ബോളിവുഡിലെ പ്രശസ്ത സംവിധായകൻ ഡേവിഡ് ധവാൻ തന്‍റെ മകനും നടനുമായ വരുൺ ധവാനെക്കുറിച്ച് സംസാരിക്കുന്നതിനിടെ വേദിയിൽ പൊട്ടിക്കരഞ്ഞു. തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിൽ വരുൺ നൽകിയ പിന്തുണയെക്കുറിച്ച് പറഞ്ഞാണ് അദ്ദേഹം വികാരാധീനനായത്. പുതിയ ചിത്രമായ 'ഹേ ജവാനി തോ ഇഷ്ക് ഹോനാ ഹേ' എന്ന സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ വെച്ചായിരുന്നു ഈ വൈകാരിക നിമിഷങ്ങൾ അരങ്ങേറിയത്.
മുംബൈയിൽ നടന്ന ചടങ്ങിൽ ഡേവിഡ് ധവാനും വരുൺ ധവാനും ഒന്നിച്ച് പങ്കെടുത്തിരുന്നു. ചിത്രത്തിലെ നായികമാരായ മൃണാൾ ഠാക്കൂർ, പൂജ ഹെഗ്ഡെ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടക്കത്തിൽ തികച്ചും സന്തോഷകരവും കോമഡി നിറഞ്ഞതുമായ അന്തരീക്ഷത്തിലായിരുന്നു ട്രെയിലർ ലോഞ്ച് പുരോഗമിച്ചിരുന്നത്. എന്നാൽ സിനിമകളെക്കുറിച്ചും ബോക്സ് ഓഫീസ് കലക്ഷനുകളെക്കുറിച്ചും സംസാരിക്കുന്നതിനിടയിൽ, ഡേവിഡ് ധവാൻ മകനെക്കുറിച്ച് വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെക്കാൻ തുടങ്ങിയതോടെ വേദിയുടെ അന്തരീക്ഷം ആകെ മാറിമറിഞ്ഞു.
തന്‍റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ആശുപത്രിയിൽ കഴിഞ്ഞ നാളുകളെക്കുറിച്ചും സംസാരിച്ചപ്പോൾ മുതിർന്ന സംവിധായകനായ ഡേവിഡിന് കണ്ണീരടക്കാനായില്ല. ഒരു നടൻ എന്നതിലുപരി ഒരു മകൻ എന്ന നിലയിൽ വരുൺ തന്നെ എങ്ങനെയാണ് പരിചരിച്ചതെന്ന് അദ്ദേഹം വേദിയിൽ വിവരിച്ചു. 'അവൻ ഒരു നല്ല മകനാണ്. അവൻ എപ്പോഴും എന്‍റെ ആരോഗ്യ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്താറുണ്ട്. എന്ത് ആവശ്യമുണ്ടെങ്കിലും എനിക്ക് കൂട്ടായി അവൻ എപ്പോഴും കൂടെയുണ്ടാകും,' ഡേവിഡ് ധവാൻ പറഞ്ഞു.
താാൻ ആശുപത്രിയിലായിരുന്ന സമയത്ത് വരുൺ തന്നെ തനിച്ചാക്കി ഒരിടത്തും പോയിരുന്നില്ലെന്ന് അദ്ദേഹം ഓർത്തെടുത്തു. 'ഞാൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ അവൻ അവിടെ എന്‍റെ കൂടെ തന്നെയാണ് കിടന്നുറങ്ങിയിരുന്നത്. ഒരു അച്ഛന് ഇതിൽ കൂടുതൽ എന്താണ് വേണ്ടത്?' അദ്ദേഹം വിതുമ്പിക്കൊണ്ട് ചോദിച്ചു. ഒരു നടൻ എന്ന നിലയിൽ വരുൺ വളരെയധികം മെച്ചപ്പെടുന്നുണ്ടെന്നും പ്രേക്ഷകർ ആഗ്രഹിക്കുന്ന രീതിയിലേക്ക് അവൻ ഉയർന്നിട്ടുണ്ടെന്നും ഡേവിഡ് കൂട്ടിച്ചേർത്തു. എങ്കിലും ഒരു അച്ഛനെന്ന നിലയിൽ തനിക്കുള്ള അഭിമാനം മറ്റെന്തിനേക്കാളും വലുതാണെന്നും, 'എല്ലാവർക്കും അവനെപ്പോലൊരു മകൻ ഉണ്ടാകട്ടെ' എന്നും അദ്ദേഹം പറഞ്ഞു.
വേദിയിൽ അച്ഛന്‍റെ കണ്ണ് നിറയുന്നത് കണ്ട് വരുൺ ധവാനും വികാരാധീനനായി. അദ്ദേഹം വേദിയിലേക്ക് വന്ന് അച്ഛനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. കഴിഞ്ഞ 2022-ൽ ഡയബറ്റിസ് സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡേവിഡ് ധവാന്‍റെ ആരോഗ്യം മോശമാവുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് വരുൺ ധവാൻ തന്‍റെ ഷൂട്ടിങ് തിരക്കുകളെല്ലാം മാറ്റിവെച്ചാണ് അച്ഛനൊപ്പം നിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.