ന്യൂഡൽഹി: 'സർക്കെ ചുനർ തേരി' എന്ന ഗാനവുമായി ബന്ധപ്പെട്ട അശ്ലീല വിവാദത്തിൽ ബോളിവുഡ് നടൻ സഞ്ജയ് ദത്ത് ദേശീയ വനിത കമീഷന് (എൻ.സി.ഡബ്ലു) മുന്നിൽ ഹാജരായി. തിങ്കളാഴ്ച ഡൽഹിയിലെ കമീഷൻ ഓഫിസിലെത്തിയാണ് താരം വിശദീകരണം നൽകിയത്. ഗാനത്തിലെ വരികളും ദൃശ്യങ്ങളും സ്ത്രീവിരുദ്ധവും അശ്ലീലവുമാണെന്ന പരാതിയെ തുടർന്നാണ് കമീഷൻ സഞ്ജയ് ദത്തിന് നോട്ടീസ് അയച്ചിരുന്നത്.
കമീഷന് മുന്നിൽ ഹാജരായ ശേഷം സഞ്ജയ് ദത്തിന്റെ അഭിഭാഷകൻ ഹേമന്ത് ഷാ മാധ്യമങ്ങളോട് സംസാരിച്ചു. മറ്റൊരു ഭാഷയിലുള്ള ഗാനമായതിനാൽ അതിലെ വരികളുടെ അർഥം സഞ്ജയ് ദത്തിന് അറിയില്ലായിരുന്നു എന്നാണ് അഭിഭാഷകൻ വ്യക്തമാക്കിയത്. സംഭവത്തിൽ താരം മാപ്പപേക്ഷിക്കുകയും പ്രായശ്ചിത്തമായി 50 ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന് അറിയിക്കുകയും ചെയ്തു.
സഞ്ജയ് ദത്തിനൊപ്പം നൊറ ഫത്തേഹിയും ഈ ഗാനരംഗത്തിൽ അഭിനയിച്ചിട്ടുണ്ട്. നൊറ ഫത്തേഹിയോടും നേരിട്ട് ഹാജരാകാൻ വനിത കമീഷൻ നിർദേശിച്ചു. ഏപ്രിൽ ആറിന് നടന്ന ഹിയറിങ്ങിൽ അഭിഭാഷകൻ മുഖേനയാണ് താരം വിശദീകരണം നൽകിയിരുന്നത്. എന്നാൽ, ഇത്തവണ നേരിട്ട് എത്തണമെന്നാണ് കമീഷന്റെ അന്ത്യശാസനം.
സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള വരികളും ദൃശ്യങ്ങളും ഗാനത്തിലുണ്ടെന്ന് കമീഷൻ നേരത്തെ നിരീക്ഷിച്ചിരുന്നു. വിവാദത്തെ തുടർന്ന് ഈ ഗാനം യൂട്യൂബിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. വരികളുടെ അർഥം അറിയില്ലായിരുന്നു എന്ന താരത്തിന്റെ വാദം കമീഷൻ പൂർണമായും അംഗീകരിച്ചിട്ടില്ല. വിഷയത്തിൽ വിശദമായ പരിശോധനകൾക്ക് ശേഷം കമീഷൻ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.