സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കെ.പി.സി.സി അംഗം വിനോദ് കൃഷ്ണയും തമ്മിൽ വാഹനം മാറ്റുന്നതിനെ ചൊല്ലി ഉണ്ടായ തർക്കം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇത് പിന്നീട് വലിയ വാർത്തയായി. പൊലീസ് അന്ന് മാധവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപേയിരുന്നു. ഇപ്പോഴിതാ അന്നു നടന്ന യഥാർത്ഥ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് മാധവ് സുരേഷ്.
'അന്ന് സി.സി.ടി.വി പരിശേധിക്കാൻ പറഞ്ഞപ്പോൾ അത് ഇല്ലായിരുന്നു. അതേ കുറിച്ച് ഞാൻ പറയുകയാണെങ്കിൽ പൊലീസിനെതിരെ സംസാരിക്കേണ്ടി വരും. അതിനെനിക്ക് താല്പര്യമില്ല. കാരണം ഒരുപാട് നല്ല പൊലീസുകാരുണ്ട്. ഓരോ ദിവസവും അവരവരുടെ ജോലികൾ ഭംഗിയായി ചെയ്യുന്ന പൊലീസുകാരെ കാണുന്ന ആളാണ് ഞാൻ. ഞാനെന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ നല്ല പൊലീസുകാരെയും കുറ്റം പറയാൻ ആൾക്കാർ കാണും. അത് വേണ്ട. അന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്താണ് ചെയ്തതെന്ന് സ്റ്റേഷനിലെ എല്ലാവർക്കും അറിയാം. അത് രാഷ്ട്രീയപരമായിരുന്നു' മാധവ് സുരേഷ് പറഞ്ഞു.
'ഞാനുമായി പ്രശ്നമുണ്ടാക്കിയ ആൾ സംസാരിച്ച് കുഴപ്പമില്ലെന്ന രീതിയിലേക്കാണ് പോയത്. പക്ഷേ ആ പൊലീസുകാരന് മാധ്യമങ്ങൾ നിക്കുന്നത് അറിഞ്ഞ്, എന്നെ ആ ജീപ്പിൽ കയറ്റണമെന്ന് നിർബന്ധമുണ്ടായിരുന്നു. എനിക്കത് പ്രശ്നമില്ല. രണ്ട് മാസം ആളുകൾ അതിനെ കൊട്ടിഘോഷിച്ചു. കുറ്റം പറഞ്ഞു. അതൊന്നും എന്റെ ജീവിതത്തെ ബാധിച്ചില്ല. എന്റെ ജീവിതവും അവരുടെ ജീവിതവും മുന്നോട്ട് പോയി' മാധവ് കൂട്ടിച്ചേർത്തു.
'ഈ സംഭവം എന്നെ വേദനിപ്പിച്ചോ എന്ന് ചോദിച്ചാൽ, യെസ്. ഇങ്ങനെയൊരു സാഹചര്യം വരുമ്പോൾ ആളുകൾ എന്ത് മോശമായാണ് പെരുമാറുന്നതെന്ന് ആലോചിച്ചുള്ള വേദന. സത്യം നിൽക്കേണ്ടിടത്ത് രാഷ്ട്രീയമാണോ കൊണ്ടിടേണ്ടത്. മീഡിയകൾ എന്നെ പ്രസന്റ് ചെയ്ത രീതി കാരണം ഇന്നും ആളുകൾ എന്നോട് ചോദിക്കുന്നത് നീ എന്തിനാടാ വണ്ടിക്കിട്ട് അടിച്ചതെന്നാണ്. അതിന് മുമ്പുണ്ടായ സംഭവങ്ങൾ അദ്ദേഹത്തിനറിയാം' മാധവ് പറഞ്ഞു.
ശാസ്തമംഗലത്തുവെച്ചാണ് തർക്കമുണ്ടായത്. വിനോദ് കൃഷ്ണ യുടേൺ എടുക്കുന്നതിനിടെ എത്തിയ മാധവ് സുരേഷുമായി തർക്കമുണ്ടാവുകയായിരുന്നു. മാധവ് സുരേഷും വിനോദ് കൃഷ്ണയും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് പ്രദേശത്ത് ചെറിയ ഗതാഗത തടസ്സവും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.