മമ്മൂട്ടി

രോഗാവസ്ഥയിൽ മാനസിക സംഘർഷങ്ങൾ സ്വാഭാവികമാണ്, എന്നാൽ ഒരു ഡോക്ടറും എന്നെ നെഗറ്റീവായൊരു വാക്കുപോലും പറഞ്ഞ് പേടിപ്പിച്ചിട്ടില്ല -മമ്മൂട്ടി

സ്വന്തം രോഗാവസ്ഥയെക്കുറിച്ചും തന്നെ ജീവിതത്തിലേക്ക് തിരികെ നടക്കാൻ സഹായിച്ച ഡോക്ടർമാരുടെ നിസ്വാർത്ഥ സേവനത്തെക്കുറിച്ചും വാചാലനായി നടൻ മമ്മൂട്ടി. കൈരളി ടി.വിയുടെ ഡോക്ടേഴ്‌സ് പുരസ്‌കാര വേദിയിൽ സംസാരിക്കവെയാണ് മമ്മൂട്ടി തന്റെ വ്യക്തിപരമായ അനുഭവങ്ങളും ആരോഗ്യമേഖലയിലെ അനുഭവങ്ങളും പങ്കുവെച്ചത്.

ശരീരത്തെ ബാധിക്കുന്ന രോഗത്തേക്കാൾ പലപ്പോഴും രോഗിയെ തളർത്തുന്നത് ആ രോഗത്തെക്കുറിച്ചുള്ള ഭയമാണ്. രോഗം ഗുരുതരമാണെന്ന് കേൾക്കുമ്പോഴേക്കും മാനസികമായി തളരുന്ന വ്യക്തിക്ക് പ്രതീക്ഷ നൽകേണ്ടത് ഡോക്ടറുടെ വലിയ ഉത്തരവാദിത്തമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും രോഗാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ഡോക്ടർമാരുടെ വില എന്താണെന്ന് ഓരോരുത്തർക്കും മനസ്സിലാകുമെന്നും, ഈ ലോകത്ത് ദൈവത്തോട് ഏറ്റവും അടുത്തുനിൽക്കുന്നവരാണ് ഡോക്ടർമാരെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ കുറേക്കാലത്തേക്ക് രോഗിയായിരുന്നു. ഇപ്പോള്‍ രോഗമുക്തനാണെന്നാണ് വിശ്വാസം. ആ സമയത്ത് ഡോക്ടര്‍മാരും നഴ്‌സുമാരുമൊക്കെ എന്നെ ശുശ്രൂഷിച്ചതാണ് ഇപ്പോള്‍ ഓര്‍ക്കുന്നത്. അത് ഞാനൊരു പ്രമുഖന്‍ ആയതു കൊണ്ട് മാത്രമല്ല. രോഗത്തിന്റെ വലിപ്പം ഒന്നും അവര്‍ എന്നോട് പറഞ്ഞിരുന്നില്ല. അത്ര വലിപ്പമൊന്നും ഉണ്ടായിരുന്നില്ല എന്നാണ് എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ മനസിലാക്കുന്നതും’ മമ്മൂട്ടി പറഞ്ഞു. 

‘പക്ഷെ അത്ര നല്ലതല്ലാത്ത രോഗം ശരീരത്തിലുണ്ടാകുമ്പോള്‍ നമുക്കുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ട്. അത് ആദ്യകാലത്ത് ഉണ്ടാകും.പിന്നെ നമ്മള്‍ അത് ഉള്‍ക്കൊള്ളും. ഒരു ഡോക്ടറും എന്നോട് നെഗറ്റീവായിട്ട് ഒരു വാക്കും പറഞ്ഞിട്ടില്ല. കേള്‍ക്കുമ്പോള്‍ പേരു കൊണ്ട് പേടിപ്പിക്കുന്നതാണെങ്കിലും അവര്‍ എന്നെ അവര്‍ ഒന്നും പറഞ്ഞ് പേടിപ്പിച്ചിട്ടില്ല. ഞാനൊരു രോഗിയെന്ന നിലയില്‍ പറയുകയാണ് മമ്മൂട്ടി പറഞ്ഞു. 

ഡോക്ടര്‍മാര്‍ ദൈവത്തിന് ഏറ്റവും അടുത്തു നില്‍ക്കുന്നവരാണെന്ന് നമ്മള്‍ വിശ്വസിക്കുന്നു. രോഗത്തിന്റെ അവസാന ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ പോലും പ്രാര്‍ത്ഥിക്കാന്‍ പറയുമ്പോള്‍ ഡോക്ടര്‍ക്ക് ശേഷമാണ് നമ്മള്‍ ദൈവത്തെ പ്രതിഷ്ഠിക്കുന്നത്. അതുകൊണ്ട് ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന പുര്‌സകാരം ഒരു അവാര്‍ഡായല്ല, മറിച്ച് ഡോക്ടര്‍മാരെ കാണപ്പെടുന്ന ദൈവങ്ങളായി കണക്കാക്കി അവര്‍ക്ക് നല്‍കുന്ന നിവേദ്യമോ പ്രാര്‍ത്ഥനയോ ഒക്കെ ആയിട്ടാണ് അതിനെ കാണേണ്ടത് എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.