വർഷങ്ങൾക്കു ശേഷം ഐ.ഐ.എം പ്രവേശനം; സ്വപ്നനേട്ടത്തിൽ നീരജ് മാധവിന്റെ ഭാര്യ ദീപ്തി

വർഷങ്ങൾക്ക് മുൻപ് കോളജ് കാലഘട്ടത്തിൽ പരാജയപ്പെട്ടുപോയ ഐ.ഐ.എം പ്രവേശനം എന്ന തന്‍റെ ഏറ്റവും വലിയ സ്വപ്നം നേടിയെടുത്തിരിക്കുകയാണ് നടൻ നീരജ് മാധവിന്റെ ഭാര്യ ദീപ്തി ജനാർദ്ദനൻ. ദീപ്തി ഈ സന്തോഷ വാർത്ത ഇൻസ്റ്റാഗ്രാമിലൂടെ ഹൃദയസ്പർശിയായ അടിക്കുറുപ്പോടുകൂടിയാണ് പുറത്തുവിട്ടത്.

കോളജ് കാലത്ത് കാറ്റ് പരീക്ഷ എഴുതിയിരുന്നുവെന്നും എന്നാൽ അതിൽ വിജയിക്കാൻ സാധിക്കാതെ വന്നതോടെ താൻ ആ സ്വപ്നം ഉപേക്ഷിച്ചിരുന്നുവെന്നും പിന്നീട് ജോലിയും തിരക്കുകളുമായ ഒരു ജീവിതത്തിലേക്ക് താൻ ഒതുങ്ങിപ്പോയെന്നും ദീപ്തി കുറിച്ചു. എന്നാൽ വർഷങ്ങൾക്കിപ്പുറം ആ സ്വപ്നം തന്നെ വീണ്ടും വേട്ടയാടാൻ തുടങ്ങിയപ്പോൾ അത് നേടിയെടുക്കാൻ തന്നെ തീരുമാനിക്കുകയും അതിപ്പോൾ സാക്ഷാൽക്കരിക്കുകയും ചെയ്തു എന്ന് ദീപ്തി പറയുന്നു.

'ചില സ്വപ്നങ്ങൾ നമ്മെ വിട്ടുപോകില്ല... അവ നിശബ്ദമായി കാത്തിരിക്കും. എന്റെ കോളേജ് പഠനകാലത്ത് ഞാൻ ഇത് ഒത്തിരി ആഗ്രഹിച്ചിരുന്നു, ഒരു ഐ.ഐ.എം പ്രവേശനം നേടുകയെന്നും, ആ കലാലയ ജീവിതത്തിന്‍റെ ഭാഗമാകണമെന്നും. പക്ഷേ ജീവിതത്തിന് മറ്റ് പദ്ധതികളുണ്ടായിരുന്നു. അന്ന് എനിക്ക് കാറ്റ് പരീക്ഷ വിജയിക്കാൻ കഴിഞ്ഞില്ല, പതുക്കെ, ജോലിയിലേക്കും ഉത്തരവാദിത്തങ്ങളിലേക്കും സുരക്ഷിതമെന്ന് തോന്നുന്ന ഒരു സുഖസൗകര്യങ്ങളിലേക്കും ഞാൻ വഴുതിവീണു.

ദിവസങ്ങൾ വർഷങ്ങളായി മാറി, ആ സ്വപ്നം ഞാൻ അപൂർവ്വമായി മാത്രം സംസാരിക്കുന്ന ഒന്നായി മാറി... പക്ഷേ അത് ഒരിക്കലും എന്നെ വിട്ടുപോയില്ല. ഒരു ദിവസം, ഞാൻ ആ സ്വപ്നത്തെ വീണ്ടും കേൾക്കാൻ തീരുമാനിച്ചു.

തിരിച്ചുവരവ് എളുപ്പമായിരുന്നില്ല. പരിചിതമായ എല്ലാത്തിൽ നിന്നും പുറത്തുകടന്ന്, എന്റെ സ്വന്തം സംശയങ്ങളെ അഭിമുഖീകരിച്ച്, എല്ലാം വീണ്ടും ആരംഭിക്കുക എന്നതായിരുന്നു അതിനർത്ഥം. എന്നാൽ ഇത്തവണ ഞാൻ നിർത്തിയില്ല. ഇന്ന്, ഇവിടെ നിൽക്കുമ്പോൾ, ഞാൻ പുതിയൊരിടത്ത് എത്തിയതായി തോന്നുന്നില്ല - ഞാൻ ഉപേക്ഷിച്ചുപോയ എന്റെ ഒരു പതിപ്പിലേക്ക് ഞാൻ മടങ്ങിയതായി തോന്നുന്നു.' ദീപ്തി ഇന്സ്റ്റഗ്രാമിൽ കുറിച്ചു. ദീപ്തിയുടെ ഈ നേട്ടം നിരവധി പേർക്ക് പ്രചോദനമാകുന്നു എന്ന രീതിയിലാണ് പോസ്റ്റിനു താഴെ കമന്‍റുകൾ വരുന്നത്

Tags:    
News Summary - Neeraj Madhav's wife Deepti achieves her dream of getting admission in IIM after many years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.