'ആ സിനിമയിൽ നിന്ന് ഒഴിവാക്കിയത് മാനസികമായി തകർത്തു, പക്ഷെ അതെന്നെ മികച്ച നടനാക്കി'; ബോബി ഡിയോൾ

ബോളിവുഡ് താരം ബോബി ഡിയോൾ തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായ ‘ജബ് വീ മെറ്റ്’ സിനിമയിൽ നിന്നുള്ള പുറത്താക്കലിനെക്കുറിച്ച് മനസ്സ് തുറക്കുന്നു. സംവിധായകൻ ഇംത്യാസ് അലിയെയും നായിക കരീന കപൂറിനെയും സിനിമയിലേക്ക് കൊണ്ടുവന്നത് താനാണെന്നിരിക്കെ ആ സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കി ഷാഹിദ് കപൂറിനെ പകരം നിയമിച്ചത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് ബോബി പറയുന്നു. ആ 'ഹൃദയഭേദകമായ' അനുഭവം താൻ എങ്ങനെയാണ് ഒരു പാഠമായി മാറ്റിയെടുത്തതെന്ന് താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

തന്റെ കരിയറിലെ മോശം കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. ആ സിനിമ തനിക്ക് അത്രമേൽ ആവശ്യമായിരുന്നുവെന്നും, അത് നഷ്ടപ്പെട്ടപ്പോൾ താൻ ശരിക്കും തകർന്നു പോയെന്നും ബോബി ഓർക്കുന്നു. ഇംത്യാസ് അലിയുടെ ആദ്യ സിനിമയായ ‘സോച്ച നാ ത’ കണ്ടപ്പോൾ തന്നെ അദ്ദേഹത്തിലെ സംവിധായകനെ താൻ തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ താൻ ഏറെ ആഗ്രഹിക്കുകയും ചെയ്തിരുന്നു. നിർമാതാക്കളെ സിനിമയിലേക്ക് എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും താൻ നടത്തിയിരുന്നെങ്കിലും, വിധി മറ്റൊന്നായിരുന്നു. അവസാനം താൻ മുൻകൈ എടുത്ത് കൊണ്ടുവന്ന സംവിധായകനും നായികയും ചേർന്ന് മറ്റൊരാൾക്കൊപ്പം ആ സിനിമ പൂർത്തിയാക്കി.

ആ വേദനയെയും ദേഷ്യത്തെയും ഒരു പോസിറ്റീവ് ഊർജ്ജമാക്കി മാറ്റാൻ താൻ തീരുമാനിച്ചുവെന്ന് ബോബി പറയുന്നു. “കരഞ്ഞിരുന്നതുകൊണ്ട് മാത്രം കാര്യമില്ലെന്ന് എനിക്കറിയാമായിരുന്നു. ജീവിതത്തിൽ നല്ല കാര്യങ്ങൾ മാത്രം സംഭവിക്കില്ലല്ലോ. ആ വേദനയും ദേഷ്യവും എന്റെ കരുത്താക്കി മാറ്റാൻ ഞാൻ തീരുമാനിച്ചു. അതെന്നെ കൂടുതൽ നല്ലൊരു മനുഷ്യനും മികച്ചൊരു നടനുമാക്കി മാറ്റി. ആ അനുഭവങ്ങളിൽ നിന്ന് ഞാൻ ഒരുപാട് പാഠങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. എനിക്ക് ആരോടും ഇപ്പോൾ പരാതികളില്ല,” ബോബി പറഞ്ഞു

Tags:    
News Summary - Bobby Deol says ‘heartbreak’ of being replaced in Jab We Met made him a ‘better actor’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.