മുംബൈ: ബോളിവുഡ് താരങ്ങളായ ഹൃതിക് റോഷനും കങ്കണ റണാവത്തും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന പരസ്യപോര് സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡുകളെത്തുടർന്ന് വീണ്ടും രൂക്ഷമാകുന്നു. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് ഹൃതിക് അനാവശ്യ പരാമർശങ്ങളിലൂടെ എണ്ണയൊഴിക്കുകയാണെന്നും, സ്വന്തം പങ്കാളിയെ നാണംകെടുത്താതെ ഇത്തരം അതിക്രമങ്ങളെ തള്ളിപ്പറയണമെന്നും ആവശ്യപ്പെട്ട് കങ്കണ റണാവത്ത് രംഗത്തെത്തി.
വിദ്യാർഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് കങ്കണ റണാവത്തും കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) വക്താവ് സൗരവ് ദാസും തമ്മിലുണ്ടായ വാക്പോരാണ് സംഭവങ്ങളുടെ തുടക്കം. തനിക്ക് ഹൃതിക് റോഷന്റെ ഛായയുള്ളതുകൊണ്ടാണ് കങ്കണ തനിക്കെതിരെ തിരിഞ്ഞതെന്ന് സുഹൃത്തുക്കൾ തമാശയായി പറഞ്ഞതായി സൗരവ് ദാസ് അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവന സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും നിരവധി മീമുകൾ പ്രചരിക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് എഴുത്തുകാരൻ ഫ്രെഡി ബേർഡി, ‘ലോകം ഹൃതിക് റോഷനോട് മാപ്പ് പറയേണ്ടതുണ്ട്’ എന്ന പോസ്റ്റ് പങ്കുവെച്ചത്. ഇതിന് മറുപടിയായി ഹൃതിക് കുറിച്ച വാക്കുകളാണ് വിവാദം കൂടുതൽ വഷളാക്കിയത്.‘ഒരാളെ ഇഷ്ടമല്ലെന്ന കാരണത്താൽ മറ്റൊരു പക്ഷം പിടിക്കുന്നത് സമൂഹത്തെ ബാധിച്ച വലിയൊരു പ്രശ്നത്തിന്റെ ഭാഗമാണ്. ശരിയായ വിവരങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ കാര്യങ്ങൾ പുറത്തുവരുന്നത് വരെ ഞാൻ കാത്തിരിക്കും’- എന്നായിരുന്നു ഹൃതികിന്റെ പ്രതികരണം.
ഹൃതികിന്റെ പ്രതികരണം അടങ്ങിയ വാർത്ത പങ്കുവെച്ചുകൊണ്ട് കങ്കണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അതിരൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ചു. ‘പ്രിയപ്പെട്ട ഹൃതിക്, സബാ ആസാദുമായി താങ്കൾ അനുയോജ്യമായ പങ്കാളിത്തത്തിലാണെന്നറിഞ്ഞതിൽ സന്തോഷമുണ്ട്.
നിങ്ങൾ രണ്ടുപേരും ചേർച്ചയുള്ള ജോഡികളാണ്. നിലവിൽ വ്യക്തമായ ഒരു ബന്ധത്തിലുള്ള താങ്കൾക്ക് ഒരു സ്ത്രീയെ ഇങ്ങനെ പരിഹസിക്കുന്നത് ചേർന്നതല്ല. നിങ്ങളുടെ പേര് പറഞ്ഞ് എന്നെ ആക്ഷേപിക്കുകയും സൈബർ ബുള്ളിയിങ് നടത്തുകയും ചെയ്യുന്നവരെ തള്ളിപ്പറയുകയാണ് താങ്കൾ ചെയ്യേണ്ടത്. വെറുതെ തീയിൽ എണ്ണയൊഴിക്കുന്നതും സ്വന്തം പങ്കാളിയെ നാണംകെടുത്തുന്നതും അവസാനിപ്പിക്കുക. നല്ല ബുദ്ധി ഉദിക്കുമെന്നും അനാവശ്യ അഭിപ്രായപ്രകടനങ്ങൾ അവസാനിപ്പിക്കുമെന്നും കരുതുന്നു’.
ഇതിനിടെ കങ്കണയെ പരിഹസിച്ചുകൊണ്ടുള്ള ഒരു ഇൻസ്റ്റാഗ്രാം മീമിന് ഹൃതിക് റോഷൻ ‘ലൈക്ക്’ നൽകിയെന്ന ആരോപണവും വന്നിരുന്നു. ‘ഹൃതിക് ഭായ്, രാജ്യത്തിന് വേണ്ടി താങ്കൾക്ക് ആ ഒരു ത്യാഗം ചെയ്യാമായിരുന്നു, എന്തിനാണ് ഇവരെ നാടിന് തുറന്നുവിട്ടത്?’ എന്ന് ചോദിക്കുന്ന പോസ്റ്റിന് ഹൃതിക് ലൈക്ക് ചെയ്തതിന്റെ സ്ക്രീൻഷോട്ട് റെഡ്ഡിറ്റിൽ പ്രചരിച്ചെങ്കിലും പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്യപ്പെട്ടതിനാൽ സംഭവം സ്ഥിരീകരിക്കാനായിട്ടില്ല.
2016ൽ ഒരു അഭിമുഖത്തിൽ ഹൃതികിനെ ‘സില്ലി എക്സ്’ എന്ന് കങ്കണ വിശേഷിപ്പിച്ചതോടെയാണ് ഇരുവർക്കുമിടയിലെ തർക്കം പരസ്യമാകുന്നത്. എന്നാൽ തങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നില്ലെന്ന് ഹൃതിക് വ്യക്തമാക്കി. തുടർന്ന് ലീഗൽ നോട്ടീസുകളും ഇമെയിൽ ചോർച്ചകളും ആരോപണങ്ങളുമായി വലിയ നിയമപോരാട്ടത്തിലേക്ക് നീങ്ങിയ ഈ വിവാദം, വർഷങ്ങൾക്കിപ്പുറവും സോഷ്യൽ മീഡിയയിൽ അടങ്ങാതെ പുകയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.