സിനിമ മേഖലയിൽ ഏറ്റവുമധികം വിവാദപരമായ പരാമർശമായിരുന്നു കാസ്റ്റിങ് കൗച്ച് എന്നത്. അഭിനയ രംഗത്തേക്കെത്തുന്ന താരങ്ങളെ ലൈഗികമായി ചൂഷണം ചെയ്യുന്നു എന്നതാണ് കാസ്റ്റിങ് കൗച്ചിന് പിന്നിൽ. ഇപ്പോഴിത ബോളിവുഡിൽ നിന്നും അത്തരത്തിലൊരു വിവാദ വാർത്ത വീണ്ടും ഉയർന്നുവന്നിരിക്കുകയാണ്. ഇത്തവണ സൂപ്പർ സ്റ്റാർ സൽമാൻ ഖാന്റെ നായികയായിരുന്ന ഡെയ്‌സി ഷാ ആണ് തന്റെ അനുഭവം പങ്കുവെച്ചത്. സിനിമ അരങ്ങേറ്റത്തിന് മുമ്പ് തനിക്ക് ഒരു ഓഡിഷന് അവസരം ലഭിച്ചതായി അവർ വിശദീകരിച്ചു. ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര നിർമാതാവ് മുംബൈയിലെത്തി നിരവധി നടിമാരെ ഓഡിഷൻ ചെയ്യുകയായിരുന്നുവെന്ന് നടി പറയുന്നു.
ഡെയ്‌സി ഷാക്ക് അദ്ദേഹത്തിന്‍റെ ഓഡിഷനിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. എന്നാൽ ചലച്ചിത്ര നിർമാതാവിന്റെ പെരുമാറ്റം തന്നെ വളരെയധികം അസ്വസ്ഥയാക്കിയെന്ന് നടി പറയുന്നു. ഈ സംഭവം തന്നെ വല്ലാതെ വിഷമിപ്പിച്ചുവെന്നും വേദനിപ്പിച്ചുവെന്നും നടി ഫ്രീ പ്രസ് ജേണലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
'ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു ചലച്ചിത്ര നിർമാതാവിൽ നിന്ന് എനിക്ക് വളരെ മോശം അനുഭവമുണ്ടായി. അദ്ദേഹം ഒരു ചിത്രത്തിന്‍റെ കാസ്റ്റിങിനായി മുംബൈയിൽ എത്തി. ഞങ്ങൾ ആറോ ഏഴോ പെൺകുട്ടികൾ അദ്ദേഹത്തെ കാണാൻ പോയി. അദ്ദേഹം ഞങ്ങളെയെല്ലാം ഒറ്റക്ക് കാണുകയായിരുന്നു. പക്ഷേ അദ്ദേഹം എന്നെ സ്പർശിക്കുകയും എന്റെ കൈയിൽ പിടിക്കുകയും ചെയ്തു. എനിക്ക് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല' നടി പറഞ്ഞു.
'ആളുകൾ എന്നെ തൊടുന്നത് ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഞാൻ മസാജ് ചെയ്യാത്തത്. കാരണം ഒരു സ്ത്രീ പോലും എന്നെ തൊടുന്നത് എനിക്ക് ഇഷ്ടമല്ല. ഇത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. അതിനാൽ ആ സംഭവം എന്നെ കൂടുതൽ വിഷമിപ്പിച്ചു. ഞാൻ അയാളോട് പിന്നീട് പറയാമെന്ന് പറഞ്ഞു. എന്നാൽ ഞാൻ പിന്നീട് ഒരിക്കലും അയാളെ ബന്ധപ്പെട്ടില്ല. ആ സംഭവം എന്നെ പഠിപ്പിച്ചത് ഇനി ആരെയും ഒറ്റക്ക് കാണരുതെന്നാണ്' ഡെയ്‌സി ഷാ പറഞ്ഞു.
സൽമാൻ ഖാന്റെ 'ജയ് ഹോ' എന്ന ചിത്രത്തിലൂടെയാണ് ഡെയ്‌സി ഷാ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും സ്വന്തമായൊരു സ്ഥാനം ഉറപ്പിക്കാൻ സാധിച്ചില്ല. ഏകദേശം 7-8 പ്രോജക്ടുകളിൽ നടി പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ അവയൊന്നും അവർക്ക് പ്രതീക്ഷിച്ച വിജയം നേടിക്കൊടുത്തില്ല. പലാഷ് മുച്ചലിന്റെ അടുത്ത ചിത്രത്തിലാണ് ഡെയ്‌സി ഇനി അഭിനയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.