ന്യൂഡൽഹി: വിദ്യാർഥികളെ ‘ജനറേഷൻ ഗട്ടർ’ എന്ന് അധിക്ഷേപിച്ച വിവാദത്തിലായതിന് തൊട്ടുപിന്നാലെ, ‘ജെൻ സി’ സുഹൃത്തുക്കൾക്ക് ആശംസയുമായി നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. ഞായറാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് കങ്കണ സൗഹൃദദിനാശംസകൾ പങ്കുവെച്ചത്. ജിമ്മിൽ രണ്ട് ജെൻ സി പെൺകുട്ടികളുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചാണ് കങ്കണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ കുറിച്ചത്. ‘ഡിജിറ്റൽ യുഗത്തിൽ ജനിച്ച ഞങ്ങൾക്കും സോഷ്യൽ മീഡിയയും എ.ഐയും ഡേറ്റിങ് ആപ്പുകളുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്.
തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു’ എന്ന് കങ്കണ കുറിച്ചു. ഇതിന് താൻ നൽകിയ മറുപടിയും താരം പങ്കുവെച്ചു. ‘മറ്റുള്ളവരുടെ കുട്ടികളെ മലഞ്ചെരുവിൽനിന്ന് തള്ളിയിടുകയോ കഷണങ്ങളാക്കി മുറിക്കുകയോ ചെയ്യാത്തിടത്തോളം കാലം നിങ്ങൾക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാം എന്നായിരുന്നു എന്റെ മറുപടി’
സ്വാതന്ത്ര്യത്തോടൊപ്പം ഉത്തരവാദിത്തവും വേണമെന്ന കാര്യത്തിൽ താനും ആ പെൺകുട്ടികളും യോജിച്ചതായും, ‘എന്റെ ജെൻ സി സുഹൃത്തുക്കൾക്ക് സൗഹൃദദിനാശംസകൾ, സമാധാനം ഉണ്ടാകട്ടെ ’ എന്നും കങ്കണ കുറിച്ചു.
എന്നാൽ, കഴിഞ്ഞ ദിവസം നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചക്കെതിരെയും പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കോക്രേച്ച് ജനതാ പാർട്ടി എന്ന ബാനറിൽ പ്രതിഷേധിച്ച വിദ്യാർഥികളെ നിഷ്ഠൂരമായി അധിക്ഷേപിച്ചതിന് പിന്നാലെയാണ് ഈ സമാധാന സന്ദേശമെന്നത് ശ്രദ്ധേയമാണ്.
നേരത്തെ പോസ്റ്റ് ചെയ്ത വീഡിയോയിലും കുറിപ്പുകളിലും പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ ‘ഛർദ്ദിപ്പിക്കുന്നവ’ ആണെന്നും ‘ആരാണ് ഇവരെ പ്രസവിച്ചു വളർത്തുന്നത്?’ എന്നും കങ്കണ ചോദിച്ചിരുന്നു. യുവാക്കൾക്കിടയിൽ അശ്ലീല വാക്കുകൾ ഉപയോഗിക്കുന്നത് അഭിമാനമായി മാറിയിട്ടുണ്ടെന്ന് ആരോപിച്ച താരം, ‘മയക്കുമരുന്ന്, മദ്യം, അനിയന്ത്രിതമായ ലൈംഗികബന്ധങ്ങൾ’ എന്നിവയെ മഹത്വവൽക്കരിക്കുന്ന വിഭാഗത്തെ ‘ജനറേഷൻ ഗട്ടർ’ എന്ന് വിശേഷിപ്പിച്ചു.
പാശ്ചാത്യവൽക്കരിക്കപ്പെട്ട ഇന്ത്യൻ സ്ത്രീകളെയും കങ്കണ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. തൊഴിലെടുക്കുന്ന സ്വതന്ത്ര സ്ത്രീകളുടെ അവകാശങ്ങൾ വേണമെന്നു വാദിക്കുന്ന ഇവർ അതിനൊപ്പമുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്ന് താരം ആരോപിച്ചു. വിദ്യാർഥികളുടെ പ്രസ്ഥാനമായ കോക്രോച്ച് ജനതാ പാർട്ടിയെ പരിഹസിച്ചു, ‘നിങ്ങൾ നിങ്ങളെത്തന്നെ പാറ്റകൾ എന്ന് വിളിക്കുന്നു, കാണാനും പെരുമാറാനും അങ്ങനെതന്നെയാണ്’എന്ന് അധിക്ഷേപിച്ച കങ്കണ, വിദ്യാർഥികൾ അഴുക്കും ചവറും പരത്തുകയാണെന്നും കൂട്ടിച്ചേർത്തു.
വിദ്യാർഥികൾക്കെതിരെയുള്ള അക്രമങ്ങളെ ന്യായീകരിച്ചുകൊണ്ട്, ‘നിങ്ങൾ പൊതുമുതൽ നശിപ്പിച്ചാൽ പൊതുജനം നിങ്ങളെ നശിപ്പിക്കും’ എന്നും, ന്യൂട്ടന്റെ മൂന്നാം നിയമം ഉദ്ധരിച്ച് ‘ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ പ്രതികരണമുണ്ട്’ എന്നും കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.
കങ്കണയുടെ ഈ പ്രസ്താവനകൾക്കെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമാണ് വിദ്യാർഥി സംഘടനകളിൽ നിന്നും സോഷ്യമീഡിയയിൽ നിന്നും ഉയർന്നുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.