പർമീത് സേഥി

'ഒന്നോ രണ്ടോ വർഷം ശരീരത്തിൽ വെടിയുണ്ടയുമായാണ് ആ പത്തുവയസ്സുകാരി ജീവിച്ചത്'; വിഭജനകാലത്തെ അതിജീവിച്ച അമ്മയുടെ കഥ പങ്കുവെച്ച് പർമീത് സേഥി

വിഭജനകാലത്തെ അതിജീവിച്ച തന്റെ അമ്മയുടെ മനക്കരുത്തിന്റെ കഥകൾ പങ്കുവെച്ച് നടൻ പർമീത് സേഥി. പർമീത് വളർന്നത് മുംബൈയിലാണെങ്കിലും, അദ്ദേഹത്തിന്റെ അമ്മ ജനിച്ചതും വളർന്നതും ഇന്നത്തെ പാകിസ്ഥാന്റെ ഭാഗമായ പ്രദേശങ്ങളിലായിരുന്നു. ഈയിടെ പുറത്തിറങ്ങിയ ഒരു വ്ലോഗിലാണ് പർമീത് തന്റെ അമ്മയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമകൾ പങ്കുവെച്ചത്. വിഭജനകാലത്തെ സംഘർഷങ്ങൾക്കിടെ അമ്മക്ക് വെടിയേറ്റെന്നും, അന്നത്തെ പരിമിതമായ സാങ്കേതിക സൗകര്യങ്ങൾ കാരണം ആ വെടിയുണ്ട വർഷങ്ങളോളം ശരീരത്തിനുള്ളിൽ തന്നെ ഇരിക്കേണ്ടി വന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

തന്റെ മകൻ ആര്യമാൻ സേഥിയോടൊപ്പം അമ്മയുടെ പ്രിയപ്പെട്ട വിഭവങ്ങൾ പാചകം ചെയ്യുന്നതിനിടയിലാണ് 'ആര്യ വ്ലോഗ്‌സിലൂടെ' അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്. തന്റെ അമ്മ സുശീൽ സേഥിയെ 'ടോട്ടൽ ഫിലിമി' എന്നാണ് പർമീത് വിശേഷിപ്പിക്കുന്നത്. വിഭജനത്തിന് ശേഷം അവരുടെ കുടുംബം ആദ്യം അഹമ്മദാബാദിലേക്കും പിന്നീട് മുംബൈയിലേക്കും താമസം മാറുകയായിരുന്നു.

വെടിയേൽക്കുമ്പോൾ പർമീതിന്റെ അമ്മക്ക് കേവലം 10-12 വയസ്സ് മാത്രമായിരുന്നു പ്രായം. അന്ന് നടന്ന സംഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്, 'അവരുടെ വീട്ടിൽ വസ്ത്രങ്ങൾ തുന്നാൻ വന്നിരുന്ന ഒരു തയ്യൽക്കാരൻ ഉണ്ടായിരുന്നു. എന്റെ മുത്തച്ഛന്റെ കൈവശം ഒരു തോക്കുണ്ടായിരുന്നത് അറിഞ്ഞ അയാൾ കലാപസമയത്ത് ആ തോക്ക് മോഷ്ടിക്കാൻ വീട്ടിൽ അതിക്രമിച്ചു കയറി. ആ ശബ്ദം കേട്ടാണ് അമ്മ അങ്ങോട്ടേക്ക് ചെന്നത്.'

'ബഹളം വെക്കരുതെന്ന് അയാൾ അമ്മയോട് ആവശ്യപ്പെട്ടെങ്കിലും, ഭയന്നുപോയ അമ്മ നിലവിളിക്കാൻ തുടങ്ങിയപ്പോൾ അയാൾ നിറയൊഴിക്കുകയായിരുന്നു. അന്നത്തെ കാലത്ത് വെടിയുണ്ട ശരീരത്തിന്റെ ഏത് ഭാഗത്താണെന്ന് കണ്ടെത്താനുള്ള സ്കാനിങ് സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ, അത് ശരീരത്തിനുള്ളിൽ തന്നെ 'അപ്രത്യക്ഷമായി'. പിന്നീട് ഒന്നോ രണ്ടോ വർഷം ഈ വെടിയുണ്ടയുമായാണ് ആ പത്തുവയസ്സുകാരി ജീവിച്ചത്' പർമീത് സേഥി പറഞ്ഞു.

'ഇന്ത്യയിലേക്ക് മാറിയ ശേഷവും അമ്മ അസുഖബാധിതയായി കിടപ്പിലായിരുന്നു. ഒരു ദിവസം ഒരു നഴ്‌സ് അമ്മയുടെ പുറം തിരുമ്മി കൊടുക്കുന്നതിനിടയിലാണ് ശരീരത്തിനുള്ളിൽ തങ്ങിനിന്ന ആ വെടിയുണ്ട ചർമ്മത്തിന് പുറത്തേക്ക് തള്ളി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഡോക്ടറെ കാണിക്കുകയും ശസ്ത്രക്രിയയിലൂടെ അത് പുറത്തെടുക്കുകയും ചെയ്തു' പർമീത് കൂട്ടിച്ചേർത്തു.

Tags:    
News Summary - Parmeet Sethi shares the story of his mother who survived the Partition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.