മാതൃത്വം വെറുമൊരു വ്യക്തിപരമായ മാറ്റമല്ല, മറിച്ച് തന്റെ തൊഴിൽ മേഖലയിലെ മുൻഗണനകളെക്കൂടി മാറ്റിമറിക്കേണ്ട ഒന്നാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ദീപിക പദുകോൺ. മകൾ ദുവയെ മാധ്യമങ്ങളിൽ നിന്നും ആരാധകരിൽ നിന്നും ഏറെക്കാലം മാറ്റിനിർത്തിയ ശേഷമാണ് ദീപിക സോഷ്യൽ മീഡിയയിലൂടെ ആദ്യമായി ചിത്രങ്ങൾ പങ്കുവെച്ചത്. ഒരു പുതിയ അമ്മ എന്ന നിലയിലുള്ള തന്റെ ജീവിതാനുഭവങ്ങൾ ദീപിക പലപ്പോഴും തുറന്നുപറയാറുണ്ട്. അടുത്തിടെ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അമ്മമാർ അനുഭവിക്കുന്ന വൈകാരിക സംഘർഷത്തെക്കുറിച്ച് ദീപിക ഒരു വിഡിയോ പങ്കുവെച്ചിരുന്നു. സ്വന്തമായി കുറച്ച് സമയം ആഗ്രഹിക്കുകയും എന്നാൽ കുഞ്ഞിനെ പിരിഞ്ഞിരിക്കുമ്പോൾ കുറ്റബോധം തോന്നുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ചായിരുന്നു അത്.
‘എന്റെ ഒരു ടോക്സിക് സ്വഭാവം ഇതാണ്. മകളെ അത്രയധികം സ്നേഹിക്കുന്നത് കൊണ്ട് അവളെ മറ്റാരും നോക്കുന്നത് എനിക്ക് ഇഷ്ടമല്ല. അതേസമയം എനിക്ക് ഒരു ബ്രേക്ക് അത്യാവശ്യവുമാണ്. എന്നാൽ അവളില്ലാതെ എനിക്ക് ഒന്നിനും സാധിക്കില്ല. എനിക്ക് 24 മണിക്കൂർ നിശബ്ദത വേണമെന്ന് ആഗ്രഹമുണ്ട്. എങ്കിലും എല്ലാ സമയവും അവളോടൊപ്പം ഇരിക്കാനും ഞാൻ കൊതിക്കുന്നു’ ദീപിക പറഞ്ഞു.
2025ലെ 'വേവ്സ്' ഉച്ചകോടിയിൽ സംസാരിക്കവെ, മകളുടെ വരവോടെ ജീവിതം എങ്ങനെ മാറിയെന്ന് ദീപിക വിശദീകരിച്ചിരുന്നു. ‘അമ്മയായ ശേഷമുള്ള പുതിയ ജീവിതം ഞാൻ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു കുട്ടി ജനിക്കുന്ന നിമിഷം മുതൽ മറ്റൊരു മനുഷ്യന്റെ ഉത്തരവാദിത്തം നിങ്ങൾക്കായി. ഇതുവരെ എന്റെ ജീവിതം എനിക്കു വേണ്ടിയുള്ളതായിരുന്നു. എന്റെ മോഹങ്ങൾ, കരിയർ, താമസം മാറൽ എല്ലാം എനിക്ക് വേണ്ടിയായിരുന്നു. എന്നാൽ പെട്ടെന്ന്, എല്ലാ കാര്യങ്ങൾക്കും നിങ്ങളെ മാത്രം ആശ്രയിക്കുന്ന ഒരാൾക്കായി നിങ്ങൾ ജീവിക്കേണ്ടി വരുന്നു. ജോലിയും മാതൃത്വവും തമ്മിൽ എങ്ങനെ ബാലൻസ് ചെയ്യണമെന്ന കാര്യത്തിൽ താൻ ഇപ്പോഴും ഉത്തരം തേടിക്കൊണ്ടിരിക്കുകയാണെന്നും ദീപിക കൂട്ടിച്ചേർത്തു.
അമ്മയായ ശേഷം തന്റെ ജോലിസമയത്തിന്റെ കാര്യത്തിൽ ദീപിക അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ദിവസവും എട്ട് മണിക്കൂർ ഷിഫ്റ്റ് മാത്രമേ ജോലി ചെയ്യൂ എന്ന തന്റെ ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്ന് സ്പിരിറ്റ്, കൽക്കി 2898 എഡിയുടെ രണ്ടാം ഭാഗം തുടങ്ങിയ വലിയ പ്രോജക്റ്റുകളിൽ നിന്ന് താരം പിന്മാറി. പുതിയ അമ്മമാർക്ക് മാത്രമല്ല, സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കും മറ്റ് അണിയറ പ്രവർത്തകർക്കും കൃത്യമായ ജോലി-ജീവിത ബാലൻസ് വേണമെന്ന നിലപാടിലാണ് ദീപികയിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.