കലാഭവൻ നവാസ് കുടുംബത്തോടൊപ്പം
കോഴിക്കോട്: മലയാളികളുടെ പ്രിയതാരം കലാഭവൻ നവാസ് വിടപറഞ്ഞെങ്കിലും, അദ്ദേഹത്തിന്‍റെ സമൂഹമാധ്യമ അക്കൗണ്ട് മക്കൾ ഇപ്പോഴും ആക്ടീവായി സൂക്ഷിക്കുന്നുണ്ട്. അതിൽവരുന്ന കുറിപ്പുകളാണ് നമ്മുക്കിടയിൽ നവാസിനെ മായാതെ, മറയാതെ നിർത്തുന്നത്. വാപ്പിച്ചിയുടെ അകാലവിയോഗം ഇന്നും തങ്ങളുടെ ഉള്ളുലക്കുകയാണെന്ന് തെളിയിക്കുന്നതാണ് മക്കളുടെ കുറിപ്പുകൾ. ഇപ്പോഴിത ഈദ് ദിനത്തിൽ വാപ്പച്ചിയുടെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് മക്കൾ.
'എല്ലാ ഈദിനും പള്ളിയിൽ നിന്ന് ഇറങ്ങിയ ശേഷം വാപ്പിച്ചി ഞങ്ങളെ ഈ കടവിലേക്ക് കൊണ്ടുവരും. കഴിഞ്ഞ ഈദ് ഞാൻ ഇവിടെ വന്നപ്പോൾ എടുത്ത വീഡിയോയാണിത്. ഞങ്ങളെ പഠിപ്പിച്ച എല്ലാ പാഠങ്ങൾക്കും നന്ദി വാപ്പിച്ചി. വാപ്പിച്ചി നിങ്ങൾ എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്' നവാസിനോടൊപ്പമുള്ള ഒരു പെരുന്നാൾ ഓർമയുടെ വിഡിയോയോടൊപ്പം മക്കൾ കുറിച്ചു.
വാപ്പിച്ചിയുടെ അക്കൗണ്ട് അനങ്ങാതെ കിടക്കുമ്പോൾ നെഞ്ചിലൊരു ഭാരമാണെന്നും അതുകൊണ്ടാണ് കുറേ ദിവസം കൂടുമ്പോൾ എന്തെങ്കിലും ഒന്ന് പോസ്റ്റ് ചെയ്യുന്നതെന്നും മക്കൾ പറഞ്ഞിരുന്നു. അക്കൗണ്ടിൽ പുതിയ പോസ്റ്റ് കാണുമ്പോൾ വാപ്പിച്ചി ആക്ടീവായി എന്ന് തോന്നും, അപ്പോൾ കുറച്ച് ദിവസത്തേക്ക് തങ്ങൾക്ക് പഠിക്കാൻ പറ്റും. വീട്ടിൽ വാപ്പിച്ചിയുടെ വസ്ത്രം ഇടാറുണ്ട്. എല്ലാദിവസവും വാപ്പിച്ചിയുടെ വസ്ത്രം അലക്കാൻ കിട്ടും. വാപ്പിച്ചിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാറുണ്ട്. ഇതെല്ലാം ചെയ്യുന്നത് വാപ്പിച്ചിയുണ്ടെന്ന് തോന്നിപ്പിക്കാനാണെന്നും അല്ലാതെ വാപ്പിച്ചിക്ക് വേണ്ടിയല്ലെന്നും നോവുന്ന വാക്കുകളിൽ മക്കൾ പറയുമ്പോൾ വായിക്കുന്നവരുടെ കണ്ണുനിറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.