ജയറാമും കാളിദാസും ഒന്നിച്ച ആശകൾ ആയിരം എന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷന്‍റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ 2025 ആഗസ്റ്റിൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ പരം സുന്ദരിയെക്കുറിച്ചുള്ള തന്റെ വിമർശനാത്മക വീക്ഷണങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കാളിദാസ്. ഇർഫാന്റെ 'വ്യൂ' എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കാളിദാസ്.
അടുത്തിടെ കണ്ട ഒരു മോശം ചിത്രമായിരുന്നു പരം സുന്ദരി. ഞാൻ അത് തുറന്നു പറയും. നമ്മുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും അവർ പരിഹാസമായി ചിത്രീകരിച്ചു. എനിക്ക് അങ്ങനെയാണ് തോന്നിയത് -എന്നാണ് കാളിദാസ് പറഞ്ഞത്. പരം സുന്ദരിയിൽ ജാൻവി മലയാളിയായിട്ടാണ് അഭിനയിച്ചത്. തുഷാർ ജലോട്ട സംവിധാനം ചെയ്ത ചിത്രത്തിൽ കേരളവും പശ്ചാത്തലമാകുന്നുണ്ട്. അതിനാൽ ആഖ്യാനത്തിന്റെ ഭാഗമായി പ്രാദേശിക ആചാരങ്ങളും സാംസ്കാരിക പാരമ്പര്യങ്ങളും പ്രധാനമായും ഉപയോഗിച്ചിട്ടുണ്ട്.
ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, മലയാളി സമൂഹത്തിന്റെ സ്റ്റീരിയോടൈപ്പിക് ചിത്രീകരണത്തിന് സോഷ്യൽ മീഡിയയിൽ നിന്ന് ശക്തമായ വിമർശനങ്ങൾ ചിത്രത്തിന് നേരിടേണ്ടി വന്നു. മാഡോക്ക് ഫിലിംസ് ബാനറിൽ നിർമിച്ച പരം സുന്ദരിയിൽ ജാൻവി കപൂറും സിദ്ധാർത്ഥ് മൽഹോത്രയുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. രഞ്ജി പണിക്കരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
അതേസമയം, ഒരു വടക്കൻ സെൽഫിയിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്‌ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.