സിനിമയിൽ ഒരു താരം വേണ്ടെന്നുവെക്കുന്ന കഥാപാത്രങ്ങൾ മറ്റൊരു നടനിലേക്ക് എത്തുന്നതും അത് പിന്നീട് ചരിത്ര വിജയമായി മാറുന്നതും തികച്ചും സാധാരണമായ കാര്യമാണ്. എന്നാൽ ചിലപ്പോഴൊക്കെ ഒരു നടൻ കൈവിട്ടുകളഞ്ഞ ആ സിനിമ പിന്നീട് ഇന്ത്യൻ സിനിമാ ചരിത്രത്തെത്തന്നെ മാറ്റിമറിക്കുന്ന ഒരു ലാൻഡ്‌മാർക്ക് ചിത്രമായി മാറാറുണ്ട്. ഷാരൂഖ് ഖാനും ഹൃത്വിക് റോഷനും 'ലഗാൻ' നിരസിച്ചതും, ആമിർ ഖാൻ 'ഡർ' വേണ്ടെന്നുവെച്ചതുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. സമാനമായ ഒരു അവിശ്വസനീയമായ കഥയാണ് തമിഴ് സിനിമാ ലോകത്തുനിന്നും ഇപ്പോൾ പുറത്തുവരുന്നത്. ഇന്ന് നമ്മൾ കാണുന്ന സൂപ്പർഹിറ്റ് ഫ്രാഞ്ചൈസിയായ 'യന്തിരൻ' യഥാർത്ഥത്തിൽ രജനീകാന്തിന് വേണ്ടി എഴുതപ്പെട്ടതായിരുന്നില്ല.
സംവിധായകൻ എസ്. ശങ്കർ തൊണ്ണൂറുകളുടെ അവസാനത്തിൽ 'റോബോട്ട്' എന്ന പേരിൽ ഈ സയൻസ് ഫിക്ഷൻ പ്രോജക്റ്റ് പ്ലാൻ ചെയ്യുമ്പോൾ നായകനായി നിശ്ചയിച്ചിരുന്നത് ഉലകനായകൻ കമൽഹാസനെയായിരുന്നു. ബോളിവുഡ് താരം പ്രീതി സിന്റയായിരുന്നു നായിക. ഇരുവരും ചേർന്നുള്ള ഒരു ഫോട്ടോഷൂട്ട് വരെ അക്കാലത്ത് നടന്നിരുന്നു. എന്നാൽ തമിഴ് സിനിമയിലെ തന്നെ ഏറ്റവും വലിയൊരു പരീക്ഷണമാകേണ്ടിയിരുന്ന ആ ചിത്രം കമൽഹാസന്റെ തിരക്കുകൾ കാരണവും ഡേറ്റുകൾ ഒത്തുപോകാത്തതിനാലും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. പ്രതിഫലത്തെച്ചൊല്ലിയുള്ള ബിസിനസ്സ് സമവാക്യങ്ങളും അക്കാലത്തെ മാർക്കറ്റ് സാഹചര്യങ്ങളും ഇതിന് കാരണമായെന്ന് കമൽഹാസൻ തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ തന്റെ സ്വപ്ന പദ്ധതിയായ ആ സ്ക്രിപ്റ്റ് ഉപേക്ഷിക്കാൻ ശങ്കർ തയാറായിരുന്നില്ല. വർഷങ്ങൾക്ക് ശേഷം 'ശിവജി: ദി ബോസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ശങ്കർ ഈ കഥ സൂപ്പർസ്റ്റാർ രജനീകാന്തിനോട് പറയുകയായിരുന്നു. കഥ കേട്ടയുടൻ തന്നെ ഇതിന്റെ പുതുമ തിരിച്ചറിഞ്ഞ രജനി സിനിമ ചെയ്യാൻ സമ്മതിച്ചു. അങ്ങനെയാണ് 'റോബോട്ട്' എന്ന പ്രോജക്റ്റ് 'യന്തിരൻ' എന്ന പേരിൽ പുനർജനിക്കുന്നത്. പ്രീതി സിന്റക്ക് പകരം ഐശ്വര്യ റായ് നായികയായി എത്തിയ ചിത്രം 132 കോടി രൂപയുടെ ഭീമമായ ബജറ്റിലാണ് ഒരുങ്ങിയത്. റിലീസിന് ശേഷം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് 291 കോടി രൂപ വാരിക്കൂട്ടി ആ വർഷത്തെ ഏറ്റവും വലിയ ഇന്ത്യൻ ഹിറ്റായി ഇത് മാറി.
യന്തിരന്റെ വൻ വിജയത്തിന് പിന്നാലെ, 2018-ൽ ഇതിന്റെ രണ്ടാം ഭാഗമായ '2.0' ശങ്കറും രജനീകാന്തും ചേർന്ന് പുറത്തിറക്കി. 543 കോടി രൂപ ബജറ്റിൽ നിർമിച്ച ഈ ചിത്രത്തിൽ ബോളിവുഡ് താരം അക്ഷയ് കുമാർ ആയിരുന്നു വില്ലൻ. സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും, ബോക്സ് ഓഫീസിൽ 691 കോടി രൂപ നേടിക്കൊണ്ട് തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കലക്ഷൻ നേടുന്ന ചിത്രമായി '2.0' മാറി. അങ്ങനെ കമൽഹാസൻ വേണ്ടെന്നുവെച്ച ഒരു പ്രോജക്റ്റ്, വർഷങ്ങൾക്കിപ്പുറം രജനീകാന്തിന്റെ കൈകളിൽ ഭദ്രമായിരുന്നുകൊണ്ട് മൊത്തം 982 കോടി രൂപയിലധികം ബിസിനസ്സ് നടത്തിയ ഒരു ഇന്ത്യൻ സിനിമാ അത്ഭുതമായി മാറി എന്നതാണ് ചരിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.