'ഞങ്ങൾ ഒരേ വീട്ടിലാണെങ്കിലും ഞാൻ അവരുടെ കാര്യത്തിൽ ഇടപെടാറില്ല, വിവാഹം കഴിഞ്ഞാൽ മക്കളെ അവരുടെ വഴിക്ക് വിടണം' -നീതു കപൂർ

നീതു കപൂർ പ്രധാന വേഷത്തിൽ എത്തുന്ന 'ദാദി കി ഷാദി' എന്ന ചിത്രം തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഈ സന്തോഷത്തിനിടയിൽ സോഹ അലി ഖാനുമായി നടത്തിയ ഒരു അഭിമുഖത്തിൽ, തന്റെ കുടുംബത്തെക്കുറിച്ചും മക്കളുടെ വിവാഹശേഷം അവർക്ക് നൽകേണ്ട സ്വകാര്യതയെക്കുറിച്ചും നീതു മനസ്സ് തുറന്നു. മകൻ രൺബീർ കപൂറും മരുമകൾ ആലിയ ഭട്ടും കൊച്ചുമകൾ റാഹയെ വളർത്തുന്ന രീതിയെ അവർ ഏറെ പ്രശംസിച്ചു. ഒരേ കെട്ടിടത്തിലാണ് താമസിക്കുന്നതെങ്കിലും അവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും നീതു വ്യക്തമാക്കി.

അച്ഛനെന്ന നിലയിൽ രൺബീറിനെക്കുറിച്ച് സംസാരിക്കുമ്പോൾ നീതു ഏറെ അഭിമാനിക്കുന്നു. 'രൺബീർ ഒരു മികച്ച അച്ഛനാണ്, സത്യത്തിൽ ഹാറ്റ്സ് ഓഫ്! ആലിയയുടെ കാര്യവും അങ്ങനെ തന്നെ. രണ്ടുപേരും തങ്ങളുടെ തിരക്കുകൾക്കിടയിലും കുഞ്ഞിനെ നോക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്താറില്ല. മാതാപിതാക്കൾ എന്ന നിലയിൽ അവർ രണ്ടുപേരും അസാമാന്യമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്,' നീതു പറഞ്ഞു.

മക്കൾ വിവാഹിതരായാൽ അവർക്ക് സ്വന്തമായി ഒരു ലോകമുണ്ടെന്ന് മാതാപിതാക്കൾ തിരിച്ചറിയണമെന്ന് നീതു വിശ്വസിക്കുന്നു. 'മക്കൾ വിവാഹം കഴിഞ്ഞാൽ അവരെ അവരുടെ വഴിക്ക് വിടണം. ഞാൻ അവരുടെ അതേ കെട്ടിടത്തിലാണ് താമസിക്കുന്നത്, എങ്കിലും എനിക്ക് തോന്നുമ്പോഴെല്ലാം അങ്ങോട്ട് കയറി ചെല്ലാറില്ല. അവർക്ക് അവരുടെതായ സ്വകാര്യത ആവശ്യമാണ്. തന്റെ അമ്മ എപ്പോഴും കൂടെയുണ്ട് എന്നൊരു തോന്നൽ അവർക്ക് ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. റാഹക്ക് എന്നെ കാണണം എന്ന് തോന്നുമ്പോൾ അവൾ ഇങ്ങോട്ട് വരും, അല്ലാതെ ഞാൻ ഒരിക്കലും അറിയിക്കാതെ അങ്ങോട്ട് പോകാറില്ല,' അവർ കൂട്ടിച്ചേർത്തു.

തന്റെ മകൾ റിദ്ധിമയുടെ വിവാഹസമയത്ത് ഭർത്താവാമായ ഋഷി കപൂറിന് താൻ നൽകിയ ഉപദേശത്തെക്കുറിച്ചും നീതു ഓർത്തെടുത്തു. മകളെ എപ്പോഴും ഫോൺ വിളിക്കുന്ന ശീലമുണ്ടായിരുന്ന ഋഷി കപൂറിനോട്, മകൾക്കും ഭർത്താവ് ഭരതിനും അവരുടെതായ ജീവിതമുണ്ടെന്നും ഇടക്കിടെ വിളിച്ച് അവരെ ശല്യം ചെയ്യരുതെന്നും താൻ എപ്പോഴും പറയുമായിരുന്നു എന്ന് നീതു വെളിപ്പെടുത്തി. 'അവർക്ക് ശ്വസിക്കാൻ കുറച്ച് ഇടം നൽകൂ, എപ്പോഴും അവരുടെ തലക്ക് മുകളിൽ ഇരിക്കരുത്' എന്ന് താൻ അദ്ദേഹത്തെ ഓർമ്മിപ്പിക്കുമായിരുന്നുവെന്നും നീതു കപൂർ പറഞ്ഞു.

2025 നവംബറിലാണ് രൺബീറും ആലിയയും മകൾ റാഹക്കും നീതു കപൂറിനുമൊപ്പം മുംബൈയിലെ പാലി ഹില്ലിലുള്ള തങ്ങളുടെ ആറ് നിലകളുള്ള അത്യാധുനിക വസതിയിലേക്ക് താമസം മാറിയത്. രൺബീറിന്റെ മുത്തശ്ശി മുത്തശ്ശന്മാരായ രാജ് കപൂറിന്റെയും കൃഷ്ണ രാജ് കപൂറിന്റെയും ഉടമസ്ഥതയിലായിരുന്ന 'കൃഷ്ണ രാജ്' ബംഗ്ലാവ് നിന്നിരുന്ന സ്ഥലത്താണ് ഈ പുതിയ മാളിക പണിതിരിക്കുന്നത്. ഏകദേശം 250 കോടി രൂപ വിലമതിക്കുന്ന ഈ വീട്ടിൽ ആധുനികമായ ഇന്റീരിയറുകളും വിനോദത്തിനുള്ള സൗകര്യങ്ങളും ടെറസ് ഗാർഡനും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സെലിബ്രിറ്റി വീടുകളിൽ ഒന്നാണിത്.

Tags:    
News Summary - Neetu on giving Ranbir-Alia privacy despite living in same home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.