മാസ്റ്റർപീസ് ആണ്, ഈ കഥ മിസ്സാക്കരുത്; ‘ബാലനെ’ പ്രശംസിച്ച് സൂര്യയും ജ്യോതികയും

ചിദംബരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ബാലൻ: ദ ബോയ്' എന്ന സിനിമയെ പ്രശംസിച്ച് നടൻ സൂര്യയും ജ്യോതികയും. മികച്ച തിരക്കഥയും അവതരണശൈലിയും കൊണ്ട് ശ്രദ്ധേയമാകുന്ന ഈ ചിത്രം ഒരു മാസ്റ്റർപീസ് ആണെന്നാണ് ജ്യോതിക തന്റെ ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ വിശേഷിപ്പിച്ചത്. തിയറ്ററുകളിൽ വലിയ ചർച്ചയാകുന്ന ഈ ചിത്രം പ്രേക്ഷകർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണെന്നും അവർ അഭിപ്രായപ്പെട്ടു.

‘ചിദംബരം ഒരുക്കിയ വളരെ മികച്ചൊരു സിനിമയാണിത്. ജിത്തു മാധവന്റെ തിരക്കഥ ഒരേസമയം നിഗൂഢതയും നിഷ്കളങ്കതയും കുറ്റകൃത്യങ്ങളും ഒക്കെ സമന്വയിപ്പിച്ചിരിക്കുന്നു. ഇതൊരു മാസ്റ്റർപീസ് അനുഭവം തന്നെ’ ജ്യോതിക കുറിച്ചു.

ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനത്തെയും ജ്യോതിക പ്രത്യേകം അഭിനന്ദിച്ചു. ചിത്രത്തിൽ അമ്മയായി വേഷമിട്ട ഫർസാന പാലത്തിങ്കലിന്റെ പ്രകടനം അതിഗംഭീരമാണെന്നും, ശക്തമായ സ്ത്രീത്വത്തിന്റെ പ്രതീകമാണ് ആ വേഷമെന്നും ജ്യോതിക പറഞ്ഞു. കേന്ദ്രകഥാപാത്രമായ ബാലനെ അവതരിപ്പിച്ച അദിശേഷന്റെയും സിനാൻ എന്ന കുട്ടിയുടെയും പ്രകടനങ്ങൾ ഹൃദയത്തിൽ തൊടുന്നവയാണെന്നും ജ്യോതിക കൂട്ടിച്ചേർത്തു.

കൂടാതെ, തന്റെ താരപരിവേഷം പൂർണ്ണമായും മാറ്റിവെച്ചുകൊണ്ടുള്ള ടോവിനോയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണിതെന്നും ജ്യോതിക പറഞ്ഞു. സുഷിൻ ശ്യാമിന്റെ സംഗീതത്തെയും ഷൈജു ഖാലിദിന്റെ ഛായാഗ്രഹണത്തെയും ജ്യോതിക പ്രശംസിച്ചു. മലയാള സിനിമയിൽ നിന്ന് വീണ്ടും ഒരു മികച്ച ചിത്രം കൂടി പിറവിയെടുത്തിരിക്കുന്നു എന്നാണ് ജ്യോതിക കുറിച്ചത്. സൂര്യയും ജ്യോതികയും ചിത്രത്തിന്റെ അണിയറപ്രവർത്തകരെ നേരിൽ കണ്ട് അഭിനന്ദനം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ബാലന്റെ തിരക്കഥ ജിത്തു മാധവൻ ആണ്. സൂര്യയുടെ വരാനിരിക്കുന്ന ചിത്രമായ 'സൂര്യ 47'ന്റെ സംവിധായകനും ജിത്തു മാധവൻ തന്നെയാണ്. ജാൻ-ഇ-മൻ എന്ന ചിത്രത്തിലൂടെയായിരുന്നു ചിദംബരത്തിന്റെ സംവിധായക അരങ്ങേറ്റം. തുടർന്ന് മഞ്ഞുമ്മൽ ബോയ്സ് എന്ന ബ്രഹ്മാണ്ഡ ഹിറ്റും അദ്ദേഹം സമ്മാനിച്ചു. ബാലന്‍റെ വിജയം കൂടിയായപ്പോൾ സംവിധായകൻ എന്ന നിലയിൽ ചിദംബരം തന്റെ ഹാട്രിക് നേട്ടത്തിലേക്ക് കുതിക്കുകയാണ്. 

Tags:    
News Summary - Jyotika hails Chidambaram's Balan: The Boy as a masterpiece

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.