അമിതാഭ് ബച്ചൻ
അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ഇതിഹാസ താരം അമിതാഭ് ബച്ചൻ ഇപ്പോഴും തന്റെ ജോലിയോടുള്ള അതീവ ശ്രദ്ധയും സമർപ്പണവും തുടരുകയാണ്. 83-ാം വയസ്സിലും തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിൽ ജോലിഭാരം മൂലം തനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ് ലഭിക്കുന്നതെന്ന് ബച്ചൻ തന്നെ വെളിപ്പെടുത്തുന്നു. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് താരം മനസ്സ് തുറന്നത്.
ഒരു ജോലി പൂർത്തിയാക്കിയ ശേഷവും അത് കൂടുതൽ നന്നായി ചെയ്യാമായിരുന്നു എന്ന തോന്നലാണ് പലപ്പോഴും താരത്തെ അലട്ടുന്നത്. ‘ജോലിയുടെ ചെറിയ ചില നിമിഷങ്ങൾ. അത് പൂർത്തിയാക്കിയ ശേഷം, എനിക്ക് തോന്നി അത് കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു എന്ന്. അനുവാദം ലഭിച്ചപ്പോൾ ഞാൻ അത് വീണ്ടും ചെയ്തു. എന്നാൽ അത് കൂടുതൽ മെച്ചപ്പെട്ടോ എന്ന് എനിക്കറിയില്ല. അത് കാണുന്നവർക്ക് മാത്രമേ പറയാൻ കഴിയൂ. ഈ ചിന്തകൾ കാരണം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. സമയം പോയതറിഞ്ഞില്ല, പെട്ടെന്ന് പ്രഭാതമായി’ ബച്ചൻ ബ്ലോഗിൽ കുറിച്ചു.
ഒരേസമയം ഒന്നിലധികം പ്രോജക്റ്റുകളിൽ പ്രവർത്തിക്കുന്ന ബച്ചൻ, തന്റെ തിരക്കേറിയ ഷെഡ്യൂളിനെക്കുറിച്ച് രസകരമായ ഒരു അഭിപ്രായവും പങ്കുവെച്ചു. ‘ചെയ്യാനേറെ കാര്യങ്ങളുണ്ട്, എന്നാൽ 24 മണിക്കൂർ സമയം വളരെ കുറവാണ്... ഒരു ദിവസം 36 മണിക്കൂർ എങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു! അതും പോരാഞ്ഞ് പിന്നീട് 48 മണിക്കൂർ വേണമെന്ന് തോന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗമാണ് ബച്ചന്റെ വരാനിരിക്കുന്ന പ്രധാന പ്രോജക്റ്റ്. ഈ ചിത്രത്തിൽ അശ്വത്ഥാമാവായി അദ്ദേഹം വീണ്ടും എത്തുന്നു. പ്രഭാസ്, കമൽ ഹാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 2027 ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്. സായ് പല്ലവി ഈ ചിത്രത്തിൽ ഭാഗമാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും നിർമാതാക്കൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രായത്തെയും ജോലിത്തിരക്കിനെയും വെല്ലുവിളിച്ചുകൊണ്ട് തന്റെ കലയോടുള്ള അഭിനിവേശം ഒട്ടും കുറയാതെ മുന്നോട്ടുപോകുന്ന ബിഗ് ബി, ഏത് തലമുറയിലെ സിനിമാ പ്രേമികൾക്കും വലിയൊരു പ്രചോദനമാണെന്നാണ് ആരാധകരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.