തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയത്തെക്കുറിച്ച് തുറന്നു പറയുകയാണ് ജാൻവി കപൂർ. മാനസ്സികമായി സമ്മർദ്ദത്തിലായ താൻ മദ്യപാനം ശീലമാക്കിയെന്നും അത് തന്നെ കൂടുതൽ വിഷാദത്തിലേക്ക് തള്ളിയിട്ടെന്നും നടി പറയുന്നു. ആ ഒരു കാലഘട്ടത്തെ തന്‍റെ ജീവിതത്തിലെ ഇരുണ്ട കാലമായാണ് നടി കാണുന്നത്. പിന്നീട് തനിക്കുണ്ടായ തിരിച്ചറിവിനെകുറിച്ചും അതിജീവിതത്തെകുറിച്ചും തുറന്നു പറയുകയാണ് ജാൻവി.
ഒരു ഓൺലൈൻ ചാനലുമായി നടത്തിയ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം. 'ഞാൻ മദ്യത്തിന് അടിമയായിരുന്നു എന്നോ മദ്യം ദുരുപയോഗം ചെയ്തിരുന്നു എന്നോ ഞാൻ പറയില്ല, പക്ഷേ ഞാൻ പതിവായി മദ്യപിച്ചിരുന്നു. എന്റെ ജീവിതത്തിലെ വളരെ ആഘാതകരമായ ഒരു അനുഭവത്തിന് ശേഷമാണ് ആ ശീലം ആരംഭിച്ചത്. ജീവിതത്തിലെ ഏറ്റവും മോശമായ ആ ഘട്ടം എന്നെ സ്ഥിര മദ്യപാനിയാക്കി മാറ്റി. വിഷമം മറക്കാനായി എനിക്ക് മദ്യപിക്കണം എന്ന ചിന്തമാത്രമായിരുന്നു ഉണ്ടായിരുന്നത്' ജാൻവി പറഞ്ഞു.
'പക്ഷെ എന്റെ ശരീരത്തോട് മദ്യം ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടില്ല. ഞാൻ ഉണരുമ്പോൾ എനിക്ക് ഉണ്ടായ അസ്വസ്ഥത എനിക്ക് ഇഷ്ടപ്പെട്ടില്ല. ഒരു ഹാങ് ഓവറിന്റെ ആ തോന്നൽ - അത് എനിക്ക് വലിയ അസ്വസ്ഥത നൽകി. മദ്യപാനം ആരംഭിച്ചശേഷം അത് വളരെ വിചിത്രമായിരുന്നു. എന്‍റെ ജീവിതത്തിൽ എനിക്കറിയാവുന്ന മദ്യപാനിയായ ഒരാളുണ്ടായിരുന്നു, കാലക്രമേണ എനിക്ക് എന്നിൽ അയാളുടെ ഗന്ധം വന്നു തുടങ്ങി. എപ്പോഴെനിക്ക് മനസ്സിലായി ഇത് നല്ല രീതിയിലല്ല പോകുന്നതെന്ന്' ജാൻവി കൂട്ടിച്ചേർത്തു. ആ തിരിച്ചറിവ് ജാൻവിയിൽ വലിയ മാറ്റമുണ്ടായി. മദ്യപാനം ഉപേക്ഷിച്ചശേഷം താൻ ജീവിതം തിരിച്ചു പിടിക്കുകയായിരുന്നെന്നും പഴയ ജാൻവിയെ സ്വയം കണ്ടെത്തുകയായിരുന്നുവെന്നും നടി പറയുന്നു.
ജാൻവി കപൂർ അടുത്തതായി രാം ചരണിന്റെ 'പെഡ്ഡി' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ചിത്രം 2026 ജൂൺ 6ന് തിയറ്ററുകളിൽ എത്തും. വരുൺ ധവാനൊപ്പം അഭിനയിച്ച ശശാങ്ക് ഖൈത്താന്റെ 'സണ്ണി സംസ്‌കാരി കി തുളസി കുമാരി'യിലാണ് അവർ അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇത് തിയറ്ററുകളിൽ റിലീസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.