'അയാളോട് കഥ പറയൂ അയാൾക്കിഷ്ടപ്പെട്ടാൽ ചെയ്യാം' എന്ന് മോഹൻലാൽ; പുനർജനിയിൽ 12കാരനായ പ്രണവിനെ അഭിനയിപ്പിച്ചതിനെക്കുറിച്ച് സംവിധായകൻ

പ്രണവ് മോഹന്‍ലാലിന്‍റെ അഭിനയ മികവിനെ പ്രകീര്‍ത്തിച്ച് പ്രശസ്ത സംവിധായകന്‍ രാജേഷ് അമനകര. പ്രണവുമായുള്ള വര്‍ഷങ്ങള്‍ നീണ്ട ബന്ധവും ഷൂട്ടിങ്ങ് അനുഭവങ്ങളും പങ്കുവെച്ചുകൊണ്ടാണ് രാജേഷ് സംസാരിച്ചത്. രാജേഷ് അമനകര എഴുതിയ കുറിപ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. രാജേഷിന്‍റെ വാക്കുകളിലേക്ക്..

'പ്രണവ് ഒരു അസാധാരണ ആക്ടർ ആണ്. നന്നായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ഇന്‍റർനാഷനൽ ലെവൽ ആക്ടർ ആണ്. "പുനർജനി" എന്ന ചിത്രത്തിലൂടെ അഭിനയത്തിലെ പ്രണവിന്‍റെ അഭിനയ ചാരുത ആവോളം ഞാൻ അനുഭവിച്ചറിഞ്ഞതാണ്. 12 ദിവസങ്ങൾ കൊണ്ടാണ് പുനർജനി തീർന്നത്. പ്രണവിനു വേണ്ടി റീ ടേക്കുകൾ വേണ്ടി വന്നിരുന്നത് അപൂർവമായി മാത്രമായിരുന്നു.

12 വയസ്സുള്ള മകനെ വച്ച് പടം ചെയ്യാൻ മഹാനായ മോഹൻലാൽ സാറിനെ മേജർ രവി പരിചയപ്പെടുത്തിയപ്പോൾ കഥ കേട്ട ശേഷം 'അയാളോട് പോയി കഥ പറയൂ അയാൾക്കിഷ്ടപ്പെട്ടാൽ ചെയ്യാം' എന്നാണ് പറഞ്ഞത്. ആ ചിത്രത്തിന്‍റെ കഥയിലെ നാറാണത്ത് ഭ്രാന്തൻ എന്ന കഥാപാത്രത്തിന്‍റെ സ്വാധീനവും പരകായ പ്രവേശവും, മാനറിസവുമെല്ലാം ഇഷ്ടപ്പെട്ട പ്രണവ് വളരെ ആസ്വദിച്ചു ചെയ്ത ചിത്രമായിരുന്നു പുനർജനി.

അഭിനയം പ്രണവിന്‍റെ മാത്രം സ്വാതന്ത്ര്യമായിരുന്നു അഭിനയത്തിൽ മാത്രമല്ല ജീവിതത്തിലും പ്രണവിന് ആ സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടെന്നാണ് എന്‍റെ വിശ്വാസം. പായൽ പിടിച്ച്, മഴ നനഞ്ഞ്, തെന്നിത്തെറിച്ചു കിടന്നിരുന്ന അനങ്ങനാടി മലയിൽ നിന്നും താഴേക്ക് കയറാതെ മഴ നനയുന്ന ഷോട്ട് എടുത്തപ്പോൾ പ്രണവിന്‍റെ വൈദഗ്ദ്യം ഓർത്ത് ഞാൻ അത്ഭുതപ്പെട്ട് പോയിട്ടുണ്ട്. എന്നാൽ 'ആദി' എന്ന സിനിമയിലെ പ്രണവിന്‍റെ മെയ് വഴക്കം കണ്ടപ്പോളാണ് അതിനു പിന്നിലുള്ള അധ്വാനത്തിന്‍റെ ആഴം മനസ്സിലായത്.

ഷൂട്ടിനിടയിൽ പ്രണവ് ഒരിക്കലും ഫൈവ് സ്റ്റാർ സൗകര്യങ്ങളിൽ കഴിഞ്ഞിട്ടില്ല. മേജർ രവി ചേട്ടന്‍റെയും, കണ്ണേട്ടന്‍റെയും വീട്ടിൽ ഞങ്ങളോടൊപ്പം താമസിച്ചാണ് ഷൂട്ടിങ്ങിനു പോയിരുന്നത്. ഷൂട്ടിങ് സെറ്റിൽ വളരെ സൗമ്യശീലനായിരുന്നു അദ്ദേഹം. എത്ര അസൗകര്യങ്ങൾ ഉണ്ടെങ്കിലും അത് മറ്റുള്ളവരെ അറിയിക്കാതെ പോകാൻ പരമാവധി ശ്രമിച്ചിരുന്നു. പ്രണവ് ഒരു വിസ്മയ നടനാണ്'.

Tags:    
News Summary - Director Rajesh Amanakara about pranav mohanlal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.