ഹൈദരാബാദ്: സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്ന പരാതിയിൽ നടി അനസൂയ ഭരദ്വാജിന്‍റെ പരാതിയിൽ 73 പേർക്കെതിരെ കേസെടുത്ത് സൈബരാബാദ് പൊലീസ്.
ഡിസംബർ 22ന് സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് കന്നഡ നടൻ ശിവാജി അഭിപ്രായ പ്രകടനം നടത്തിയതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. നടിമാർ സാരി ധരിക്കണമെന്നും ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്നുമായിരുന്നു ശിവാജിയുടെ വിവാദ പരാമർശം. നടന്‍റെ പരാമർശത്തിൽ മാധ്യമങ്ങൾ നടിയുടെ അഭിപ്രായം തേടിയിരുന്നു.
സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്യത്തെ അനുകൂലിച്ചാണ് അനസൂയ അഭിപ്രായം പറഞ്ഞത്. അടുത്ത ദിവസം ശിവാജി ഈ അഭിപ്രായത്തിനെതിരെ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനു ശേഷം സമൂഹമാധ്യമങ്ങൾ വഴി തനിക്കെതിരെ ഒരു വിഭാഗം അധിക്ഷേപം നടത്തിയെന്നും ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചുവെന്നും നടി പരാതിയിൽ പറയുന്നു.
ഭാരതീയ നീതിന്യായ സംഹിതയിലെ ലൈംഗികാതിക്രമം( സെക്ഷൻ75), ലൈംഗികച്ചുവയോടെയുള്ള ആംഗ്യങ്ങൾ(79), വ്യാജ രേഖ ചമക്കൽ (336(4)), അപകീർത്തിപ്പെടുത്തൽ (356) തുടങ്ങിയവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതി ചേർക്കപ്പെട്ടവരിൽ ഹൈദരാബാദിലെ ടെലിവിഷൻ അവതാരകരും ഇൻഫ്ലുവൻസർമാരും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.