ദിലീപിനെ വിമർശിച്ച് നടനും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാർ. ദിലീപിന്റെ ആക്ഷൻ ത്രില്ലറായ ബാന്ദ്ര (2023)യിൽ അഭിനയിച്ചത് തനിക്ക് നിർഭാഗ്യകരമായ അനുഭവമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ആ സിനിമക്ക് ശേഷം അഭിനയം നിർത്താൻ പോലും ആലോചിച്ചിരുന്നുവെന്ന് ഗണേഷ് പറഞ്ഞു. വർഷങ്ങളുടെ പരിചയം ഉണ്ടായിരുന്നിട്ടും ദിലീപ് പോലും തന്നോട് മോശമായി പെരുമാറിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
'ഞാനില്ലാതെ ഞാൻ ചെയ്യേണ്ടിരുന്ന ചില രംഗങ്ങൾ അവർ ചിത്രീകരിച്ചു. കോമ്പിനേഷൻ സീക്വൻസുകളുടെ കാര്യത്തിൽ, ദിലീപ് പോലും ഞാൻ എവിടെയാണെന്ന് ചോദിക്കാൻ മെനക്കെട്ടില്ല. അതിനുശേഷം, ഞാൻ ഇനി സിനിമകളിൽ അഭിനയിക്കരുതെന്ന് എനിക്ക് തോന്നി. ബാന്ദ്രയുടെ സംവിധായകനും (അരുൺ ഗോപി) ദിലീപ് ഉൾപ്പെടെയുള്ളവരും എന്നെ വേദനിപ്പിച്ചു. ഒരു നല്ല വേഷം വാഗ്ദാനം ചെയ്താണ് എന്നെ ക്ഷണിച്ചത്, പക്ഷേ എനിക്ക് അത് ലഭിച്ചില്ല. ഒരു മുതിർന്ന നടനോട് അവർ എങ്ങനെ പെരുമാറി എന്ന് ആലോചിച്ചപ്പോൾ എനിക്ക് സിനിമ ഉപേക്ഷിക്കാൻ തോന്നി' -ഗണേഷ് കുമാർ പറഞ്ഞു.
ദിലീപിനൊപ്പം തമന്ന ഭാട്ടിയ, ഡിനോ മോറിയ, മംമ്ത മോഹൻദാസ്, കലാഭവൻ ഷാജോൺ, ആർ. ശരത്കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാന്ദ്ര വ്യാപകമായ നെഗറ്റീവ് അവലോകനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. സമീപകാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫിസ് പരാജയങ്ങളിൽ ഒന്നായി ചിത്രം മാറി. ദിലീപിന്‍റെ രാമലീല (2017), പ്രണവ് മോഹൻലാലിന്‍റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് (2019) എന്നിവക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ബാന്ദ്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.