സിനിമ താരങ്ങളോടുള്ള ആരാധകരുടെ അതിരുവിട്ട ആരാധന പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ആയതിനാൽ തന്നെ പൊതു സ്ഥലത്ത് ഇവർക്ക് ഇറങ്ങി നടക്കണമെങ്കിൽ ബോഡിഗാർഡുകളുടെ സംരക്ഷണം ആവശ്യമായി വരാറുണ്ട്. സിനിമ താരങ്ങൾ സാധാരണ മനുഷ്യരാണെന്ന പരിഗണനപോലും മറികടന്നാണ് പലരും അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാറ്. അത്തരത്തിൽ ബോളിവുഡ് താരം കിയാര അദ്വാനി ഗർഭിണി ആയിരുന്ന സമയത്ത് നേരിട്ട ഒരു അനുഭവത്തെകുറിച്ച് തുറന്നു പറയുകയാണ് താരത്തിന്‍റെ അംഗരക്ഷകനായ സീഷൻ ഖുറേഷി.
കിയാര ഏഴ് മാസം ഗർഭിണിയായിരിക്കെ ഒരു ബ്രാൻഡ് ഷൂട്ടിനായി പോയപ്പോൾ, റിലയൻസുമായി ബന്ധമുള്ള ഒരു കോർപ്പറേറ്റ് ടീമിലെ അംഗം നടിയുടെ അടുത്തേക്ക് വരാൻ ശ്രമിക്കുകയും അവർ വാനിറ്റി വാനിൽ നിന്ന് ഇറങ്ങുമ്പോൾ അവരെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് സീഷൻ വെളിപ്പെടുത്തി. സ്ഥിതിഗതികൾ വഷളായി. അവർ ഗർഭിണിയാണെന്നും സ്ത്രീയാണെന്നും മറന്നായിരുന്നു അയാൾ കടന്നു പിടിക്കാൻ ശ്രമിച്ചത്. ശേഷം ആകാശ് അംബാനിയുടെ മാനേജരെ നേരിട്ട് വിളിച്ച് പ്രശ്നം പരിഹരിക്കേണ്ടി വന്നു.
'അദ്ദേഹം ഒരു സ്യൂട്ട് ധരിച്ചിരുന്നു. ഞാൻ കരുതിയത് അദ്ദേഹം ഒരു മാന്യനായ മനുഷ്യനാണെന്നാണ്' സീഷൻ പറഞ്ഞു. നന്നായി വസ്ത്രം ധരിച്ച പ്രൊഫഷണലായ വ്യക്തികൾക്ക് പോലും സെലിബ്രിറ്റികളുടെ മുന്നിൽ ആത്മസംയമനം നഷ്ടപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 'നടന്മാരെ യഥാർത്ഥത്തിൽ കാണുമ്പോൾ പല ആരാധകർക്കും നിയന്ത്രണം നഷ്ടപ്പെടും' സീഷൻ കൂട്ടിച്ചേർത്തു.
ഈ പ്രശ്നത്തിനുശേഷം കിയാരയെ ഷൂട്ടിങിന് അയക്കാൻ ഭർത്താവ് സിദ്ധാർത്ഥ് മൽഹോത്രയും കുടുംബവും ഏറെ ഭയപ്പെട്ടിരുന്നതായി സീഷൻ ഖുറേഷി പറഞ്ഞു. ആ സമയത്ത് ഗർഭാവസ്ഥ കണക്കിലെടുത്ത് പതിവിലും കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും ആദ്യമായി കണ്ടുമുട്ടിയത് 2021-ൽ പുറത്തിറങ്ങിയ ഷേർഷാ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ്. ഇരുവരുടെയും ഓൺ-സ്‌ക്രീൻ ജോഡി വ്യാപകമായി പ്രശംസിക്കപ്പെട്ടു. ഒരു പ്രൊഫഷണൽ സൗഹാർദത്തിൽ തുടങ്ങിയത് താമസിയാതെ പ്രണയ ബന്ധമായി മാറി. പിന്നീട് 2023 ഫെബ്രുവരിയിൽ ജയ്‌സാൽമീറിൽ നടന്ന ഒരു സ്വകാര്യ വിവാഹ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ദമ്പതികൾ വിവാഹിതരായി. കുറച്ച് വർഷങ്ങൾക്ക് ശേഷം 2025 ജൂലൈയിൽ അവർക്ക് സാരായ എന്ന മകൾ ജനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.