പ്രിയദർശനും ലിസിയും
വെള്ളിത്തിരയിലെ തിളക്കവും താരപരിവേഷങ്ങളും ഒരു നിമിഷത്തേക്ക് മാറ്റിനിർത്തിയാൽ, സാധാരണ കുടുംബങ്ങളിൽ കാണുന്ന അതേ പിണക്കങ്ങളും ഇണക്കങ്ങളും വികാരവിക്ഷുബ്ധതകളും മാത്രമാണ് തങ്ങളുടെ ജീവിതത്തിലുണ്ടായതെന്ന് പ്രിയദർശനും ലിസിയും പറയുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.
കല്യാൺ ജൂവലേഴ്‌സിന്‍റെ ഏറ്റവും പുതിയ പരസ്യചിത്രത്തിലൂടെയാണ് ലിസി വീണ്ടും കാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന പരസ്യ ചിത്രത്തിൽ കല്യാണി പ്രിയദർശനും പ്രഭു ഗണേശനുമാണ് ലിസിക്കൊപ്പം അണിനിരന്നത്. 1988ൽ പുറത്തിറങ്ങിയ 'ചിത്രം' എന്ന സിനിമക്ക് ശേഷം ആദ്യമായി പ്രിയദർശന്‍റെ സംവിധാനത്തിൽ ലിസി കാമറക്ക് മുന്നിലെത്തുന്നു എന്ന പ്രത്യേകതയും ഈ പരസ്യ ചിത്രത്തിനുണ്ടായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെടുത്ത സുപ്രധാന നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണ് ഇരുവരും.
‘അപൂർവമായി മാത്രം വീട്ടിൽ വരുന്നൊരു കുടുംബനാഥനായിരുന്നു പ്രിയേട്ടൻ. വീട് എങ്ങനെ നടത്തിക്കൊണ്ടുപോകുന്നുവെന്ന് അദ്ദേഹം അറിഞ്ഞിട്ടേ ഇല്ല. പ്രിയേട്ടന്റെ മനസ്സിൽ സിനിമ മാത്രമായിരുന്നു എന്ന് ലിസി തുറന്നുപറയുന്നു. തങ്ങളെ യാത്രകൾക്കോ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനോ അദ്ദേഹം കൊണ്ടുപോയിട്ടില്ലെന്ന് ലിസി വ്യക്തമാക്കുമ്പോൾ പ്രിയദർശൻ അത് പൂർണ്ണമായും ശരിവെക്കുന്നുമുണ്ട്.
പണത്തിനു വേണ്ടിയുള്ള ആർത്തിയായിരുന്നില്ല അത്. സിനിമയോടുള്ള കടുത്ത സ്നേഹവും മോഹവുമായിരുന്നു. കിട്ടുന്ന സമയംകൊണ്ട് പരമാവധി സിനിമ ചെയ്യാൻ നോക്കിയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും പ്രിയദർശൻ തുറന്നുപറയുന്നു.
രണ്ടോ മൂന്നോ മാസത്തെ ഷൂട്ടിനു ശേഷം വീട്ടിലെത്തിയാൽ പോലും അല്പസമയം സംസാരിച്ച് രാവിലെത്തന്നെ എഡിറ്റിങ് സ്റ്റുഡിയോയിലേക്ക് പോകുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. പുറത്തുപോകുമെന്നും ഡിന്നറിനു പോകുമെന്നുമുള്ള കുടുംബത്തിന്റെ പ്രതീക്ഷകൾക്കുമേൽ അടുത്ത സിനിമയുടെ തിരക്കുകളുമായി അദ്ദേഹം വീണ്ടും യാത്ര തിരിക്കുമായിരുന്നു എന്ന് ലിസി പറഞ്ഞു.
വർഷങ്ങളോളം നീണ്ട ഈ ഏകാന്തതയും അവഗണനയുമാണ് ഒടുവിൽ പൊട്ടിത്തെറിയിൽ കലാശിച്ചത്. ‘പത്തിരുപതു വർഷം കഴിഞ്ഞാലെങ്കിലും പൊട്ടിത്തെറിക്കണ്ടേ, ഞാനുമൊരു മനുഷ്യജീവിയല്ലേ?" എന്നാണ് ലിസി ഇതിനെക്കുറിച്ച് ചോദിക്കുന്നത്. കുടുംബത്തോടു വേണ്ടത്ര കരുതൽ കാണിക്കാനായില്ലെന്ന് പ്രിയദർശന് പിന്നീടല്ല, അന്നുതന്നെ തോന്നിയിരുന്നു. ഞാൻ സിനിമ ചെയ്യുന്നതുപോലെ ലിസി കുടുംബവും നോക്കുമെന്നു ഞാൻ വിശ്വസിച്ചു. അതിന് എന്തെല്ലാം ചെയ്യണമെന്നുപോലും ഞാൻ ആലോചിച്ചില്ല എന്ന് പ്രിയദർശൻ പറയുന്നു.
വേർപിരിഞ്ഞതിനു ശേഷമുള്ള കാലം എങ്ങനെയാണ് മറികടന്നതെന്ന ചോദ്യത്തിന് ഇരുവരും തങ്ങളുടെ ഭാഗത്തെ ശരികളും വാശികളും തുറന്നുപറയുന്നുണ്ട്. ലിസി പോയത് അവരുടെ തെറ്റുകൊണ്ടും വാശികൊണ്ടാണെന്ന്, പോകുന്നതുവരെ ഞാൻ വിശ്വസിച്ചു. പറയുകയും ചെയ്തു. അതുകൊണ്ടാണ് എന്റെ വാശിയിൽ ഞാനും ഉറച്ചു നിന്നത്. എന്നാൽ ലിസി പോയ ശേഷമാണ് എനിക്ക് അവളുടെ സാന്നിധ്യത്തിന്റെ ശക്തി മനസ്സിലായതെന്ന് പ്രിയദർശൻ പറയുന്നു.
വല്ലാത്ത സങ്കടത്തോടെയാണ് ഞാൻ വിട്ടുപോയത്. സുഹൃത്തുക്കളിൽ പലരും ഞങ്ങളോട് ഒരുമിക്കാൻ പല തവണ പറഞ്ഞിരുന്നു. അപ്പോഴെല്ലാം ഇരുവശത്തും വാശി ബാക്കിയായിരുന്നു എന്ന് ലിസിയും പറഞ്ഞു. ഇപ്പോൾ എല്ലാം ശുഭമായല്ലോ എന്നാണ് ആരാധക പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.