ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രശസ്തയായ നടി ദീപിക കക്കറിന് കാൻസർ സ്ഥിരീകരിച്ചു. മേയ് 16ന് ദീപികയുടെ ഇടതു കരളിൽ ഒരു ട്യൂമർ കണ്ടെത്തിയതായി ഭർത്താവും നടനുമായ ഷോയിബ് ഇബ്രാഹിം ആരാധകരെ അറിയിച്ചിരുന്നു. ട്യൂമർ കാൻസറാണോ എന്ന് അറിയാനുള്ള പരിശോധനകൾക്ക് ശേഷമാണ് നടി അസുഖ വിവരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
'നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ, കഴിഞ്ഞ കുറച്ച് ആഴ്ചകൾ വളരെ ബുദ്ധിമുട്ടായിരുന്നു... എന്റെ വയറിന്റെ മുകൾ ഭാഗത്ത് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് പോയത്... പിന്നെ കരളിൽ ടെന്നീസ് ബോൾ വലുപ്പത്തിലുള്ള ട്യൂമർ കണ്ടെത്തി, തുടർന്ന് ട്യൂമർ കാൻസർ (രണ്ടാം ഘട്ടം) ആണെന്ന് കണ്ടെത്തി... കണ്ടിട്ടുള്ളതും അനുഭവിച്ചതുമായ ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ ഒന്നായിരുന്നു അത്! എന്റെ മുഴുവൻ കുടുംബവും എന്റെ കൂടെയുണ്ടെങ്കിൽ.... നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാർഥനകളും കൊണ്ട് ഞാൻ ഇതും മറികടക്കും! ഇൻഷാ അല്ലാഹ് നിങ്ങളുടെ പ്രാർഥനകളിൽ എന്നെയും ഉൾപ്പെടുത്തണമേ! ഒരുപാട് സ്നേഹം -ദീപിക എഴുതി
കടുത്ത പനിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മേയ് 21ന് ദീപികയുടെ പി.ഇ.ടി സ്കാൻ നടത്തി. മേയ് 23 ന് അവരെ ഡിസ്ചാർജ് ചെയ്തതായും പനി നിയന്ത്രണവിധേയമാണെന്നും ഷോയിബ് ഇബ്രാഹിം അറിയിച്ചു. ട്യൂമർ രോഗനിർണയത്തിന് ശേഷം, ഈ ആഴ്ച ട്യൂമർ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്ക് ദീപിക വിധേയയാകേണ്ടതായിരുന്നു. എന്നാൽ, തന്റെ ശസ്ത്രക്രിയയെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റും നടി ഇതുവരെ പങ്കുവെച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.