അടുത്തിടെ പുറത്തിറങ്ങിയ തന്‍റെ ചിത്രമായ 'ഇഡ്‌ലി കടൈ'യുടെ സെറ്റിലെ ചിത്രങ്ങൾ പങ്കുവെച്ച് നിത്യ മേനൻ. ഒരു കാളക്കുട്ടിയെ വാത്സല്യത്തോടെ സ്പർശിക്കുന്ന നിത്യയെ ചില ചിത്രങ്ങളിൽ കാണാം. 'ഇഡ്‌ലി കടൈ'യുടെ ചിത്രീകരണത്തിനിടെയാണ് താൻ ദേശീയ അവാർഡ് വാങ്ങാൻ പോയതെന്ന് നിത്യ പറഞ്ഞു.
'ഒരു രംഗത്തിനായി തലേദിവസം കൈകൾ കൊണ്ട് ചാണകം എടുത്തിരുന്നു. ദേശീയ അവാർഡ് ദാന ചടങ്ങിന് പോയത് എന്റെ നഖങ്ങളിൽ ചാണകവുമായിട്ടാണ്. എല്ലാം വളരെ കാവ്യാത്മകമായി എനിക്ക് തോന്നി. നഖത്തിൽ ചാണകം വെച്ചാണ് ഞാൻ രാഷ്ട്രപതിയിൽ നിന്ന് അവാർഡ് സ്വീകരിച്ചത്' -നിത്യ എഴുതി.
കഴിഞ്ഞ വർഷം, തിരുച്ചിട്രമ്പലത്തിലെ അഭിനയത്തിന് നിത്യ മേനന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് അവർ അത് സ്വീകരിച്ചത്. നിത്യയുടെ ആദ്യ ദേശീയ ചലച്ചിത്ര അവാർഡായിരുന്നു അത്. തിരുച്ചിട്രമ്പലത്തിന് ശേഷം നിത്യ ധനുഷിനൊപ്പം വീണ്ടും ഒന്നിച്ച സിനിമയാണ് 'ഇഡ്‌ലി കടൈ'.
ധനുഷ് സംവിധാനം ചെയ്ത ഇഡ്‌ലി കടൈ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്‍റെ ഒ.ടി.ടി അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് നേടിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രീമിയർ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനമോ നവംബർ ആദ്യമോ ചിത്രം പ്രദർശിപ്പിക്കുമെന്നാണ് പ്രതീക്ഷ. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇഡ്‌ലി കടൈ.
ചിത്രത്തിന്‍റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. വാത്തി, ക്യാപ്റ്റൻ മില്ലർ,'നിലാവുക്ക് എൻ മേൽ എന്നടി കൊബം' എന്നിവക്ക് ശേഷം സംഗീതസംവിധായകൻ ജി.വി. പ്രകാശ് കുമാർ ധനുഷിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഇഡ്‌ലി കടൈ'. ഇഡ്‌ലി കടൈയുടെ ഛായാഗ്രഹണം കിരൺ കൗശിക്, എഡിറ്റിങ് പ്രസന്ന ജി.കെ, പ്രൊഡക്ഷൻ ഡിസൈൻ ജാക്കി എന്നിവരാണ് നിർവഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.