ഓർത്തവർക്കും സ്നേഹിച്ചവർക്കും നന്ദി, സ്നേഹത്തിന്‍റെ പ്രാർഥനകൾക്ക് ഫലം കിട്ടും -മമ്മൂട്ടി

തന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി ഹൈദരാബാദിലെത്തി നടൻ മമ്മൂട്ടി. ആരോഗ്യ പ്രശ്നങ്ങളാൽ ചെറിയ ഇടവേള എടുത്തിരുന്ന താരത്തെ വലിയ ആവേശത്തോടെയാണ് അണിയറപ്രവർത്തകർ സ്വീകരിച്ചത്. 'സ്നേഹത്തിന്‍റെ പ്രാർഥനകൾക്ക് ഫലം കിട്ടും. ഓർത്തവർക്കും സ്നേഹിച്ചവർക്കും നന്ദി' -എന്നാണ് മടങ്ങിവരവിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ  ചോദ്യത്തിന് നടൻ മറുപടി പറഞ്ഞത്.

വീണ്ടും സിനിമ ചിത്രീകരണത്തിലേക്ക് മടങ്ങുന്ന വിവരം മമ്മൂട്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. 'ഒരു ചെറിയ ഇടവേളക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ ഞാൻ വീണ്ടും ആഗ്രഹിക്കുന്നു. എന്റെ അഭാവത്തിൽ എന്നെ അന്വേഷിച്ച എല്ലാവർക്കും നന്ദി പറയാൻ വാക്കുകൾ മതിയാവുന്നില്ല. കാമറ വിളിക്കുന്നു...' എന്ന പോസ്റ്റാണ് മമ്മൂട്ടി പങ്കുവെച്ചത്.

അതേസമയം, മഹേഷ് നാരായണന്‍റെ പുതിയ സിനിമയുടെ ലോക്കേഷനിലേക്ക് പോകാൻ ചെന്നൈ വിമാനത്താവളത്തിലെത്തിയ മമ്മൂട്ടിയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയാറായില്ലെങ്കിലും അദ്ദേഹം മാധ്യമങ്ങളെ അഭിവാദ്യം ചെയ്തു. ഭാര്യ സുൽഫത്തും സുഹൃത്തും നിർമാതാവുമായ ആന്‍റോ ജോസഫും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. സ്വയം കാറോടിച്ചാണ് മമ്മൂട്ടി വിമാനത്താവളത്തിൽ എത്തിയത്.

നടന്‍റെ തിരിച്ചു വരവിനെക്കുറിച്ച് ആന്‍റോ ജോസഫ് കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. 'ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർഥനകളുടെയും മനസ്സാന്നിധ്യത്തിന്‍റെയും ബലത്തിൽ അതിജീവിച്ചു. മമ്മൂക്ക ഹൈദരാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും' -എന്ന് ആന്‍റോ ജോസഫ് കുറിച്ചു.

ഹൈദരാബാദിലാണ് ചിത്രീകരണം നടക്കുന്നത്. ഒക്ടോബർ ഒന്നുമുതൽ ഒമ്പത് ദിവസം ഹൈദരാബാദിൽ ചിത്രീകരണം ഉണ്ടാകും. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, നയൻതാര, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ എന്നിവരും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.    

Tags:    
News Summary - mammotty at shooting location

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.