ധർമേന്ദ്ര, ബോബി ഡിയോൾ
മുംബൈ: ബോളിവുഡിന്റെ പ്രിയപ്പെട്ട 'ഹീമാൻ' ധർമേന്ദ്ര വിടവാങ്ങി മാസങ്ങൾ പിന്നിടുമ്പോഴും ആ വിയോഗത്തിന്റെ വേദനയിൽ നിന്നും മുക്തരാകാതെ കുടുംബം. അച്ഛനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിയാത്തതിലെ സങ്കടവും അദ്ദേഹത്തിന്റെ മരണശേഷം കുടുംബാംഗങ്ങൾക്കിടയിലുണ്ടായ മാറ്റങ്ങളും പങ്കുവെച്ചിരിക്കുകയാണ് മകൻ ബോബി ഡിയോൾ.
‘പല ദിവസങ്ങളിലും എനിക്ക് തോന്നും അച്ഛനൊപ്പം കുറച്ചുകൂടി നേരം ഇരിക്കാമായിരുന്നു എന്ന്. അദ്ദേഹത്തോട് ഇനിയും ഒരുപാട് കാര്യങ്ങൾ ചോദിച്ചറിയാമായിരുന്നു’. സ്വന്തം പിതാവിനൊപ്പം സമയം ചെലവഴിക്കാൻ കഴിയാത്തതിലെ സങ്കടത്തെക്കുറിച്ച് ധർമേന്ദ്ര എഴുതിയ കവിതകൾ തന്നെ വല്ലാതെ സ്പർശിച്ചിരുന്നുവെന്നും ഇത് ജീവിതത്തിന്റെ ഒരു ചക്രമാണെന്നും ബോബി കൂട്ടിച്ചേർത്തു. മരണശേഷം അച്ഛന്റെ ഇൻസ്റ്റാഗ്രാം റീലുകൾ ഇപ്പോഴും കാണാറുണ്ടെന്നും അതിലൂടെ അദ്ദേഹം തന്നോട് സംസാരിക്കുന്നത് പോലെയാണ് തോന്നാറുള്ളതെന്നും താരം പറഞ്ഞു. ധർമേന്ദ്രയുടെ അവസാന ചിത്രമായ 'ഇക്കിസി'ന്റെ പ്രീമിയറിന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഷർട്ട് ധരിച്ചാണ് ബോബി എത്തിയത്.
ധർമേന്ദ്രയുടെ മരണം കുടുംബാംഗങ്ങൾക്കിടയിലെ അകൽച്ച കുറക്കാൻ കാരണമായെന്നും ബോബി വെളിപ്പെടുത്തി. സഹോദരിമാരായ ഈഷ ഡിയോൾ, അഹാന ഡിയോൾ എന്നിവരുമായി ഇപ്പോൾ കൂടുതൽ അടുത്തു. ‘വേദനകൾക്കിടയിൽ പലപ്പോഴും പരസ്പരം തെറ്റിദ്ധാരണകൾ ഉണ്ടാകാം. എന്നാൽ അത്തരം മുറിവുകൾ ഭേദമാകാൻ സമയം നൽകണം. വലിയ നഷ്ടങ്ങൾ പലപ്പോഴും കുടുംബങ്ങളെ കൂടുതൽ അടുപ്പിക്കാറുണ്ട്’ ബോബി പറഞ്ഞു. വിജയവും പ്രശസ്തിയും ഒടുവിൽ ഒന്നുമല്ലെന്നും പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളാണ് യഥാർത്ഥ വിജയമെന്നും താരം പറയുന്നു.
അടുത്തിടെ നടന്ന ചേതക് സ്‌ക്രീൻ അവാർഡ്‌സ് 2026ൽ ധർമേന്ദ്രയെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി രാജ്യം ആദരിച്ചു. അച്ഛന് വേണ്ടി ബോബി ഡിയോളാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ‘അച്ഛൻ തന്റെ സിനിമകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ജനങ്ങളുടെ ഹൃദയം തൊട്ടു. ഇൻസ്റ്റാഗ്രാം റീലുകൾ അദ്ദേഹത്തിന്റെ പുതിയ വിനോദമായിരുന്നു. എല്ലാവരും സന്തോഷത്തോടെ ഇരിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം’ പുരസ്‌കാരം ഏറ്റുവാങ്ങി ബോബി പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിലാണ് ധർമേന്ദ്ര അന്തരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 1960കളിൽ സിനിമാരംഗത്തെത്തിയ അദ്ദേഹം ദശകങ്ങളോളം ഇന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു. വിവാഹിതനായ ശേഷം സിനിമയിൽ എത്തിയ നടൻ രണ്ടാമതായ് വിവാഹം കഴിച്ചത് നടി ഹേമ മാലിനിയെ ആണ്. ആദ്യ ഭാര്യയാണ് പ്രകാശ് കൗർ. പ്രകാശും ധർമ്മേന്ദ്രയും 1954 ൽ വിവാഹിതരായി. അവർക്ക് സണ്ണി, ബോബി, വിജേത, അജിത എന്നീ നാല് മക്കളുണ്ട്. ഹേമക്കും ധർമേന്ദ്ര ഇഷ, അഹാന എന്നീ രണ്ട് പെൺമക്കളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.