ചലച്ചിത്ര നിർമാതാവ് ബാദുഷാക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ഹരീഷ് കണാരൻ രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു. 20 ലക്ഷത്തോളം രൂപ കടം വാങ്ങിയിട്ട് തിരിച്ചുനൽകിയില്ലെന്നും ഇത് സംഘടനയില്‍ അടക്കം പരാതി നൽകിയതിന്റെ പേരിൽ സിനിമകളിൽ നിന്ന് മാറ്റിനിർത്തിയെന്നുമാണ് ഹരീഷ് കണാരൻ പറഞ്ഞത്. ഇത് പിന്നീട് വലിയ വാർത്തയായി മാറി. അഭിനയത്തിൽ ഇടവേളയുണ്ടാകാനുള്ള കാരണം ബാദുഷയാണെന്നും ഇതൊരു ഒറ്റപ്പട്ട സംഭവമല്ലെന്നും പലർക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഹരീഷ് കണാരൻ ആരോപിക്കുകയായിരുന്നു.
പരസ്പരം അപകീർത്തിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും വരെ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പോരടിച്ചു. സത്യാവസ്ഥ എന്താണെന്ന് അറിയാതെയാണ് ഇത്തരം വിവാദങ്ങൾ ഉയരുന്നതെന്നായിരുന്നു സുഹൃത്തുക്കളുടെ വാദം. ബാദുഷക്ക് പിന്തുണയുമായി മകൾ ചെയ്ത വിഡിയോയും സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. വിഡിയോയുടെ പേരിൽ കുട്ടിക്ക് സൈബർ ആക്രമണവും നേരിടേണ്ടി വന്നു.
എന്നാൽ ഇരുവരും ഒന്നിച്ച് തോളിൽ കൈയിട്ടു നിൽക്കുന്ന ചിത്രമാണിപ്പോൾ എൻ.എം ബാദുഷ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. നിർമ്മൽ പാലാഴിയുടെ ഗൃഹ പ്രവേശനത്തിന് എത്തിയ ഇരുവരും ഒന്നിച്ച് സുഹൃത്തുക്കളോടൊപ്പം നിൽക്കുന്നതാണ് ചിത്രം. 'സുഹൃത്തും നടനുമായ നിർമ്മൽ പാലാഴിയുടെ കേറിത്താമസത്തിനിടയിൽ' എന്ന അടിക്കുറിപ്പോടെയാണ് ബാദുഷ ചിത്രം പങ്കുവെച്ചത്.
ഇപ്പോൾ പോസ്റ്റിനുതാഴെ കമന്‍റുമായി എത്തിയിരിക്കുകയാണ് ജനങ്ങൾ. ഇത്രയധികം വിവാദം സൃഷ്ടിച്ചിട്ടും ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്ത ഇവർക്ക് കാണ്ടാമൃഗത്തിന്‍റെ തൊലിക്കട്ടിയാണെന്നാണ് ഭൂരിഭാഗം കമന്‍റുകളും. പണമിടപാട് പരിഹാരമായോ?, നാടകം കഴിഞ്ഞോ എന്നു തുടങ്ങി പല വിദ്വേഷ കമന്‍റുകളും പോസ്റ്റിനുതാഴെ വരുന്നുണ്ട്. ഇരുവരും പ്രതികരണമൊന്നും അറിയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.