കൊച്ചി: കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. വാഹനം വിട്ടുനൽകാൻ കസ്റ്റംസ് കമീഷണർക്ക് അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. കഴിഞ്ഞ തിങ്കളാഴ്ച ഹരജി പരിഗണിച്ചെങ്കിലും കസ്റ്റംസ് റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന് മാറ്റുകയായിരുന്നു.
ഇവിടെ ഉപയോഗിക്കാനായി റെഡ്ക്രോസാണ് 2004 മോഡൽ വാഹനം ഇറക്കുമതി ചെയ്തതെന്ന് ഹരജിയിൽ പറയുന്നു. രേഖകളെല്ലാം ശരിയാണെന്ന വിശ്വാസത്തിലാണ് വാഹനം വാങ്ങിയത്. കൈവശമുള്ള രേഖകളെല്ലാം നൽകിയെങ്കിലും അവ പരിശോധിക്കാതെയാണ് വാഹനം പിടിച്ചെടുത്തത്. അഞ്ചു വർഷമായി ഇത് ഉപയോഗിക്കുന്നുണ്ട്. വാഹനം പിടിച്ചെടുത്തതിന് ശേഷമുള്ള നടപടികൾ പൂർത്തിയാക്കാൻ കാലതാമസമെടുക്കും. കസ്റ്റംസിന്റെ കസ്റ്റഡിയിൽ ഇത് ശരിയായി സൂക്ഷിക്കില്ലെന്നും ഉപയോഗിക്കാതെ കിടന്നാൽ വാഹനം നശിക്കുമെന്നും ഹരജിയിൽ പറയുന്നു.
ഓപറേഷൻ നുംഖോർ എന്ന പേരിലാണ് കസ്റ്റംസ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. ഭൂട്ടാനിൽ നിന്ന് ആഢംബര വാഹനങ്ങൾ കേരളത്തിലേക്ക് കടത്തുന്നതിനെതിരായ ഓപറേഷൻ നുംഖൂറിന്‍റെ ഭാഗമായി നടത്തിയ പരിശോധനക്ക് പിന്നാലെ ലാൻഡ് റോവർ അടക്കം ദുൽഖറിന്‍റെ രണ്ട് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കൂടാതെ, ദുൽഖറിന്‍റെ കൈവശം നിയമവിരുദ്ധമായി എത്തിച്ച വാഹനങ്ങളുണ്ടെന്ന സംശയവും കസ്റ്റംസ് ഉന്നയിച്ചിരുന്നു.
കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് പരിശോധന നടത്തിയത്. മലയാള സിനിമ താരങ്ങള്‍ക്ക് ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭൂട്ടാനില്‍നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു.
ഭൂട്ടാനിൽ നിന്ന് രാജ്യത്തേക്ക് വാഹനം കടത്തുന്നത് വലിയ തട്ടിപ്പുസംഘമാണെന്നും പരിവാഹൻ വെബ്സൈറ്റിൽ ഉൾപ്പെടെ ഇവർ തിരിമറി നടത്തുന്നുണ്ടെന്നും കസ്റ്റംസ് കമീഷണർ ടി.ജു. തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ആർമിയുടെയും അമേരിക്കൻ എംബസികളുടെയും പേര് ഉപയോഗിച്ചും വ്യാജരേഖ ചമച്ചുമാണ് വാഹനം രജിസ്റ്റർ ചെയ്യുന്നത്. അനധികൃതമായി കടത്തിയ 150 മുതൽ 200 വരെ വാഹനങ്ങൾ കേരളത്തിലുണ്ടെന്ന് കണ്ടെത്താൻ സാധിച്ചു. ഇതിൽ 36 വാഹനങ്ങള്‍ പിടിച്ചെടുത്തു. പരിശോധന നടത്തിയ സ്ഥലങ്ങളിൽ നികുതി വെട്ടിപ്പും കണ്ടെത്തിയെന്ന് കസ്റ്റംസ് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.