ചലച്ചിത്ര സംവിധായകൻ രാം ഗോപാൽ വർമ
ഹൈദരാബാദ്: ഇറാനെതിരെയുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടുകൾക്കും പ്രസ്താവന മാറ്റങ്ങൾക്കും പിന്നിൽ കൃത്രിമ ബുദ്ധി ആണോയെന്ന പരിഹാസ ചോദ്യവുമായി ചലച്ചിത്ര സംവിധായകൻ രാം ഗോപാൽ വർമ. ട്രംപിന്റെ നയതന്ത്ര പ്രസ്താവനകളിലെ വൈരുധ്യങ്ങളെ ആർ.ജി.വി ശക്തമായി വിമർശിച്ചു. "ഒരു നിമിഷം യുദ്ധം അവസാനിച്ചെന്ന് പറയുന്ന ട്രംപ് തൊട്ടടുത്ത നിമിഷം ഇറാനെ ശിലായുഗത്തിലേക്ക് തള്ളിക്കളയുമെന്ന് ഭീഷണിപ്പെടുത്തുന്നു. തൊട്ടുപിന്നാലെ ചർച്ചകൾ പുരോഗമിക്കുന്നുവെന്നും ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞുവെന്നും അവകാശപ്പെടുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇത്രയധികം മാറ്റങ്ങൾ വരുത്താൻ ഒരു മനുഷ്യ ഉപദേശക സമിതിക്കും കഴിയില്ല" -എന്നാണ് വർമ തന്റെ എക്‌സ് അക്കൗണ്ടിലെ പോസ്റ്റിൽ കുറിച്ചത്.
സാധാരണ ഭരണരീതികളിൽ ഇന്റലിജൻസ് റിപ്പോർട്ടുകളും കാബിനറ്റ് ചർച്ചകളും മനുഷ്യസഹജമായ വേഗതയിലാണ് നടക്കുന്നത്. എന്നാൽ ട്രംപിന്റെ നീക്കങ്ങൾ തത്സമയ ഡേറ്റ വിശകലനം ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ഫലം നൽകുന്ന എ.ഐ സിസ്റ്റത്തിന്റേതു പോലെയാണ്. ഇത് വെറുമൊരു മനുഷ്യസഹജമായ തീരുമാനമങ്ങളല്ലെന്നും മറിച്ച് എ.ഐ അൽഗോരിതങ്ങൾ നിർദേശിക്കുന്ന 'വാട്ട് ഇഫ്' സാഹചര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ബുദ്ധിയുള്ള ഒരു സംവിധാനം മുന്നിലുണ്ടെങ്കിലും അത് ഉപയോഗിക്കുന്ന ആൾക്ക് വേണ്ടത്ര വിവേകമില്ലെങ്കിൽ കാര്യങ്ങൾ വഷളാകുമെന്ന് വർമ പരിഹസിച്ചു. "ഹുർമുസ് കടലിടുക്ക് തുറക്കടാ ഭ്രാന്തന്മാരെ.." എന്ന നിലയിലുള്ള ട്രംപിന്റെ അശ്ലീലച്ചുവയുള്ള ഭീഷണികൾ ചൂണ്ടിക്കാട്ടി, ലോകനേതാക്കളുടെ ഇത്തരം പെരുമാറ്റം വരുംതലമുറയ്ക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.
ലോകത്തിലെ എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹുർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള തർക്കം ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ ആശങ്കയിലാക്കിയിരിക്കുകയാണ്. പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നിവരുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ചൊവ്വാഴ്ചത്തെ സമയപരിധി അവസാനിക്കുന്നതോടെ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുമോ എന്ന ഭീതിയിലാണ് ലോകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.