ഏകദേശം 35 വർഷങ്ങൾക്ക് മുമ്പ്, ഏതൊരു പുതുമുഖവും സ്വപ്നം കാണുന്നത്ര വലിയൊരു തുടക്കത്തോടെയാണ് ആ യുവനടി ബോളിവുഡിലേക്ക് കടന്നുവന്നത്. 1991-ൽ സൽമാൻ ഖാന്റെ നായികയായി 'സനം ബേവഫ' എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടിയെ കരിയറിൽ വലിയ അവസരങ്ങൾ തേടിയെത്തി. അക്കാലത്ത് 12 കോടി രൂപയോളം കലക്ഷൻ നേടിയ ആ ചിത്രം ഒരു വൻ ഹിറ്റായി മാറി. അതോടെ നവോദിത ശർമ്മ എന്ന ചാന്ദ്‌നി ഒറ്റരാത്രികൊണ്ട് സിനിമാലോകത്തെ പുത്തൻ താരോദയമായി. അവരുടെ വീടിനു മുന്നിൽ ചിത്രങ്ങൾ കരാർ ചെയ്യാൻ നിർമാതാക്കൾ ക്യൂ നിന്നു.
സൗന്ദര്യവും അഭിനയമികവും ഒരുപോലെ ഒത്തിണങ്ങിയ താരം കൂടിയായിരുന്നു ചാന്ദ്നി. എന്നാൽ സിനിമാ പാരമ്പര്യമോ സ്വാധീനമോ അവർക്കുണ്ടായിരുന്നില്ല. ആ സമയത്ത് എടുത്ത ഒരു തെറ്റായ തീരുമാനം വളർന്നു വന്നുകൊണ്ടിരുന്ന ആ കരിയറിനെ തകർത്തു കളഞ്ഞു. സനം ബേവഫയുടെ സംവിധായകൻ സാവൻ കുമാർ തക്കുമായി അവർ മൂന്ന് വർഷത്തെ ഒരു കരാറിൽ ഏർപ്പെട്ടു. ഈ കാലയളവിൽ മറ്റ് നിർമാതാക്കളുമായി സഹകരിക്കാൻ പാടില്ലെന്നതായിരുന്നു ആ കരാർ. മികച്ച അവസരമെന്ന് തോന്നി ഒപ്പിട്ട ആ കരാർ ഒടുവിൽ അവർക്കൊരു കെണിയായി മാറി.
ആ മൂന്ന് വർഷത്തിനിടയിൽ സാവൻ കുമാർ മറ്റൊരു സിനിമ പോലും ചാന്ദ്‌നിയെ വെച്ച് നിർമിച്ചില്ല. എന്നാൽ കരാറിലായതിനാൽ മറ്റ് സിനിമകൾ ഏറ്റെടുക്കാൻ അവർക്ക് സാധിച്ചതുമില്ല. വരാനിരുന്ന ഒട്ടനവധി മികച്ച അവസരങ്ങൾ ഓരോന്നായി നഷ്ടമായി. നടിയുടെ ഡിമാന്‍റും പതിയെ അവസാനിച്ചു. ഒടുവിൽ കരാർ റദ്ദാക്കിയപ്പോഴേക്കും ബോളിവുഡ് അവരെ മറന്നു തുടങ്ങിയിരുന്നു. പിന്നീട് ലഭിച്ചതാകട്ടെ രണ്ടാം നിര വേഷങ്ങളും. അക്ഷയ് കുമാറിനും അനിൽ കപൂറിനും ഒപ്പം അഭിനയിച്ചെങ്കിലും പഴയ പ്രതാപം വീണ്ടെടുക്കാൻ അവർക്കായില്ല.
സിനിമയിൽ ഇനി ഭാവിയുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞ ചാന്ദ്‌നി തന്റെ സിനിമ ജീവിതത്തിന് താൽകാലികമായി വിരാമമിടാൻ തീരുമാനിച്ചു. സതീഷ് ശർമ്മ എന്ന വ്യവസായിയെ വിവാഹം കഴിച്ച് അവർ അമേരിക്കയിലെ ഫ്ലോറിഡയിലേക്ക് താമസം മാറി. അതിനുശേഷം '1942: എ ലവ് സ്റ്റോറി' പോലുള്ള ചില സിനിമകളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് അഭിനയരംഗം പാടെ ഉപേക്ഷിച്ചു. എന്നാൽ മുൻ നടി എന്ന വെറും ലേബലിൽ ഒതുങ്ങിക്കൂടാൻ അവർ തയാറല്ലായിരുന്നു.
പരിശീലനം സിദ്ധിച്ച ഒരു ശാസ്ത്രീയ നർത്തകി കൂടിയായ ചാന്ദിനി 'സി സ്റ്റുഡിയോസ്' എന്ന പേരിൽ അമേരിക്കയിൽ സ്വന്തമായി ഒരു ഡാൻസ് അക്കാദമി ആരംഭിച്ചു. നവോദിത ശർമ്മ എന്ന സ്വന്തം പേരിൽ അവർ ഒരു പുത്തൻ ജീവിതം പടുത്തുയർത്തി. ക്ലാസിക്കൽ, ബോളിവുഡ് നൃത്ത രൂപങ്ങളെ പാശ്ചാത്യ ശൈലികളുമായി സമന്വയിപ്പിച്ച് അവർ വിദേശികൾക്ക് മുന്നിൽ ഇന്ത്യൻ നൃത്തത്തെ പരിചയപ്പെടുത്തി. കഴിഞ്ഞ 15 വർഷത്തിലേറെയായി അവർ ഈ സ്ഥാപനത്തിന്റെ അമരത്തുണ്ട്.
ഇന്ന് ഡിസ്നി, യൂണിവേഴ്സൽ സ്റ്റുഡിയോസ് തുടങ്ങിയ വലിയ വേദികളിൽ അവരുടെ വിദ്യാർത്ഥികൾ നൃത്തം അവതരിപ്പിക്കുന്നു. ഡാൻസിനു പുറമെ ചാരിറ്റി പ്രവർത്തനങ്ങളിലും അവർ സജീവമാണ്. സിനിമയിലെ വലിയ തുടക്കവും പെട്ടെന്നുണ്ടായ തകർച്ചയും ചാന്ദ്‌നിയെ തളർത്തിയില്ല. പകരം, ആ തിരിച്ചടി ജീവിതത്തിലെ കൂടുതൽ അർത്ഥവത്തായ മറ്റൊരു തുടക്കത്തിലേക്കാണ് അവരെ നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.