അക്ഷയ് കുമാർ
മുംബൈ നഗരത്തിൽ നിലനിൽക്കുന്ന പാചകവാതക ക്ഷാമത്തെക്കുറിച്ച് പ്രതികരിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. ചൊവ്വാഴ്ച മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആസ്ഥാനത്ത് നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കവേയാണ് താരം മനസ്സ് തുറന്നത്. എൽ.പി.ജി ക്ഷാമത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തമാശരൂപേണയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘എനിക്ക് നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. എന്റെ ഭാര്യ (ട്വിങ്കിൾ ഖന്ന) ഇന്നലെ രണ്ട് ഇൻഡക്ഷൻ സ്റ്റൗവുകൾ ഓർഡർ ചെയ്തിട്ടുണ്ട്. അത് വീട്ടിൽ എത്തിയോ എന്ന് എനിക്കറിയില്ല’ എന്നാണ് അക്ഷയ് കുമാർ പറഞ്ഞത്.
പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ മുംബൈയിലെ പല കുടുംബങ്ങളും ഇൻഡക്ഷൻ സ്റ്റൗ, മൈക്രോവേവ് ഓവൻ, എയർ ഫ്രയർ തുടങ്ങിയ ബദൽ മാർഗങ്ങളിലേക്ക് മാറുന്നതായാണ് റിപ്പോർട്ടുകൾ. ക്ഷാമം മുതലെടുത്ത് സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽക്കുന്നത് തടയാൻ കർശന നടപടികളുമായി മഹാരാഷ്ട്ര സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. പാചകവാതക വിതരണത്തിനും ഗതാഗതത്തിനും പൊലീസ് സംരക്ഷണം നൽകാൻ സിവിൽ സപ്ലൈസ് മന്ത്രി ഛഗൻ ഭുജ്ബൽ ഉത്തരവിട്ടു.
ഗ്യാസ് ഏജൻസികളിൽ നിന്ന് സിലിണ്ടറുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഇനി മുതൽ പൊലീസ് സംരക്ഷണം നൽകും. വിതരണത്തിനിടെ സിലിണ്ടറുകൾ തട്ടിയെടുക്കുന്നത് ഒഴിവാക്കാനാണ് ഈ നടപടി. പാചകവാതകം തീരെ ലഭ്യമല്ലാത്ത സാഹചര്യമുണ്ടായാൽ റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ചെയ്യുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വിതരണ ശൃംഖലയെ ബാധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സാഹചര്യം മോശമായാൽ ബദൽ ഇന്ധനമായി മണ്ണെണ്ണ വിതരണം ചെയ്യുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. എൽ.പി.ജി ക്ഷാമം നഗരത്തിലെ ഹോട്ടൽ വ്യവസായത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. പാചകവാതകത്തിന്റെയും പൈപ്പ്ഡ് നാച്ചുറൽ ഗ്യാസിന്റെയും (PNG) ലഭ്യത കുറഞ്ഞതോടെ പല റെസ്റ്റോറന്റുകളും പ്രവർത്തന സമയം വെട്ടിക്കുറച്ചിട്ടുണ്ട്. ചില ചെറിയ ഭക്ഷണശാലകൾ പൂർണ്ണമായും അടച്ചുപൂട്ടേണ്ടി വന്നു. വർധിച്ചുവരുന്ന ചിലവും വിതരണത്തിലെ അനിശ്ചിതത്വവുമാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.