ബോളിവുഡ് താരം അക്ഷയ് കുമാർ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ജനപ്രിയ ഗെയിം ഷോ ആയ വീൽ ഓഫ് ഫോർച്ചൂണിന്റെ ഗ്രാൻഡ് ഫിനാലെയിൽ ഹൈഹീൽസ് ധരിച്ച് നൃത്തം ചെയ്തതാണ് ഇത്തവണ അക്ഷയ് കുമാർ താരമായത്. നടി ജാക്വലിൻ ഫെർണാണ്ടസും കൊറിയോഗ്രാഫറും സംവിധായികയുമായ ഫറാ ഖാനും അതിഥികളായി എത്തിയ എപ്പിസോഡിലായിരുന്നു ഈ രസകരമായ സംഭവം.
ഷോയിൽ അക്ഷയ് കുമാറിന്റെ പ്രാങ്കുകൾ കാരണം തങ്ങൾ പലപ്പോഴും കുടുങ്ങാറുണ്ടെന്ന് ജാക്വലിൻ തമാശയായി പറഞ്ഞതോടെയാണ് സംഭവം ആരംഭിച്ചത്. അതിന് മറുപടിയായി ഒരു മിനിറ്റ് ഹൈഹീൽസ് ധരിച്ച് നൃത്തം ചെയ്യാൻ ജാക്വലിൻ അക്ഷയോട് ചലഞ്ച് ചെയ്തു. അത് പൂർത്തിയാക്കാനായില്ലെങ്കിൽ തന്റെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യണമെന്നും ജാക്വലിൻ പറഞ്ഞു.
ആദ്യം അക്ഷയ് ഈ ചലഞ്ച് സ്വീകരിക്കാൻ മടിച്ചു. നിങ്ങൾക്ക് ഭ്രാന്താണോ? ഞാൻ ഇത് ധരിക്കണോ? എന്‍റെ കാൽ മുറിഞ്ഞുപോകും. ജീവിതത്തിൽ ഒരിക്കലും പോലും ഹൈഹീൽസ് ധരിച്ചിട്ടില്ല, എനിക്ക് വളരെ പേടിയുണ്ട്,” എന്നാണ് താരം പറഞ്ഞത്. എന്നാൽ ഫറാ ഖാന്‍റെ പ്രോത്സാഹനവും ജാക്വലിന്‍റെ സഹായവും ലഭിച്ചതോടെ അക്ഷയ് ഒടുവിൽ ചലഞ്ച് ഏറ്റെടുത്തു.
ചുവപ്പ് നിറത്തിലുള്ള ഹൈഹീൽസ് ധരിച്ച അക്ഷയ്, തന്റെ ചിത്രമായ ഹൗസ് ഫുൾ 4 ലെ 'ലാൽ പാരി' ഗാനത്തിനൊപ്പമാണ് ചുവട് വെച്ചത്. അക്ഷയ് കുമാറിനോടൊപ്പം പിന്നീട് ഫറയും ജാക്വലിനും ഡാൻസ് ഫ്ലോറിൽ ചേർന്നു. ഫറ ചില പ്രത്യേക ഫൂട്ട് വർക്ക് ചെയ്യാൻ ആവശ്യപ്പെടുകയും അക്ഷയ് അനായാസം അത് പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ചലഞ്ച് വിജയകരമായി പൂർത്തിയാക്കിയതോടെ ഫറാ ഖാൻ അക്ഷയ് കുമാറിനെ പ്രശംസിക്കുകയും ചെയ്തു.
ഈ വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്. “2026ലെ ബിംഗോ കാർഡിൽ അക്ഷയ് കുമാർ ഹൈഹീൽസ് ധരിച്ച് നൃത്തം ചെയ്യുന്നത് ഉണ്ടായിരുന്നില്ല” എന്ന തരത്തിലുള്ള തമാശരൂപേണയുള്ള പ്രതികരണങ്ങളും വിഡിയോക്ക് താഴെ നിറഞ്ഞു.
അതേസമയം, അക്ഷയ് കുമാറിന്റെ പുതിയ ചിത്രം 'ഭൂത് ബംഗ്ല' മികച്ച പ്രതികരണങ്ങളോടെ തിയറ്ററുകളിൽ മുന്നേറുകയാണ്. 14 വർഷങ്ങൾക്ക് ശേഷം സംവിധായകൻ പ്രിയദർശനും അക്ഷയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ തബു, പരേഷ് റാവൽ, രാജ്പൽ യാദവ്, വാമിക ഗബ്ബി, അന്തരിച്ച നടൻ അസ്രാനി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ബാലാജി മോഷൻ പിക്‌ചേഴ്‌സ് കേപ്പ് ഓഫ് ഗുഡ് ഫിലിംസുമായി സഹകരിച്ച് അവതരിപ്പിക്കുന്ന ഭൂത് ബംഗ്ലാ, അക്ഷയ് കുമാർ, ശോഭ കപൂർ, ഏക്താ ആർ. കപൂർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.