സത്യസന്ധതക്ക് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് നൽകിയ ആദരവാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ടി നഗർ പ്രദേശത്തെ ഒരു സാധാരണ ശുചീകരണ തൊഴിലാളിയാണ് പത്മ. ഒരു ദിവസം ജോലിക്കിടെ പത്മക്ക് 45 പവൻ (ഏകദേശം 360 ഗ്രാം) സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ഒരു പൗച്ച് കണ്ടുകിട്ടി. സ്വർണ്ണത്തിന് തീ പിടിച്ച വിലയുള്ള ഈ സമയത്തും ഇത്രയും വലിയ അളവിൽ കിട്ടിയ സ്വർണ്ണം പത്മയുടെ സത്യസന്ധതയെ ഇല്ലാതാക്കിയില്ല. അവർ ഉടൻ തന്നെ വിവരം തന്‍റെ മേൽ ഉദ്യോഗസ്ഥരെ അറിയിക്കുകയും സ്വർണ്ണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. പൊലീസ് പിന്നീട് അന്വേഷണം നടത്തി ആഭരണങ്ങൾ അതിന്റെ യഥാർത്ഥ ഉടമക്ക് തിരികെ നൽകി.
എന്നാൽ നാടിന് മാതൃകയായ പത്മക്ക് സ്നേഹ സമ്മാനവുമായി എത്തിയിക്കുകയാണ് സൂപ്പർ സ്റ്റാർ രജനികാന്ത്. അദ്ദേഹം അവരെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. 45 പവൻ സ്വർണ്ണത്തിന്‍റെ മൂല്യത്തിന് മുമ്പിൽ തലകുനിക്കാത്ത പത്മയുടെ സത്യസന്ധതക്ക് ഒരു സ്വർണ്ണമാലയാണ് താരം സമ്മാനമായി നൽകിയത്. രജനീകാന്ത് എപ്പോഴും സമൂഹത്തിന് നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ്. പത്മയെപോലുള്ള ആളുകളെ താൻ വളരെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താരത്തിന്‍റെ ഈ പ്രവൃത്തി സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രശംസ നേടുന്നുണ്ട്.
പത്മയെകുറിച്ചുള്ള വാർത്തകൾ നാടിന്റെ സംസാരവിഷയമായിമാറി. ഇത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം പത്മയെ നേരിട്ട് വിളിച്ച് പ്രശംസിക്കുകയും ഒരു ലക്ഷം രൂപയുടെ ചെക്ക് സമ്മാനമായി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.